വയനാട് പുനരധിവാസം: വായ്പ ഗ്രാന്റായി മാറ്റണം -പ്രിയങ്ക ഗാന്ധി
text_fieldsമുക്കം (കോഴിക്കോട്): വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിന് വായ്പയായി പണമനുവദിച്ച കേന്ദ്രനടപടി നീതികേടും മനുഷ്യത്വരഹിതവുമാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ പ്രിയങ്ക ഗാന്ധി എം.പി കുറ്റപ്പെടുത്തി. 298ഓളം മനുഷ്യജീവൻ നഷ്ടമാകുകയും സ്കൂളുകളും ആശുപത്രികളും സർക്കാർ ഓഫിസുകളും അംഗൻവാടികളുമുൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ തകരുകയും ചെയ്ത ദുരന്തഭൂമിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷയോടെയാണ് കണ്ടത്.
വെള്ളരിമലയിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലും മുണ്ടക്കൈയിലെ സർക്കാർ എൽ.പി സ്കൂളിലുമായി 658 കുട്ടികളാണ് പഠിച്ചിരുന്നത്. 110ഓളം ഏക്കർ കൃഷിഭൂമി നശിച്ചു. മേപ്പാടി പഞ്ചായത്ത് 10, 11 വാർഡുകളിലെ ചെറുകിട വ്യവസായം നടത്തിയിരുന്നവർ ദുരിതത്തിലാണ്. പുനരധിവാസം വേദനിപ്പിക്കുന്ന നിലയിൽ മന്ദഗതിയിലാണ്. കേരളത്തിൽ നിന്നുള്ള എം.പിമാരുടെ നിരന്തര സമ്മർദത്തിന്റെ ഫലമായാണ് അതിതീവ്ര ദുരന്തം എന്ന ഗണത്തിൽ ഉരുൾപൊട്ടൽ പെടുത്തിയത്. പക്ഷേ, പരിമിത സഹായം കടുത്ത മാനദണ്ഡങ്ങളോടെ പ്രഖ്യാപിച്ചത് നിരാശജനകമാണ്. നിലവിൽ പ്രഖ്യാപിച്ച വായ്പ, ഗ്രാന്റായി മാറ്റണമെന്നും സമയപരിധി നീട്ടണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.