250 പിന്നിട്ട് മരണം; കണ്ടെത്താനുള്ളത് 200ലേറെ പേരെ, ബെയ്‌ലി പാലം ഇന്ന് പൂർത്തിയാകും
text_fieldsമേപ്പാടി: വയനാട്ടിലെ മുണ്ടക്കെ-ചൂരൽമല ഉരുൾ പൊട്ടലിൽ 250ലേറെ മരണം. 276 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ഇതിൽ 96 പേരെയാണ് തിരിച്ചറിഞ്ഞത്. കൂടുതൽ പേരെ തിരിച്ചറിഞ്ഞുവരികയാണ്. 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അതേസമയം, ദുരന്തഭൂമിയിൽ മൂന്നാംദിനം രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണ്. സൈന്യത്തിന്‍റെ നേതൃത്വത്തിൽ താൽക്കാലിക ബെയ്‍ലി പാലം നിർമാണം ഇന്നലെ രാത്രിയും തുടർന്നു. ഇന്ന് പാലം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും. ചൂരൽമല അങ്ങാടിയോട് ചേർന്നുള്ള കോൺക്രീറ്റ് പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതോടെയാണ് ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ ഒറ്റപ്പെട്ടത്.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്നിഫർ നായ്ക്കൾ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയിൽ എത്തി. മണ്ണ് മാറ്റാനായി വലിയ യന്ത്രോപകരണങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
അതിനിടെ, കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ഉച്ചയോടെ കണ്ണൂരിലെത്തിയ ശേഷമാണ് മേപ്പാടിയിലെത്തുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട് കലക്ടറേറ്റിൽ ഇന്ന് സർവകക്ഷി യോഗം ചേരും. രാവിലെ 11.30ന് നടക്കുന്ന യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. 2.30ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലും കനത്ത നാശമുണ്ടായി. ഒഴുകിപ്പോയ നിരവധി മൃതദേഹങ്ങൾ കിലോമീറ്ററുകൾക്കപ്പുറം നിലമ്പൂരിലെ നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.