ഞങ്ങൾക്കിവിടെ സുഖമാണ്
text_fieldsഈയിടെ ലാൻഡ് ഫോണിലൊരു കാൾ വന്നു.
‘‘ഞാൻ കൃഷ്ണൻ നമ്പൂതിരിയുടെ മകനാണ്. അച്ഛനു കൊടുക്കാം.’’
ഫോൺ കൈമാറിയപ്പോൾ പുതിയ ശബ്ദം. ‘‘ഞാൻ നമ്പൂതിരി സാർ. ഓർമയുണ്ടോ?’’
‘‘മെഡിക്കൽ കോളജ് ഹൈസ്കൂളിലെ സയൻസ് മാഷ്. സാറിെൻറ പൊക്കംവരെ ഓർമയുണ്ട്. എങ്ങനെ മറക്കാനാണു സാർ.’’
അത്രയും പറഞ്ഞപ്പോൾ അങ്ങേത്തലക്കൽ ആഹ്ളാദത്തിെൻറ ചിരി.
‘‘കണ്ടിട്ട് വർഷമെത്ര കഴിഞ്ഞു! ഇടയ്ക്ക് ഒാർക്കും. ഇപ്പൊ ഒന്നു മിണ്ടണമെന്ന് കലശലായ ആഗ്രഹം തോന്നിയപ്പൊ മോനോടു പറഞ്ഞു. ലാൻഡ്ഫോൺ നമ്പർ കണ്ടുപിടിച്ചു വിളിച്ചുതന്നതാ.’’
-നമ്പൂതിരി സാർ സന്തോഷത്തോടെ പറഞ്ഞു.
ഒാർമകൾ അമ്പതോളം വർഷം പിറകോട്ടുപോയി. ഞാൻ ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവർത്തനങ്ങളിൽ മുഴുകിനടന്ന കാലം. നമ്പൂതിരി സാറായിരുന്നു പ്രധാന സഹായി. ക്വിസ് നടത്താനും യുറീക്ക വിജ്ഞാന പരീക്ഷ നടത്താനും ശാസ്ത്രക്ലാസ് സംഘടിപ്പിക്കാനും എല്ലാം എപ്പോഴും റെഡിയായി ചിതറിനടന്ന ആ യുവാവിനെ എങ്ങനെ മറക്കും? അന്നത്തെ സഹപ്രവർത്തകർ പലരും ഇന്നില്ല. കാലം എത്രവേഗമാണ് മു
ന്നോട്ടുപോകുന്നത്.
‘‘വെറുതെ ഒന്നു വിളിച്ചതാണ്. സുഖമാണോ എന്നറിയാൻ. ടീച്ചർക്കും സുഖമല്ലേ? എഴുത്തൊക്കെ എങ്ങനെ? കോവിഡ്...’’
‘‘ഒരു പ്രശ്നവുമില്ല. സുഖമായിരിക്കുന്നു.’’
ഞങ്ങൾ പിന്നെയും ഏറെനേരം സംസാരിച്ചിരുന്നു. ‘ഒന്നു കാണണം’ എന്നു പറഞ്ഞാണ് ഫോൺ െവച്ചത്. ഒാർമകൾ പഴയകാലത്തിലേക്കൊന്നു സഞ്ചരിക്കാൻ തുടങ്ങിയതായിരുന്നു. അപ്പോഴേക്ക് അടുത്ത ഫോൺ വന്നു. മുംബൈയിൽ നിന്നു ജയരാമനാണ്. അതു കഴിഞ്ഞപ്പോൾ അടുത്ത വിളി- സുനിൽ എക്സ്പോ. പിറകെ രാജമോഹൻ, ശിവൻ...
