ഓയൂരിