വയനാട് ടൗൺഷിപ്: 1000 ച.അടി വീടിന് 30 ലക്ഷം രൂപയെന്ന് സർക്കാർ, പരമാവധി 20 ലക്ഷമെന്ന് സ്പോൺസർമാർ; നിർമാണച്ചെലവ് പുനഃപരിശോധിക്കും
text_fieldsതിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് രൂപകൽപന ചെയ്ത വീടുകളുടെ നിർമാണച്ചെലവ് പുനഃപരിശോധിക്കാൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. 1000 ചതുരശ്രയടി വരുന്ന വീടിന് 30 ലക്ഷം ചെലവുവരുമെന്നാണ് സർക്കാർ കണക്കാക്കിയത്. ഇത് ഉയർന്ന നിരക്കാണെന്ന് വ്യാപക ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് കണക്കുകൾ പുനഃപരിശോധിക്കുന്നത്. ഒരുവീടിന് പരമാവധി 20 ലക്ഷംവരെ എന്ന നിലപാടാണ് സ്പോൺസർമാരിൽ പലരും സർക്കാറിനെ അറിയിച്ചത്.
വീടിന് 30 ലക്ഷം രൂപ എന്ന് വരുന്നതോടെ നിലവിലെ സ്പോണ്‍സര്‍മാര്‍ക്ക് നല്‍കാനാവുന്ന വീടുകളുടെ എണ്ണം കുറയുമെന്ന് അഭിപ്രായമുയർന്നിരുന്നു. കൂടുതൽ സ്പോണ്‍സര്‍മാരെ കണ്ടെത്തേണ്ടി വന്നാല്‍ അത് സര്‍ക്കാറിന്‍റെമാത്രം ചുമതലയായി മാറുമെന്നും വന്നു. ഇ.പി.സി (എൻജിനീയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) പ്രകാരം ഒരുമിച്ച് വീടുകൾ നിർമിക്കുമ്പോൾ സാധനങ്ങളുടെ വിലയിലും കടത്തുകൂലിയിലും നല്ല വ്യത്യാസം വരും.
സ്വാഭാവികമായും നിർമാണച്ചെലവ് ഗണ്യമായി കുറയുമെന്നും അഭിപ്രായമുയർന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുനഃപരിശോധന. തുക കുറക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നേരത്തെയുള്ള നിലപാട്.
സ്പോൺസർമാർ ഇതനുസരിച്ച് ചെലവ് കണക്കാക്കണമെന്നും വേണമെങ്കിൽ നിശ്ചയിച്ച വീടുകളുടെ എണ്ണത്തിൽ കുറവുവരുത്താമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നിരക്കുകളുടെ അടിസ്ഥാനത്തിൽ നിർമാണ സാമഗ്രികളുടെ വിലയും കടത്തുകൂലിയുമടക്കം പരിഗണിച്ചാണ് ഒരു വീടിന് 30 ലക്ഷം എന്ന കണക്ക് സർക്കാർ അവതരിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.