വണ്ടിയിൽ കിടത്തിയത് മൃതദേഹമെന്ന് കരുതി; അവസാനം അറിഞ്ഞു, ജീവന്റെ തുടിപ്പ്
text_fieldsഅപകടം ഉണ്ടായ പുഞ്ചിരിമട്ടത്ത് കോടമഞ്ഞ് നിറഞ്ഞപ്പോൾ
ചൂരൽമല: ചൊവ്വാഴ്ച പുലർച്ച 2.30നാണ് കൽപറ്റ ഫയർ സ്റ്റേഷനിൽനിന്ന് സിവിൽ ഡിഫൻസ് വളന്റിയർമാരുടെ ഗ്രൂപ്പിലേക്ക് സ്റ്റേഷൻ ഓഫിസറുടെ ആദ്യ സന്ദേശം വരുന്നത്. മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് ശക്തമായ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ഒരുപാട് നാശനഷ്ടങ്ങളുണ്ട്.
അംഗങ്ങൾ എല്ലാവരും കഴിവിന്റെ പരമാവധി അവിടെ എത്തണം. ആ സമയത്ത് ഞങ്ങളുടെ പ്രദേശത്തെ അംഗൻവാടി ഉൾപ്പെടുന്ന ഭാഗത്ത് വെള്ളം കയറിയതിനെത്തുടർന്ന് രക്ഷാപ്രവർത്തനത്തിലായിരുന്നു. ഉടൻ പ്രദേശത്തുള്ള ആംബുലൻസുമായി മരം കട്ടർ, കയർ, ഇന്ധനം മുതലായവ എടുത്ത് സുഹൃത്തുക്കളുമായി ചൂരൽമലയിലേക്ക്.
കനറാ ബാങ്കിന് സമീപത്ത് എത്തിയപ്പോൾ ഹൈവേയിൽ ശക്തമായ വെള്ളക്കെട്ട്. തിരിച്ച് മുട്ടിൽ വഴി ചൂരൽമലയിലെത്തി. അവിടെ എത്തിയപ്പോൾ കൂരിരുട്ടിൽ നിരവധി ആളുകൾ ചളിയും കല്ലും നിറഞ്ഞ നടുറോഡിൽ രക്ഷാപ്രവർത്തനവുമായി തിരക്കിലാണ്.
മുക്കാൽഭാഗവും തകർന്ന ഒരു കടയുടെ ഉള്ളിലേക്ക് ഒരു വിധത്തിൽ കയറി നോക്കിയപ്പോൾ ശക്തമായ പാചക ഗ്യാസിന്റെ മണം. നിറഞ്ഞുനിൽക്കുന്ന ചളിയിൽ തപ്പി ഗ്യാസ് സിലിണ്ടർ കണ്ടുപിടിച്ച് റെഗുലേറ്റർ വലിച്ചൂരി സിലിണ്ടർ പുറത്തേക്കിട്ടു. അടുത്ത മുറിയിലേക്ക് നോക്കുമ്പോഴേക്കും എല്ലാവരും ഓടിരക്ഷപ്പെട്ടോളൂ എന്ന അലർച്ച. ഒരു വിധത്തിൽ പുറത്തിറങ്ങി ദിക്കുപോലും തിരിച്ചറിയാതെ എല്ലാവരും ഒാടി. അടുത്ത ഉരുൾപൊട്ടൽ അറിഞ്ഞായിരുന്നു അലർച്ച. ഒരു വിധം നേരംവെളുത്തപ്പോൾ ഞങ്ങളുടെ വണ്ടിയിൽ ആദ്യമായി ഒരു കുട്ടിയുടെ ശരീരം സുഹൃത്ത് രമേശും സഹപ്രവർത്തകരും എടുത്തു വെച്ചുതരുന്നു.
വിംസ് ഹോസ്പിറ്റലിലേക്ക് പോകുന്ന സമയത്ത് കുട്ടി സ്ട്രച്ചറിൽനിന്ന് വീഴാതിരിക്കാൻ നെഞ്ചിൽ കൈവെച്ചപ്പോൾ ചെറിയ ചലനമുള്ളതായി അനുഭവപ്പെട്ടു. ഉടനെ മുഖത്തും മൂക്കിലുമുള്ള ചളിയെല്ലാം വൃത്തിയാക്കി കൃത്രിമ ശ്വാസം കൊടുത്തപ്പോൾ കുട്ടിക്ക് ഞരക്കവും ചലനവും അനുഭവപ്പെട്ടു. കുട്ടിക്ക് ജീവനുള്ളതായി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.
ഉടനെ മുന്നിൽ നിൽക്കുന്ന ഡ്രൈവറോട് വിട്ടോളീ വിട്ടോളീ എന്ന് ഉച്ചത്തിൽ പറഞ്ഞു. വിംസ് ഹോസ്പിറ്റലിൽ എത്തിച്ച് ഡോക്ടർമാർക്ക് കൈമാറി. യഥാർഥത്തിൽ ഞങ്ങൾ കരുതിയിരുന്നത് വണ്ടിയിൽ കിടത്തിയത് മൃതശരീരം ആയിരുന്നെന്നാണ്. പിന്നീടുള്ള യാത്രകളൊക്കെയും മൃതശരീരങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. രണ്ടാം ദിവസം താൽക്കാലികമായി നിർമിച്ച കമുക് പാലത്തിലൂടെ മുണ്ടക്കൈയിലേക്ക് പോയപ്പോൾ ആദ്യത്തെ കാഴ്ച വളർത്തു മൃഗങ്ങളുടെ ദയനീയ അവസ്ഥയായിരുന്നു.
മലകയറുമ്പോൾ വിശപ്പ് സഹിക്കാനാവാതെ ഉണക്കച്ചുള്ളി ഭക്ഷിക്കുന്ന ഒരു നായ്ക്കുട്ടിയെ കണ്ട് ബാഗിൽ ഉണ്ടായിരുന്ന ബിസ്കറ്റ് കൊടുത്തു. തുടർന്ന് വീടിനുള്ളിൽ അകപ്പെട്ടിരിക്കുന്ന മൃതശരീരങ്ങൾക്കുവേണ്ടി മേൽക്കൂര തകർത്ത് ആളുകളെ പുറത്തെത്തിക്കുന്ന ദൗത്യത്തിലായിരുന്നു എല്ലാവരും. അതിനിടയിൽ മണം പിടിച്ചും കൈകാലുകൾകൊണ്ട് തിരഞ്ഞും ചളിയിളക്കി നോക്കുന്ന പിക്കാസിനും മട്ടാസിനും ഇടയിൽ അകപ്പെടാതെ യജമാനന്മാർക്കുള്ള നായ്ക്കളുടെ തിരച്ചിൽ കണ്ണീരണിയിക്കുന്നതായിരുന്നു.
സിവിൽ ഡിഫൻസ് വളന്റിയർ, ഗവ. സെക്കൻഡറി പാലിയേറ്റിവ് വളന്റിയർ എന്ന നിലക്ക് ഫയർ ആൻഡ് റെസ്ക്യൂ സേഫ്റ്റി നിലയത്തിൽനിന്നും ആരോഗ്യവകുപ്പിൽനിന്നും ലഭിച്ച പരിശീലനം ഈ ഘട്ടത്തിൽ ഏറെ സഹായിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.