‘‘ഞങ്ങൾക്കിവിടെ സുഖംതന്നെ.’’ ഞാൻ എല്ലാവരോടും പറഞ്ഞു. കോവിഡ് ഒരുക്കിയ ജയിലിൽ കഴിയുേമ്പാൾ, ഏകാന്തതയുടെ ആകുലതകൾ മനസ്സിനെ വേട്ടയാടാൻ തുടങ്ങുേമ്പാൾ, എവിടെനിന്നോ ഒക്കെ ഒഴുകിവരുന്ന ഈ സ്നേഹാന്വേഷണങ്ങൾ, എത്ര വലിയ ആശ്വാസമാണ് തരുന്നത്! സുഹൃത്തേ... നിങ്ങൾക്കും വിളിക്കാം. എന്നെ മാത്രമല്ല, നിങ്ങൾക്കു വേണ്ടപ്പെട്ടവരെയൊക്കെ. പണ്ടു കണ്ടുമറന്നവരെ... മറന്നിട്ടില്ലെങ്കിലും അടുത്തകാലത്തൊന്നും വിളിക്കാതെ വിട്ടിരിക്കുന്നവരെ, പിരിഞ്ഞുപോയവരെ, പിണങ്ങി നിൽക്കുന്നവരെ, ഇണങ്ങിയിട്ടും അടുക്കാൻ മടിച്ചു നിൽക്കുന്നവരെ, രോഗം മൂലം വലയുന്നവരെ, മരുന്നു വേണ്ടവരെ, അത്യാവശ്യസാധനങ്ങൾ വേണ്ടവരെ, ആഹാരസാധനങ്ങൾ വാങ്ങാൻ കാശില്ലാതെ വലയുന്നവരെ, ഒറ്റപ്പെട്ടിരിക്കുന്നവരെ... അങ്ങനെ ആരെയെല്ലാമുണ്ട് വിളിക്കാൻ... ഒന്നു വിളിക്കൂ. ഒന്നു മിണ്ടൂ. സ്നേഹത്തിെൻറ ഒരു വാക്ക്. ഒരു തമാശ. ഒരു അന്വേഷണം. ആത്മവിശ്വാസം നൽകുന്ന ഒരു സംസാരം. അതു കേൾക്കുന്നവർ ആഹ്ലാദിക്കും. നമുക്കും അപ്പോൾ വലിയ സംതൃപ്തി തോന്നും. ജീവിതത്തിനൊരു അർഥം ഉണ്ടായതുപോ
ലെ... ഇൗ ജീവിതത്തിൽ ഇങ്ങനെയും ഒരാൾക്ക് സമാധനം പകരാനായല്ലോ. അതോർക്കുേമ്പാൾ നിങ്ങൾക്ക് അവാച്യമായ ഒരു ആനന്ദാനുഭൂതിയുണ്ടാകും.
ഇനി കോവിഡ് കാലം കഴിയും. അപ്പോഴും ഈ ഫോൺ വിളികൾ നിർത്തേണ്ട, തുടരണം. അതു നിങ്ങളെ പുതിയ ഒരു മനുഷ്യനാക്കും. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുക അത്രമാത്രംആനന്ദകരമാണ്.
അപ്പോൾ, നിർത്തട്ടെ. ഞങ്ങൾക്കിവിടെ സുഖം തന്നെ. അണ്ണാൻകുന്നിലെ അണ്ണാന്മാർ ഉഷാറായി ചിലച്ചു നടക്കുന്നുണ്ട്. ഇരട്ടത്തതലച്ചികൾ ഇടയ്ക്കിടെ പറന്നുവന്ന് ജനാലച്ചില്ലിൽ കൊത്തുന്നുണ്ട്. സപ്പോട്ട മരം പഴങ്ങളും വഹിച്ചുകൊണ്ട് വവ്വാലുകളെ കാത്തു നിൽപ്പുണ്ട്. ചിത്രശലഭങ്ങൾ തുമ്പികളുമായി മത്സരിച്ചു പറക്കുന്നുണ്ട്. കാറ്റു വീശുന്നുണ്ട്. ഏതോ കിളി പാടുന്നുണ്ട്. അതെ, ഞങ്ങൾക്കു സുഖം തന്നെ; നിങ്ങൾക്കോ?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.