സത്താർ പന്തല്ലൂരിനെതിരെ ജിന്റോ ജോൺ: ‘ഹൈബിയും ഡീനും പറഞ്ഞത് തറവാട്ട് സ്വത്തിന്റെ കാര്യമല്ല, കുറുക്കനും ചെന്നായ്ക്കും വേട്ടയാടാൻ കോഴികളെ തമ്മിൽ തെറ്റിക്കരുത്’
text_fieldsതിരുവനന്തപുരം: ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഷാഫി പറമ്പിലിനെ വിമർശിച്ച എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂരിനെതിരെ കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ഹൈബി ഈഡനും ഡീൻ കുര്യാക്കോസും പാർലമെന്റിൽ പറഞ്ഞത് അവരുടെ തറവാട്ട് സ്വത്ത് വീതം വയ്ക്കുന്ന കാര്യമല്ലെന്നും കോൺഗ്രസ്സിന്റെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
‘പാർട്ടിയുടെ നിലപാട് പറയാൻ അവരെയാണ് ഇന്നലെ ചുമതപ്പെടുത്തിയത്. ഷാഫി പറഞ്ഞാലും ഹൈബി പറഞ്ഞാലും ഒന്ന് തന്നെ. ഷാഫിയുടെ കോൺഗ്രസ് പാർട്ടി ഉണ്ടായിരുന്നത് കൊണ്ടാണ് സത്താർ പന്തല്ലൂരിനൊക്കെ ഈ നട്ടെല്ല് പരിശോധന നടത്താൻ പറ്റുന്നത്. അസ്ഥാനത്തുള്ള വിമർശനം നടത്തി നടത്തി കോൺഗ്രസ്സിനെ ദുർബലപ്പെടുത്തിയതിന്റെ പരിണിത ഫലങ്ങളിൽ ചിലതാണ് ഇതൊക്കെ. മനസ്സിലാക്കിയാൽ നല്ലത്’ -ഫേസ്ബുക് കുറിപ്പിൽ ജിന്റോ വ്യക്തമാക്കി.
മണിപ്പൂർ വിഷയത്തിൽ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് മുസ്‌ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് നൽകിയ ടിക്കറ്റിൽ ജയിച്ച ഷാഫി പറമ്പിലിന് അന്വേഷിക്കാവുന്നതാണ് എന്നായിരുന്നു സത്താർ പന്തല്ലൂരിന്റെ വിമർശനം. കെട്ടകാലത്തെ മുസ്‌ലിം പ്രാതിനിധ്യമെന്നാൽ റീൽസും കിഞ്ചന വർത്തമാനവും, ബാലൻസ് കെ നായർ ഉഡായിപ്പുകളുമല്ലെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ജിന്റോ രംഗത്തുവന്നത്.
ഡോ. ജിന്റോ ജോണിന്റെ കുറിപ്പ് വായിക്കാം:
ഹൈബി ഈഡനും ഡീൻ കുര്യാക്കോസും പാർലമെന്റിൽ പറഞ്ഞത് അവരുടെ തറവാട്ട് സ്വത്ത് വീതം വയ്ക്കുന്ന കാര്യമല്ല. മതവർഗ്ഗീയ താൽപ്പര്യം മാത്രം ഉന്നംവച്ച് ബിജെപി കൊണ്ടുവന്ന വഖഫ് ബില്ലിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അഭിപ്രായമാണ്. പാർട്ടിയുടെ നിലപാട് പറയാൻ അവരെയാണ് ഇന്നലെ ചുമതപ്പെടുത്തിയത്. ഷാഫി പറഞ്ഞാലും ഹൈബി പറഞ്ഞാലും ഒന്ന് തന്നെ. ഷാഫിയുടെ കോൺഗ്രസ് പാർട്ടി ഉണ്ടായിരുന്നത് കൊണ്ടാണ് സത്താർ പന്തല്ലൂരിനൊക്കെ ഈ നട്ടെല്ല് പരിശോധന നടത്താൻ പറ്റുന്നത്. അസ്ഥാനത്തുള്ള വിമർശനം നടത്തി നടത്തി കോൺഗ്രസ്സിനെ ദുർബലപ്പെടുത്തിയതിന്റെ പരിണിത ഫലങ്ങളിൽ ചിലതാണ് ഇതൊക്കെ. മനസ്സിലാക്കിയാൽ നല്ലത്.
