ഇടഞ്ഞ ആനകൾ കൂട്ടാനകളെ കുത്തുന്നവർ, എന്നിട്ടും...
text_fieldsആനയോട്ടത്തിന് അണിനിരത്തിയപ്പോള്‍ ടാങ്കര്‍ കുത്തിമറിക്കുന്ന പീതാംബരന്, ആനത്താവളത്തില്‍ ചങ്ങല പൊട്ടിക്കാന്‍ ശ്രമിക്കുന്ന ഗോകുല്‍ (ഫയല്‍)
ഗുരുവായൂര്‍: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞോടിയ കൊമ്പന് പീതാംബരനും ഗോകുലും നേരത്തേയും കൂട്ടാനകളെ കുത്തിയ ചരിത്രമുള്ള ആനകള്‍. ആനത്താവളത്തിലെ ഗജ മുത്തശ്ശി നന്ദിനിയെവരെ കുത്തിയ ആനയാണ് പീതാംബരന്. 2012 മേയ് 21നാണ് നന്ദിനിയെ കുത്തിയത്.
2015ല്‍ ആനയോട്ടത്തിന് അണിനിരത്തിയപ്പോള്‍ കുടിവെള്ള ടാങ്കര്‍ കുത്തിമറിച്ച് ഇടഞ്ഞോടിയ ചരിത്രവും പീതാംബരനുണ്ട്. ടാങ്കറിന്റെ ഡ്രൈവർ കണ്ണന് അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആനയോട്ടത്തിനായി മഞ്ജുളാല്‍ പരിസരത്ത് ആനകളെ അണിനിരത്തിയപ്പോഴായിരുന്നു ഇടഞ്ഞോട്ടം. ആനയോട്ടം കാണാന്‍ നില്ക്കുന്നവരുടെ ഭാഗത്തേക്ക് ഓടാതെ കിഴക്കോട്ട് ഓടിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് കോട്ടപ്പടിയിലാണ് അന്ന് ആനയെ തളച്ചത്. 2016 ജൂണില്‍ മദപ്പാടില്നില്ക്കേ ചങ്ങല പൊട്ടിക്കാന്‍ ശ്രമിച്ച് മയക്കുവെടി വെച്ച് നിയന്ത്രണത്തിലാക്കിയതും ചരിത്രം.
ആനയോട്ടത്തില്‍ പല തവണ ജേതാവായ ഗോകുലിനും ഒപ്പമുള്ള ആനയെ കുത്തുന്ന ദുശ്ശീലമുണ്ട്. 2011ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ കുട്ടിശങ്കരനെന്ന കൊമ്പനെ ഗോകുല്‍ കുത്തിമറിച്ചിട്ടിരുന്നു. നാകേരിമന കേശവനും ഇവന്റെ കൊമ്പിന്റെ മൂര്‍ച്ചയറിഞ്ഞിട്ടുണ്ട്. 2009ല്‍ തെക്കേനട ശീവേലി പറമ്പിലെ തെങ്ങു വീണ് ഗോകുലിന്റെ കൊമ്പിന് ഇളക്കം തട്ടിയിരുന്നു. പിന്നീട് ആ കൊമ്പ് കൊഴിഞ്ഞു. ഫൈബര്‍ കൊമ്പ് ഘടിപ്പിച്ചാണ് ഇപ്പോള്‍ എഴുന്നള്ളിപ്പുകള്‍ക്ക് പോകുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റേതാണ് രണ്ട് ആനകളും.
കൊല്ലപ്പെട്ട മൂന്നുപേർക്ക് നാട് വിട നൽകി
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആനയിടഞ്ഞ് മരിച്ച മൂന്നുപേർക്കും നാട് വിട നൽകി. അപകടത്തിൽ മരിച്ച കുറുവങ്ങാട് സ്വദേശികളായ തൈക്കണ്ടി അമ്മുഅമ്മ (79), അയൽവാസി ലീല (62), ഊരള്ളൂർ കാരയാട്ട് രാജൻ (64) എന്നിവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ കുറുവങ്ങാട് മാവിൻചുവട്ടിൽ പൊതുദർശനത്തിനുവെച്ചപ്പോൾ നാട് ഒഴുകിയെത്തി. ക്ഷേത്രപരിസരം വെള്ളിയാഴ്ച ശോകമൂകമായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും ഉയർന്ന ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.
ആനയിടഞ്ഞ സംഭവത്തിൽ വനംവകുപ്പ് അന്വേഷണ റിപ്പോർട്ട് നൽകി. വനം കൺസർവേറ്റർ (സാമൂഹിക വനവത്കരണം) ആർ. കീർത്തിയാണ് മന്ത്രി എ.കെ. ശശീന്ദ്രന് റിപ്പോർട്ട് നൽകിയത്. നാട്ടാന പരിപാലന ചട്ടങ്ങൾ ലംഘിച്ചത് ശ്രദ്ധയിൽപെട്ടതായും ക്ഷേത്രത്തിൽ ആനയെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി റദ്ദാക്കാൻ നടപടിയെടുത്തതായും റിപ്പോർട്ടിലുണ്ട്.
ആനക്ക് ഇടച്ചങ്ങലയിടാതിരുന്നതും തൊട്ടടുത്ത് പടക്കം പൊട്ടിച്ചതുമാണ് അപകടകാരണം. ഈ കുറ്റത്തിന് വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ല കലക്ടറോടും ഉത്തരമേഖല ചീഫ് വനം കൺസർവേറ്ററോടും വനംമന്ത്രി ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കൊയിലാണ്ടി പൊലീസും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രശേഖരൻ അറിയിച്ചു. വടകര ഡിവൈ.എസ്.പിയും റൂറൽ പൊലീസ് സുപ്രണ്ടും അന്വേഷണം ഏകോപിപ്പിക്കും.
ഇടപെട്ട് ഹൈകോടതി
കൊച്ചി: കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ ഹൈകോടതി ഇടപെടൽ. കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഭവം സംബന്ധിച്ച വിശദീകരണത്തിന് ആനകളുമായി ബന്ധപ്പെട്ട രജിസ്റ്ററുകളടക്കം ഗുരുവായൂർ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. വനംവകുപ്പ്, ഗുരുവായൂർ ദേവസ്വം എന്നിവരുടെ വിശദീകരണവും തേടി.
ഇടഞ്ഞ പീതാംബരൻ, ഗോകുൽ എന്നിവയുടെയടക്കം ആനകളുടെ ഭക്ഷണം, ട്രാൻസ്പോർട്ടേഷൻ അടക്കമുള്ള രജിസ്റ്ററുകൾ ഹാജരാക്കാനാണ് ലൈവ് സ്റ്റോക്ക് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർക്ക് നിർദേശം നൽകിയത്. ദൂരസ്ഥലങ്ങളിലേക്ക് ആനകളെ കൊണ്ടുപോകാൻ അനുമതി നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞു.
ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ പുന്നത്തൂർ ആനക്കോട്ട വൃത്തിയായി സൂക്ഷിക്കാനും ആനകൾക്ക് മികച്ച പരിചരണം ഉറപ്പുവരുത്താനും ഉത്തരവിടണമെന്നടക്കം ആവശ്യപ്പെട്ട് ഏഷ്യൻ എലിഫന്റ് സൊസൈറ്റി പ്രസിഡന്റ് സംഗീത അയ്യർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.