വയനാട് ടൗൺഷിപ്പ്: ഭൂമി ഏറ്റെടുക്കൽ നടപടി തടയണമെന്നാവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീംകോടതിയില്‍
text_fieldsന്യൂഡൽഹി: മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ടൗൺഷിപ്പിന്റെ നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. നിർമാണത്തിനായി എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും എസ്റ്റേറ്റ് ഉടമകൾ സുപ്രീംകോടതിയില്‍ ഫയൽ ചെയ്ത ഹരജിയിൽ പറഞ്ഞു.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം നഷ്ടപരിഹാരം മുഴുവന്‍ നല്‍കുന്നത് വരെ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് തടയണം എന്നാണ് ഹരജിയിലെ ആവശ്യം.
കൽപറ്റ നഗരത്തോട് ചേർന്ന് ബൈപാസിലെ എൽസ്റ്റൺ എസ്റ്റേറ്റിന്റെ 64.47 ഹെക്ടറിലാണ് ടൗൺഷിപ് നിർമിക്കാനുള്ള തീരുമാനം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കല്‍ നടപടി തുടങ്ങിയത്. എന്നാല്‍ ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില വളരെ കുറവാണെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളുടെ വാദം.
ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിയിലെ കെട്ടിടങ്ങള്‍, മരങ്ങള്‍, തേയില ചെടികള്‍, മറ്റ് കാര്‍ഷിക വിളകള്‍ എല്ലാം കൂടി ചേര്‍ത്ത് 26.56 കോടി രൂപ നല്‍കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍, 2013 ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 26-ാം വകുപ്പ് പ്രകാരം നഷ്ടപരിഹാര തുക കണക്കാക്കിയാല്‍ ഇത് വളരെ കുറവ് ആയിരിക്കുമെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളുടെ വാദം. ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വിലയിലും കുറവാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഹരജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.