മുണ്ടക്കൈയുടെ വിലാപം ആരും കേട്ടില്ല; ഒടുവിൽ ദുരന്തം ഏറ്റുവാങ്ങാൻ വിധി
text_fieldsഅതിജാഗ്രതയോടെ... മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ ചളി വന്നടിഞ്ഞ ഭാഗങ്ങളിൽ പരസ്പരം കയർകൊണ്ട് ബന്ധിച്ച് സൈനികർ പരിശോധന നടത്തുന്നു
മുണ്ടക്കൈ (വയനാട്): നിരവധി പ്രകൃതി ദുരന്തങ്ങൾ ഏറ്റുവാങ്ങിയ മുണ്ടക്കൈയുടെ വിലാപം കേൾക്കാൻ ആർക്കും നേരമുണ്ടായില്ല, അഥവാ ബധിര കർണങ്ങളിലായിരുന്നു അവയൊക്കെയും പതിച്ചത്. ഒടുവിൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങാനായിരുന്നു ഈ നാടിന്റെ വിധി. നാലു പതിറ്റാണ്ടുമുമ്പ് ഏതാനും ആദിവാസി ജനവിഭാഗങ്ങളും തോട്ടം തൊഴിലാളികളും അങ്ങിങ്ങായി താമസിച്ചിരുന്ന, പ്രകൃതി സൗന്ദര്യം കിനിഞ്ഞിറങ്ങിയ ഇടമാണിപ്പോൾ ഉരുൾദുരന്തത്തിൽ നാമാവശേഷമായത്. നോക്കെത്താദൂരത്തെ പച്ചപ്പും, വൈകീട്ട് നാലു മണിയാവുമ്പോഴേക്കും ഇരുട്ടിത്തുടങ്ങുന്ന കാലാവസ്ഥയിൽ താഴ്ന്നിറങ്ങുന്ന കോടമഞ്ഞും സൂചിപ്പാറ വെള്ളച്ചാട്ടവുമൊക്കെ ചേർന്ന മനോഹര ഭൂപ്രദേശമായിരുന്നു ഇവിടം. മുണ്ടക്കൈയുടെയും ചൂരൽമലയുടെയും അട്ടമലയുടെയും പുത്തുമലയുടേയുമൊക്കെ ഉരുൾപൊട്ടൽ ദുരന്തങ്ങൾക്കും ഏറെ ചരിത്രമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. അതിനാൽ, തദ്ദേശീയർ ഈ പ്രദേശത്ത് പണം നൽകി ഭൂമി വാങ്ങിയിരുന്നില്ല.
ജനസാന്നിധ്യം കുറവായതിനാൽ ഉരുൾപൊട്ടലുണ്ടാകുമ്പോൾ വലിയ നാശം അക്കാലത്ത് ഉണ്ടായിരുന്നുമില്ല. ക്രമേണ പ്രദേശത്ത് കൂടുതൽ കുടുംബങ്ങളെത്തി. രണ്ടു കിലോമീറ്ററിനുള്ളിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടന്ന മൂന്നാമത്തെ ഉരുൾപൊട്ടലാണ് ചൊവ്വാഴ്ച പുലർച്ച ഒരു മണിക്കും 2.30നും ഇടയിലുണ്ടായത്. 40 വർഷം മുമ്പും ഉരുൾപൊട്ടൽ ദുരന്തമുണ്ടായിരുന്നു മുണ്ടക്കൈയിൽ. 1984 ജൂലൈ ഒന്നിന് ഞായറാഴ്ച. അന്ന് മരിച്ചത് 14 പേരെന്നാണ് ഔദ്യോഗിക കണക്ക്. 2019 ആഗസ്റ്റ് എട്ടിന് രണ്ടു കി.മീ. ദൂരത്തുള്ള പുത്തുമലയിലായിരുന്നു ദുരന്തം. 17 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. അതിൽ അഞ്ചുപേരെ ഇന്നും കണ്ടെത്താനായിട്ടില്ല. ഒരു വർഷം പൂർത്തിയാകുമ്പോൾ 2020 ആഗസ്റ്റ് ഏഴിന് മുണ്ടക്കൈ പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടി. ജീവഹാനി ഉണ്ടായില്ലെങ്കിലും മൂന്നു വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു. റോഡുകളും പാലങ്ങളും കുടിവെള്ള പൈപ്പ് ലൈനുകളും അന്നും തകർന്നു.
