വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയംകൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsവെള്ളരിക്കുണ്ട്: കാസർകോട് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ആർ.ആർ.ടി അനുവദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഇനി അനുവദിക്കുന്ന ആദ്യത്തെ ആർ.ആർ.ടി കാസർകോട് ജില്ലക്ക് ആയിരിക്കും. അതിനായി ജനപ്രതിനിധികളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിൽ വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനമേഖലയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് 640 കോടിയുടെ പദ്ധതി തയാറാക്കി കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും അതിൽ നടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും. വന്യമൃഗ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് ദീർഘകാല അടിസ്ഥാനത്തിലുള്ളതും ഹൃസ്വകാല അടിസ്ഥാനത്തിലുള്ളതുമായ പദ്ധതികൾ നടപ്പിലാക്കും. വയനാട്ടിലും കണ്ണൂരിലും സമയബന്ധിതമായി നടപ്പിലാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതുപോലുള്ള പദ്ധതികൾ കാസർകോട് ജില്ലയിലും ആവിഷ്കരിച്ച് നടപ്പാക്കും.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായ പരിശീലനം നൽകുന്നതിനും നടപടി സ്വീകരിക്കും. ജനങ്ങൾക്ക് അനുകൂലമായി കോടതികളിൽ നിന്നുണ്ടാകുന്ന ഉത്തരവുകൾ നടപ്പാക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ തടസം നിൽക്കരുത്. വന്യജീവി സംഘർഷം നേരിടുന്നതിൽ ജനപങ്കാളിത്തത്തോടെയും ജനപ്രതിനിധികളുടെ സഹകരണത്തോടെയുള്ള പരിപാടികൾ ആവിഷ്കരിക്കണം. കാസർകോട് ജില്ലയിൽ നിലവിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രത്യേക ദ്രുതകർമസേനയുടെ പ്രൊപ്പോസൽ നൽകിയാൽ അംഗീകാരം നൽകുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.