പിന്നെ, ഷാഫിയുടെ നട്ടെല്ല് പരിശോധന നടത്താൻ തിരക്കുള്ള സത്താർ പന്തല്ലൂർ കേരളത്തിൽ ഈ വിഷയം ഇത്ര കത്തിനിൽക്കാൻ കാരണമായ മുനമ്പത്തെ വഖഫ് പ്രശ്നത്തിന്റ കാരണഭൂതരായ മാർക്സിസ്റ്റ് പാർട്ടിയുടെ നട്ടെല്ല് പരിശോധിക്കാൻ ആർജ്ജവമുണ്ടോ?
ബിജെപിക്കും കാസക്കും ക്രോസ്സിനും വിളവ് കൊയ്യാൻ നിലമൊരുക്കുന്ന പിണറായി സർക്കാരിന്റെ നട്ടെല്ല് പരിശോധിക്കാൻ താങ്കൾക്ക് നട്ടെല്ലുണ്ടോ? ഈ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് പറയാനുള്ള നട്ടെല്ലെങ്കിലും ഉണ്ടോ? കലക്കവെള്ളത്തിൽ മാർക്സിസ്റ്റുകാർക്ക് വേണ്ടി മത്സ്യ ബന്ധനത്തിന് ഇറങ്ങും മുന്നേ അനാവശ്യ കോൺഗ്രസ് വിമർശനമെന്ന രോഗത്തിനുള്ള ചികിത്സ തേടണം. അല്ലെങ്കിൽ തന്നെ ഈ നട്ടെല്ല് പരിശോധനയൊന്നും അത്രക്ക് പൊളിറ്റിക്കലി കറക്ടുമല്ല.
ആ വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് പടച്ചുവിട്ടവനെ ഒന്ന് പിടിച്ചു കാണിക്കാൻ പിണറായി മുതലാളിയോട് പറയാനുള്ള പാങ്ങുണ്ടോ താങ്കൾക്ക്. കഴിഞ്ഞ ഒൻപത് വർഷത്തെ കാരണഭൂതന്റെ നേതൃത്വത്തിലുള്ള സംഘപരിവാർ ഭരണത്തെ കുറിച്ചും ഒന്ന് ചോദിക്കണം ഇടക്ക്. അല്ലെങ്കിൽ നിങ്ങളെപ്പോലുള്ളവർ കുറുക്കനും ചെന്നായ്ക്കും വേട്ടയാടാൻ പാകത്തിൽ കോഴികളെ തമ്മിൽത്തല്ലി തെറ്റിക്കുന്നവരാണെന്ന സമൂഹസംശയം ഉറപ്പാകാൻ ഇടയുണ്ട്.
സത്താർ പന്തല്ലൂരിന്‍റെ ഫേസ്ബുക് കുറിപ്പ്:
മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ അടിത്തറ തകർക്കുക എന്ന ഫാഷിസ്റ്റ് അജണ്ടയുടെ ആദ്യ കടമ്പ കേന്ദ്രഭരണകൂടം ലോക്സഭയിൽ പിന്നിട്ടു. ഉത്തരേന്ത്യൻ മുസ്‌ലിം സമൂഹം കഴിഞ്ഞ 9 നൂറ്റാണ്ടുകളായി ആർജ്ജിച്ച പൈതൃക മൂലധനമാണ് സംഘി ഭരണം കൊത്തിവലിക്കാൻ ഒരുമ്പെടുന്നത്.
രാത്രി പകലാക്കിയ ചർച്ചകൾക്ക് ശേഷം ഇന്നു പുലർച്ചെ 288നെതിരെ 232 വോട്ടുകൾ വഖഫ് ബില്ലിനെതിരെ രേഖപ്പെടുത്തി. ഗൗരവ് ഗൊഗോയും, കെ.സി. വേണുഗോപാലുമടങ്ങിയ കോൺഗ്രസ് നേതൃനിരയും ഇൻഡ്യ മുന്നണിയും ലോക്സഭയിൽ കാണിച്ച പേരാട്ട വീര്യം എടുത്തു പറയേണ്ടതാണ്. മതേതര ഇന്ത്യയിൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല.
