ത്രിപുരയും ബംഗാളും ഞങ്ങൾ ക്ലോസ് ചെയ്തു, സി.പി.എമ്മിന്‍റെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യും; പിണറായിക്ക് സുരേന്ദ്രന്‍റെ മറുപടി
text_fieldsതിരുവനന്തപുരം: സി.പി.എമ്മിന്‍റെ ത്രിപുരയിലെയും പശ്ചിമബംഗാളിലെയും അക്കൗണ്ടുകൾ പൂട്ടിച്ചവരാണ് ബി.ജെ.പിയെന്നും കേരളത്തിലെ അക്കൗണ്ടും ഉടൻ പൂട്ടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അതിന് കാലതാമസം എത്രയെടുക്കും എന്നതിൽ മാത്രമാണ് സംശയം. പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ എൽ.ഡി.എഫ് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാൻ എന്തും പറയാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്. സി.പി.എമ്മിന്‍റെ ഉദകക്രിയ പിണറായിയുടെ കൈകൊണ്ട് തന്നെയായിരിക്കും.
സർക്കാറിനെതിരെയും മന്ത്രിമാർക്കെതിരെയും ഉയർന്ന ഗൗരവമായ ആരോപണങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി. കോലീബിയെന്നും അക്കൗണ്ട് പൂട്ടിക്കുമെന്നും പറഞ്ഞ് ജനശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
ഇടതുമുന്നണിയിലെ പ്രധാന ഘടകക്ഷിയാണ് ലവ് ജിഹാദിനെ കുറിച്ച് വിശദീകരണം വേണമെന്ന് പറഞ്ഞത്. രണ്ടു ദിവസം കൊണ്ട് അദ്ദേഹത്തിന്‍റെ വായ് അടപ്പിച്ചു. മടിക്കുത്തിനു പിടിച്ചും ഭീഷണിപ്പെടുത്തിയും ജോസ് കെ. മാണിയെ കൊണ്ട് തിരുത്തിപ്പറയിച്ചു. ബി.ജെ.പിയും ആർ.എസ്.എസും മാത്രമല്ല, ക്രൈസ്തവ സമൂഹവും ലവ് ജിഹാദിൽ ആശങ്ക ഉയർത്തുന്നുണ്ട്. ലവ് ജിഹാദ് കാര്യത്തിൽ സി.പി.എമ്മിന്‍റെ നിലപാട് വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.