വിഴിഞ്ഞം പുനരധിവാസം അർഥ പൂർണമായും സമയ ബന്ധിതമായും നടപ്പിലാക്കും-വി.എൻ. വാസവൻ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുന്ന കുറവുകൾക്കും നഷ്ടങ്ങൾക്കും പരിഹാരമായി തീരദേശ ജനതയുടെ അർഥപൂർണമായ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക വളർച്ച ഉറപ്പാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് മൽസ്യത്തൊഴിലാളികൾക്കുള്ള ജീവനോപാധി നഷ്ടപരിഹാര വിതരണത്തിന്റെ ഉദ്ഘാടനം വിഴിഞ്ഞം സിം ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഡിസംബർ 3 ഓടെ വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്നതിനനുസരിച്ച് ആദ്യ ഘട്ടം കമ്മീഷൻ ചെയ്യും. 232 ചരക്ക് കപ്പലുകളിൽ നിന്നായി അഞ്ച് ലക്ഷത്തോളം കണ്ടെയ്‌നറുകൾ ഇതുവരെ വിഴിഞ്ഞത്ത് കൈകാര്യം ചെയ്തു എന്നത് അഭിമാനകരമായ നേട്ടമാണ്.
ഫെബ്രുവരിയിൽ മാത്രം 72000 ത്തോളം കണ്ടെയ്‌നറുകളാണ് എത്തിയത്. തുടർ പദ്ധതിക്ക് പരിസ്ഥി അംഗീകാരം ലഭിക്കുകയും ആവശ്യമായ ധാരണാപത്രങ്ങൾ ഒപ്പു വെക്കുകയും ചെയ്തു കഴിഞ്ഞു. കമ്മീഷനിംഗ് കഴിഞ്ഞാൽ തുടർ നടപടികൾ പൂർത്തിയാക്കും.
വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ അതിന്റെ ഭാഗമായി നഷ്ടങ്ങളുണ്ടാകുന്ന ജനതയെ ചേർത്തു നിർത്തണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ജീവനോപാധി നഷ്ട്ടപ്പെട്ടവർക്ക് സാമൂഹിക ക്ഷേമ പദ്ധതികൾ മുൻകൂട്ടി തയാറാക്കുകയും ജനങ്ങൾക്ക് മുന്നിൽ അവ ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു. 2700 ആളുകൾക്ക് നിലവിൽ 284 കോടി രൂപയോളം വിതരണം ചെയ്തു കഴിഞ്ഞു. ഇന്ന് മാത്രം 8.76 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.
കരമടി തൊഴിലാളികൾക്കുൾപ്പെടടെ സഹായം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇനിയും പരാതികളുണ്ടായാൽ അവ പരിഹരിക്കുന്നതിന് അപ്പീൽ കമ്മിറ്റിക്കും അംഗീകാരം നൽകി. സാമൂഹിക പ്രതിബദ്ധതയോടെ സാമൂഹിക വികസന ക്ഷേമ പദ്ധതികൾക്ക് രൂപം നൽകി ശാശ്വതമായ പരിഹാരം കണ്ടെത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സ്‌കൂൾ, ആശുപത്രി വീടുകൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉറപ്പാക്കുന്നു.
പദ്ധതിയുടെ തുടർച്ചയായി റയിൽവേപ്പാലം, തുരങ്ക പാത, റോഡുകൾ എന്നിവ ദ്രുത ഗതിയിൽ പൂർത്തിയാകുന്നതോടെ ചരക്ക് ഗതാഗത മേഖലയിൽ വലിയ വളർച്ചയുണ്ടാകും. ഇത് തൊഴിലവസരങ്ങൾ വർധിപ്പിച്ചും വിഴിഞ്ഞം ജനതയുടെ ജീവിത നിലവാരം ഉയർത്തിയും വികസനരംഗത്ത് വിസ്മയം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ഗവൺമെന്റ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിച്ചു വരികയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ കമ്മീഷനിംഗ് നടക്കും. രണ്ടും മൂന്നും ഘട്ടങ്ങൾ കഴിയുമ്പോൾ ലോകത്തിൽ ഏറ്റവും മികച്ച തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറും. പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തിന്റെ 100 കിലോമീറ്റർ ചുറ്റളവിൽ വികസനം സാധ്യമാകുകയും പുതിയ സംരഭങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ വർധിക്കുകയും ചെയ്യും.
പരമ്പരാഗത മൽസ്യത്തൊഴിലാളികളെ ചേർത്തു പിടിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. മൽസ്യത്തൊഴിലാളി സംഘടനകളുടെ നിർദേശമടക്കം പരിഗണിച്ചാണ് പുനരധിവാസ വിഷയത്തിൽ തീരുമാനമെടുത്തത്. വിഴിഞ്ഞം പുനരധിവാസം സമയബന്ധിതമായും വേഗത്തിലും പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ സ്വാഗതമാശംസിച്ചു. തുറമുഖ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. എ. കൗശികൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം. വിൻസന്റ് എം.എൽ.എ വിശിഷ്ടാതിഥിയായി. വാർഡ് കൗൺസിലർമാരായ നിസാമുദ്ദീൻ, പനിയടിമ ജോൺ തുടങ്ങിയവർ സംബന്ധിച്ചു. ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ സ്മിത ആർ നായർ നന്ദി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.