ദുരിതങ്ങളേ മാറിനിൽക്കൂ, ഞങ്ങൾക്ക് അതിജീവിക്കണം
text_fieldsചൂരൽമല (വയനാട്): നിനച്ചിരിക്കാത്ത നേരത്തെത്തിയ ദുരന്തം സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞെങ്കിലും ജീവിതത്തിൽ പതറാതെ ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുകയാണ് മുണ്ടക്കൈ സ്വദേശി സുധാകരനും മേപ്പാടി സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളും.
ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും സ്വരുക്കൂട്ടി നിർമിച്ച പുതിയ വീട് ഉരുളിൽ നശിച്ച വേദനയിലും തളരില്ലെന്ന സുധാകരനെ പോലെയുള്ള മനുഷ്യരുടെ നിശ്ചയദാർഢ്യമാണ് അതിജീവന പാതയിലെ പ്രതീക്ഷ. ഭാര്യക്കൊപ്പം മേപ്പാടി സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ കഴിയുന്ന സുധാകരന്റെ അറുപതാം പിറന്നാൾ ശനിയാഴ്ചയായിരുന്നു.
കൂടെ ക്യാമ്പിലുള്ളതും ഇവരെ പോലെ തന്നെ സർവവും നഷ്ടപ്പെട്ടവർ. എന്നാൽ, വിലപിച്ചിരിക്കാതെ കേക്ക് മുറിച്ചും ആശംസകൾ നേർന്നും ക്യാമ്പിലുള്ളവരെല്ലാം ചേർന്ന് സുധാകരന്റെ ജന്മദിനം ഗംഭീരമായിത്തന്നെ ആഘോഷിച്ചു.
60 വർഷത്തെ സമ്പാദ്യം കൊണ്ടാണ് സുധാകരൻ ആ പുതിയ കൊച്ചുവീട് നിർമിച്ചത്. ഓണത്തിന് പാലുകാച്ചി വീട്ടുക്കൂടലിന് ഓരോന്നോരോന്നായി സ്വരുക്കൂട്ടുകയായിരുന്നു. ആ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തിയാണ് മലവെള്ളം എല്ലാം കൊണ്ടുപോയത്.
ഉരുൾപൊട്ടലുണ്ടായപ്പോൾ ഭാര്യയുടെ കൈപിടിച്ച് ഓടി രക്ഷപ്പെട്ടതിനാലാണ് ഇരുവരും ഇന്ന് ജീവനോടെ അവശേഷിക്കുന്നത്. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായവരാണ് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യർ. സ്നേഹത്താലും പങ്കുവെക്കൽകൊണ്ടും ആ പ്രതിസന്ധി അതിജീവിക്കുകയാണ് നാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.