ഈ ചായക്കെന്തൊരു രുചിയാണ്
text_fieldsചൂരൽമല (വയനാട്): ‘സാറേ ഒരു ചായ കുടിച്ചു പോണേ, മോനേ കുടിക്കാൻ വെള്ളം വേണോ’... ചൂരൽമലയിലെ കൺട്രോൾ റൂമിന് സമീപത്തുനിന്ന് രാവിലെമുതൽ അയാൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയവർക്ക് ചായയും ലഘു ഭക്ഷണങ്ങളും നൽകുന്നത് കുടുക്കിൽ പള്ളിയാലി അബൂബക്കറിന് സേവനം മാത്രമല്ല നഷ്ടപ്പെട്ട തന്റെ പ്രിയപ്പെട്ടവരെ കുറിച്ചുള്ള നൊമ്പരം ഇല്ലാതാക്കാനുള്ള വഴികൂടിയാണ്. ദുരന്തം സംഭവിച്ച ദിവസം അതിരാവിലെ മുതൽ അബൂബക്കറിന്റെ വർക്ക്ഷോപ്പ് ഒരു ചായ വിതരണ കേന്ദ്രമായി മാറുകയായിരുന്നു. പിറകിലുള്ള തന്റെ വീട്ടിലാണ് ചായ ഉണ്ടാക്കുന്നത്.
ദുരന്തം സംഭവിച്ച ദിവസം കടക്ക് മുമ്പിൽ നിർത്തിയ വാഹനങ്ങളിലെ പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും ചായ കൊടുത്താണ് തുടങ്ങിയത്. മകളുടെ കല്യാണാവശ്യത്തിന് വാങ്ങി ബാക്കിയായ 40 കിലോ പഞ്ചസാര ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഒരാഴ്ചയായി മുമ്പിലെത്തുന്നവർക്കെല്ലാം ചായക്കോപ്പയുമായി അബൂബക്കറിന്റെ സ്നേഹമെത്തും. ഭാര്യ റസീനയും മകളും മരുമോളും രാവിലെ അഞ്ച് മണി മുതൽ ചായ ഉണ്ടാക്കാൻ തുടങ്ങും. അബൂബക്കർ വഴിയരികിൽ ഉള്ളവരെ വിളിച്ചിരുത്തി കുടിപ്പിക്കും. ഇരിക്കാൻ സ്ഥലം മതിയാകാതെ വരുമ്പോൾ വർക്ക് ഷോപ്പിന് മുന്നിലെ വാനിന്റെ ഡോർ തുറന്നു നൽകും. ഭക്ഷണമുറിയായി മാറിയ ആ വാനിലിരുന്ന് പൊലീസുകാരുപ്പെടെയുള്ളവർ ചായ കുടിക്കും. ദിവസവും 1300 മുതൽ 1500 വരെയുള്ള ആളുകൾ ഇവിടെനിന്ന് ചായ കുടിക്കുന്നുണ്ട്.
ചൂരൽമലയിലെ ചെക്ക് പോസ്റ്റിനടുത്ത് രാവിലെ മുതൽ പാതിരാത്രിവരെ കത്തിക്കൊണ്ടിരിക്കുന്ന ഒരു ഗ്യാസടുപ്പുണ്ട്. നാട്ടുകാർ തന്നെയായ ജയപ്രകാശ്, അലിഫ്, ജംഷി എന്നീ സുഹൃത്തുക്കളാണ് ഇതിൽ ചായയും കാപ്പിയും തയാറാക്കുന്നത്.
തങ്ങളുടെ നാടിനെയും പ്രിയപ്പെട്ടവരെയും വീണ്ടെടുക്കാൻ എത്തുന്നവർക്ക് ബിസ്കറ്റ്, ബ്രഡ്, ബൺ തുടങ്ങിയ ലഘുകടികളും ഇവിടെ യഥേഷ്ടം ലഭിക്കും. മൂവായിരത്തിലധികം പേരാണ് ദിനേന ഇവിടെനിന്ന് ചായ കുടിക്കുന്നത്. ഇതിനുപുറമേ രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിലേക്ക് ചായ ഫ്ലാസ്കിലാക്കി കൊണ്ട് പോയികൊടുക്കും. ഇവരുടെ സുഹൃത്തുക്കളായ അശ്വിൻ, സൽമാൻ, സഫ് വാൻ എന്നിവരാണ് ഈ ദൗത്യം നിറവേറ്റുന്നത്. ഇത്തരത്തിൽ നിരവധി സാധാരണക്കാരാണ് ചൂരൽമലയിലും പരിസരങ്ങളിലും രക്ഷാപ്രവർത്തകർക്കടക്കം ദിവസവും ചായയടക്കം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.