ഒറ്റരാത്രിയിൽ ഉറ്റവരെല്ലാം നഷ്ടപ്പെട്ട് 21 പേർ
text_fieldsമുണ്ടക്കൈ (വയനാട്): ഉരുൾ ദുരന്തത്തിൽ ഒറ്റരാത്രികൊണ്ട് ഉറ്റവരെല്ലാം നഷ്ടപ്പെട്ട് ഒറ്റക്കായത് 21 പേർ. കഴിഞ്ഞ 30ന് രണ്ടു ഗ്രാമങ്ങളെ കശക്കിയെറിഞ്ഞ മഹാദുരന്തത്തിൽ 18 വയസ്സില് താഴെയുള്ള ആറു കുട്ടികൾക്കാണ് ഉറ്റവർ ആരുമില്ലാതായത്. ഇതിൽ പിഞ്ചു കുഞ്ഞുങ്ങളുമുണ്ട്. അഞ്ച് പുരുഷന്മാരും 10 സ്ത്രീകളും വേണ്ടപ്പെട്ടവരാരുമില്ലാതെ ഒറ്റക്കായി.
ഒറ്റ രാത്രികൊണ്ട് 11 പേരെ നഷ്ടമായ കളത്തിങ്കൽ നൗഫലിന് ഉറ്റവരെന്ന് പറയാൻ ഇനി ആരുമില്ല. ഭാര്യ സജ്ന, മൂന്നു കുട്ടികൾ, ബാപ്പ കുഞ്ഞിമൊയ്തീൻ, ഉമ്മ ആയിഷ, സഹോദരൻ മൻസൂർ, ഭാര്യ മുഹ്സിന, അവരുടെ മൂന്നു കുട്ടികൾ ഇവരെയൊക്കെ ഒറ്റരാത്രികൊണ്ട് നഷ്ടമായി. ഒമാനിൽ ജോലിചെയ്യുന്ന നൗഫൽ കഴിഞ്ഞ ദിവസം ദുരന്തമുഖത്തെത്തിയിരുന്നു. വീട് നിന്ന സ്ഥലം പാറകളും മണ്ണും നിറഞ്ഞ് തിരിച്ചറിയാൻപോലും കഴിയാത്ത അവസ്ഥ. വീട് നിന്ന സ്ഥലത്തെ കോൺക്രീറ്റ് പാളിയിലിരുന്ന് നൗഫലിന്റെ ഉള്ളുപൊട്ടിയുള്ള കരച്ചിൽ അടുത്തുള്ളവരെയെല്ലാം കരയിപ്പിച്ചു. ചളിയിൽ കുത്തിയൊലിച്ചുപോയ നൗഫലിന്റെ ഉറ്റവരിൽ പലരെയും ഇനിയും കണ്ടെത്താനായിട്ടില്ല.
ഏലമലപ്പുഴയുടെ കരയിൽ താമസിച്ചിരുന്ന പെരുമ്പുള്ളി വീട്ടിൽ പ്രജിത്ത് ഇനി തനിച്ചാണ്. പിതാവ് നരേന്ദ്രനെയും മാതാവ് പ്രേമയെയും ഉരുളെടുത്തു. ഏക മകനായ പ്രജിത്ത് മാത്രം ബാക്കിയായി. പുഞ്ചിരിമട്ടം കല്ലിങ്കൽ വീട്ടിൽ സുബ്രഹ്മണ്യന്റെയും ബബിതയുടെയും മകനായ അഭിജിത്തും ഇനി ഏകനാണ്. സുബ്രഹ്മണ്യനെയും ബബിതയെയും മറ്റു രണ്ടു മക്കളായ ഗ്രീഷ്മ, ഗിരിജിത്ത് എന്നിവരെയും രണ്ടാമത്തെ ഉരുൾപൊട്ടലിലാണ് കാണാതായത്. സുബ്രഹ്മണ്യന്റെ മാതാവ് തായിക്കുട്ടിയെക്കുറിച്ച് വിവരമില്ല. സുബ്രഹ്മണ്യന്റെയും ഗ്രീഷ്മയുടെയും ശരീരങ്ങളാണ് ഇതുവരെ കിട്ടിയത്. അഭിജിത്ത് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
അഭിജിത്തിന്റെ ചെറിയച്ഛന്റെ മകൻ പ്രണവിനും ഇനി ആരോരുമില്ല. പ്രണവിന്റെ മാതാവ് ശാന്ത, പിതാവ് നാരായണൻ, സഹോദരി പ്രതിഭ എന്നിവരെയെല്ലാം ഉരുൾ കൊണ്ടുപോയി. തനിച്ചായവരെകൂടി ചേർത്തുപിടിക്കുന്ന പദ്ധതികളാണ് പുനരധിവാസത്തിൽ നടപ്പാക്കുകയെന്ന് മന്ത്രിസഭ ഉപസമിതി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.