2014 വരെ ന്യൂനപക്ഷ വിഷയങ്ങളിൽ ഏകോദര സഹോദരങ്ങളെ പോലെ മുന്നോട്ടു പോയവരാണ് കേരളത്തിലെ മുസ്‌ലിം - ക്രൈസ്തവ സമുദായങ്ങൾ. എന്നാൽ മോദിയുടെ രണ്ടാമൂഴത്തിനു ശേഷം സംഘികളുടെ മുസ്‌ലിം വിരുദ്ധ കോറസ് ഏറ്റുപാടാൻ സീറോമലബാർ സഭ മുന്നോട്ടു വന്നു തുടങ്ങി. ചരിത്രമറിയാവുന്നവർക്ക് അതിൽ അൽഭുതമില്ല. ഹോളോകോസ്റ്റിനും ജൂത ഉൻമൂലത്തിനും ഹിറ്റ്ലർക്കൊപ്പം നിന്ന ചരിത്രമുള്ളവരാണ് കത്തോലിക്ക സഭ. സ്വാതന്ത്ര്യപൂർവ്വ കാലത്ത് ബ്രിട്ടീഷ് വിധേയരായിരുന്ന അവരുടെ നിലപാടുകൾ സ്വാതന്ത്ര്യ സമരത്തെ ദുബലപ്പെടുത്തിയില്ല എന്നതു പോലെ പുതിയ ഫാഷിസ്റ്റ് വിരുദ്ധസമരത്തിനും അത് ഭീഷണിയാവില്ല. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിനു പിന്നിൽ പാറ പോലെ ഉറച്ചുനിന്നവർ ഇന്ന് അവരെ കയ്യൊഴിയാൻ കാരണങ്ങൾ തേടുകയാണ്.
സഭയുടെ അവസരവാദം വിശ്വാസികളെ പൂർണ്ണമായി ബാധിച്ചിട്ടില്ല. ഈ വിടവ് നികത്താൻ ഏഷ്യാനെറ്റ് മുണ്ടു മുറുക്കുന്നുണ്ട്. മുനമ്പം വിഷയം കാരണമാണ് വഖഫ് ബിൽ ഉണ്ടായത് എന്നു വരെ തീവ്ര വലതുപക്ഷ ഡീപ്സ്റ്റേറ്റിന്റെ മലയാള സംപ്രേഷണം വാദിച്ചു പോരുകയാണ്. കേരള മുസ്‌ലിംകളുടെ വിഭവശേഷിയും പൊതുബോധവും ഇത്തരം സംഘി- കൃസംഘി രസക്കൂട്ടുകളെ തിരിച്ചറിയാൻ സമയമായിട്ടുണ്ട്.
കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ എൻ.കെ. പ്രേമചന്ദ്രനും, ഹൈബി ഈഡനും, ഇ.ടി. മുഹമ്മദ് ബഷീറുമൊക്കെ സഭയിൽ സ്വീകരിച്ച നിലപാടുകൾക്ക് സമുദായാംഗങ്ങൾ എന്നും നന്ദിയുള്ളവരാണ്. പക്ഷേ, സുപ്രധാന ബിൽ അവതരണ വേളയിൽ കോൺഗ്രസ് വിപ്പു പോലും കാറ്റിൽ പറത്തി സഭയിൽനിന്നു വിട്ടുനിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തി. രാജ്യത്തെ സംഘപരിവാർ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവർക്ക് നാലര ലക്ഷം ഭൂരിപക്ഷം നൽകിയത്. തത്തമ്മേ പൂച്ച എന്ന മട്ടിൽ പെരുന്നാൾ ആശംസ പറഞ്ഞാൽ 48 ശതമാനം മുസ്‌ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കിൽ അതു ഭോഷ്കാണ്.
കേരളത്തിലെ മുസ്‌ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് നൽകിയ ടിക്കറ്റിൽ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂർ വിഷയത്തിൽ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് അന്വേഷിക്കാവുന്നതാണ്. കെട്ടകാലത്തെ മുസ്‌ലിം പ്രാതിനിധ്യമെന്നാൽ റീൽസും കിഞ്ചന വർത്തമാനവും, ബാലൻസ് കെ നായർ ഉഡായിപ്പുകളുമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.