എല്ലാ ഉരുൾപൊട്ടലിന്റെയും പ്രഭവകേന്ദ്രം വെള്ളരിമല മലനിരകളിൽ നിന്നാണെന്ന് മനസ്സിലാകും. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച പരിസ്ഥിതി ലോലമേഖല കൂടിയാണ് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ. പുത്തുമലയുടെ മറുകുന്നായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ 2019 ആഗസ്റ്റ് എട്ടിന് ഉരുള്‍പൊട്ടി 57 പേർ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. 2018ൽ മുണ്ടക്കൈയുടെ 35 കി.മീ അകലെ കുറിച്യര്‍മലയില്‍ വലിയ ദുരന്തം ഉണ്ടായെങ്കിലും ജനവാസ പ്രദേശം അല്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. ഇതു രണ്ടും വലിയ പ്രകൃതി ദുരന്തത്തിന്റെ തുടർച്ചയായിരുന്നു.
നിരവധി ഉരുൾപൊട്ടലിന് പ്രദേശം സാക്ഷ്യം വഹിച്ചിട്ടും ഓരോ ദുരന്തങ്ങൾക്കും ശേഷമുള്ള ചില നടപടികൾ മാറ്റിനിർത്തിയാൽ മുണ്ടക്കൈ പ്രദേശത്തുകാരെ രക്ഷിക്കാൻ ഒരു പദ്ധതിയും മുന്നൊരുക്കവും ഉണ്ടാകാറില്ല. ഇത്തവണ ദുരന്തമുണ്ടാകുന്നതിന്റെ രണ്ടു ദിവസം മുമ്പ് ഞായറാഴ്ച രാത്രി മുതൽ പ്രദേശത്ത് കനത്ത മഴ പെയ്തിട്ടും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് മുഖവിലക്കെടുത്തില്ലെന്ന് വ്യാപക ആരോപണം ഉയർന്നിട്ടുണ്ട്. ദുരന്തത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയെത്തിയ പലർക്കും പറയാനുള്ളതും ഇതുതന്നെയാണ്. ഉരുൾപൊട്ടാൻ ഏറെ സാധ്യതയുള്ള മേഖലയായിട്ടും ദിവസങ്ങൾ കനത്ത മഴ പെയ്തിട്ടും ജാഗ്രത പാലിക്കാനോ കുടുംബാംഗങ്ങളെ മാറ്റിപ്പാർക്കാനോ അധികൃതർ തയാറായില്ലെന്നാണ് ആരോപണം.
തിങ്കളാഴ്ചതന്നെ പുഴകളിൽ മലവെള്ള പ്രവാഹം ശക്തമായിരുന്നു. മഴ തിങ്കളാഴ്ചയും തുടർന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടി എന്ന നിലക്ക് മുണ്ടക്കൈ പുഞ്ചിരി മട്ടത്തെ ഏഴു ഗോത്ര കുടുംബങ്ങളെ വെള്ളാർമല ഹയർ സെക്കൻഡറി സ്കൂളിലേക്കും പുത്തുമല കശ്മീരിലെ രണ്ടു കുടുംബങ്ങളെ ഏലവയൽ അംഗൻവാടിയിലേക്കും മാറ്റിപ്പാർപ്പിച്ചിരുന്നു. പുഞ്ചിരിമട്ടം പ്രദേശത്തെ മറ്റ് 50ഓളം കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറാൻ നിർദേശിച്ചുവെന്നാണ് പറയുന്നത്. എന്നാൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അപകട മേഖലയിലുള്ള കുടുംബങ്ങളെ മുഴുവൻ മാറ്റിപ്പാർപ്പിക്കാൻ കാര്യമായ ഇടപെടൽ വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ല. മുണ്ടക്കൈ പുഴയിൽ കലക്കവെള്ളം ശക്തിയായി ഒഴുകിവന്നതോടെ വെള്ളരിമല മലനിരകളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി തലേദിവസം സംശയം ബലപ്പെട്ടിരുന്നു.
തുടർച്ചയായി മണിക്കൂറുകൾ നീണ്ട മഴയെത്തുടർന്നായിരുന്നു 2019ൽ പുത്തുമലയിലും 2020ൽ മുണ്ടക്കൈ മലനിരകളിലും ഉരുൾപൊട്ടലുണ്ടായത്. ഇതെല്ലാം ബോധ്യമായിട്ടും വലിയ വില കൊടുക്കേണ്ടിവന്ന മഹാദുരന്തത്തിന്റെ ആഘാതം കുറക്കാൻതക്ക നടപടികളൊന്നുമുണ്ടായില്ല. മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടുകൾ പൊടിപിടിച്ച് കിടക്കുമ്പോഴും ജനവാസത്തിന് അനുയോജ്യമായ മേഖലയാണോ ഇതെന്ന പഠനത്തിനുപോലും ബന്ധപ്പെട്ടവർ ഒരുങ്ങിയിരുന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.