വഖഫ്: ജെ.പി.സി ശിപാർശ ഭരണഘടനയോടുള്ള വെല്ലുവിളി -പി. മുജീബ്റഹ്മാൻ
text_fieldsകോഴിക്കോട്: മുസ്ലിം സമുദായത്തിന്‍റെ താൽപര്യങ്ങളെയും രാജ്യത്തെ മുഴുവൻ വഖഫ് ബോർഡുകളുടെ കൂട്ടായ ആവശ്യങ്ങളെയും പൂർണമായി തള്ളിക്കൊണ്ടുള്ള സംയുക്ത പാർലമെന്‍ററി സമിതിയുടെ ശിപാർശ ഭരണഘടന വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ.
പ്രതിപക്ഷ നിർദേശങ്ങളെ മുഖവിലക്കെടുക്കാത്ത ജെ.പി.സി നിലപാട് ആ സംവിധാനത്തെ തന്നെ സ്വയം അപ്രസക്തമാക്കുകയും കേന്ദ്ര സർക്കാറിന്‍റെ ഏകാധിപത്യ മനോഭാവത്തിന് ശക്തി നൽകുകയുമാണ്. ജനാധിപത്യ വിരുദ്ധമായ നിലപാടിനെ അമീർ അപലപിച്ചു. വഖഫ് സ്വത്തുക്കളുടെ ലക്ഷ്യവും ഉപയോഗക്രമവും അപ്രസക്തമാക്കുന്ന നടപടി ഭരണഘടന ഉറപ്പുനൽക്കുന്ന ന്യൂനപക്ഷാവകാശങ്ങളെ നിരാകരിക്കുന്നതാണ്. ഒരു സമുദായത്തിന്‍റെ വിഷയം എന്നതിലുപരി ഭരണഘടന തത്വങ്ങളെ സർക്കാർ നിരാകരിക്കുന്നതിനെതിരെ എല്ലാവരും രംഗത്തുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
പ്രതിപക്ഷത്തിന്റെയും മുസ്‍ലിം സമുദായത്തിന്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും കടുത്ത എതിർപ്പുകൾക്കിടയാക്കിയ വിവാദവ്യവസ്ഥകൾ നിലനിർത്തി കൊണ്ടു തന്നെ 2024ലെ വഖഫ് ബില്ലുമായി മുന്നോട്ടുപോകാൻ സംയുക്ത പാർലമെന്ററി സമിതി ശിപാർശ ചെയ്തിരുന്നു. തിരക്കിട്ട് പാർലമെന്റിൽ ബിൽ അവതരിപ്പിക്കാൻ പാകത്തിൽ ജെ.പി.സി റിപ്പോർട്ടിനൊപ്പം ഭേദഗതി വരുത്തിയ ബില്ലിന്റെ കരടും ജെ.പി.സി അംഗങ്ങൾക്ക് വിതരണം ചെയ്തു.
വഖഫിന്റെ ചൈതന്യവും ലക്ഷ്യവും നഷ്ടപ്പെടുത്തുന്നതരത്തിൽ വഖഫ് നിയമത്തിന്റെ പേര് മാറ്റരുതെന്ന ബി.ജെ.പി ഭരിക്കുന്നതടക്കം മുഴുവൻ വഖഫ് ബോർഡുകളുടെയും ഐകകണ്ഠ്യേനയുള്ള ആവശ്യം തള്ളിയാണ് ജെ.പി.സി കരട് റിപ്പോർട്ടിന്റെ തുടക്കം. വഖഫ് നിയമം എന്നത് മാറ്റി ജെ.പി.സി വഖഫ് നിയമത്തിന് സർക്കാർ നൽകിയ ‘ഉമീദ്’ (യൂനിഫൈഡ് വഖഫ് മാനേജ്മെന്റ് എംപവർമെന്റ് എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ) എന്ന പേരുതന്നെ വെക്കണമെന്ന് സമിതി ശിപാർശ ചെയ്തു.
ഏറെ പ്രതിഷേധത്തിനിടയാക്കിയ, വഖഫ് ബോർഡുകളിൽ രണ്ട് അമുസ്‍ലിംകൾ വേണമെന്ന വ്യവസ്ഥ കുറേക്കൂടി കടുപ്പിച്ചു. എക്സ് ഒഫിഷ്യോ സെക്രട്ടറി അമുസ്‍ലിമായാലും രണ്ട് അമുസ്‍ലിംകൾ വേറെയും ബോർഡിൽ വേണമെന്നാക്കി. എക്സ് ഒഫിഷ്യോ അംഗമായ സർക്കാർ ജോയന്റ് സെക്രട്ടറി ഒഴികെ രണ്ട് അമുസ്‍ലിംകൾ വേണമെന്ന പുതിയ ഭേദഗതിയിലൂടെ രണ്ടിൽ കൂടുതൽ അമുസ്‍ലിം അംഗങ്ങൾക്ക് വഴിയൊരുക്കി. വഖഫ് ബോർഡ് സി.ഇ.ഒ അടക്കമുള്ളവർ അമുസ്‍ലിംകളായിരിക്കാമെന്ന വ്യവസ്ഥയും നിലനിർത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.