മുണ്ടക്കൈ ഉരുൾപൊട്ടൽ; ഭർത്താവിനു പിന്നാലെ നന്ദയും യാത്രയായി
text_fieldsതലശ്ശേരി: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച തലശ്ശേരി സ്വദേശിയായ എസ്റ്റേറ്റ് ഉടമക്ക് പിന്നാലെ ഭാര്യയും യാത്രയായി. ഉരുൾപൊട്ടലിൽ കാണാതായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പി.കെ. പാർഥന്റെ ഭാര്യ ഉച്ചമ്പള്ളി നന്ദയുടെ (68) മൃതദേഹം ബുധനാഴ്ച വൈകീട്ടാണ് മുണ്ടക്കൈയിൽ കണ്ടെത്തിയത്. പാർഥന്റെ (76) മൃതദേഹം ബുധനാഴ്ച വൈകീട്ട് തലശ്ശേരി ചേറ്റംകുന്നിലെ കരുണസരോജം വസതിയിൽ കൊണ്ടുവന്ന് ചിറക്കര കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ സംസ്കരിച്ചതിനുപിന്നാലെ മുണ്ടക്കൈ ജുമാമസ്ജിദ് പരിസരത്തുനിന്നാണ് നന്ദയുടെ മൃതദേഹം കണ്ടെത്തിയത്. കൈയിൽ അണിഞ്ഞ ഭർത്താവിന്റെ പേരിലുള്ള വിവാഹ മോതിരത്തിൽ നിന്നാണ് നന്ദയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞത്. സ്ഥിരീകരണത്തിനുശേഷം രാത്രി വൈകിയാണ് വിവരം പുറത്തുവിട്ടത്. വർഷങ്ങളായി പാർഥൻ ഭാര്യ നന്ദക്കൊപ്പം മുണ്ടക്കൈയിലാണ് താമസം. പാർഥന്റെ പിതാവ് തലശ്ശേരി കോണോർവയലിലെ കനോത്ത് കരുണാകരൻ ഹാരിസൺ മലയാളം ടീ എസ്റ്റേറ്റിൽ ദീർഘകാലം ക്ലർക്കായിരുന്നു. കുടുംബസമേതം അവിടെയായിരുന്നു താമസം.
ചാലിയാർപ്പുഴയിൽ നിലമ്പൂർ പോത്തുകല്ലിൽനിന്നാണ് പാർഥന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വയനാട് മുണ്ടക്കൈയിലെ കരുണസരോജം കാപ്പിത്തോട്ടം ഉടമയായിരുന്നു മരിച്ച പാർഥൻ. നന്ദ തലശ്ശേരി ചേറ്റംകുന്നിലെ പരേതരായ എം.പി. ബാലൻ -ഉച്ചമ്പള്ളി പത്മിനി ദമ്പതികളുടെ മകളാണ്. മക്കൾ: ഹർഷ (ഐ.ടി, എറണാകുളം), വൈഷ്ണ (കാനഡ). മരുമക്കൾ: അർജുൻ (ബിസിനസ്, എറണാകുളം), രാഹുൽ (കാനഡ). നന്ദയുടെ സഹോദരങ്ങൾ: മഠത്തിൽ പ്രദീപ്, മഠത്തിൽ പ്രകാശ്, ബീന (എറണാകുളം), പ്രശാന്ത (മുംബൈ), ഗീത (മഞ്ഞോടി), ഡോ. മാപ്രിയ (ടെമ്പിൾഗേറ്റ്).
വ്യാഴാഴ്ച രാവിലെ തലശ്ശേരി ചേറ്റംകുന്നിലെ കരുണസരോജം വീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ സംസ്കരിച്ചു. നാട്ടുകാരും രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും അന്തിമോപചാരമർപ്പിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.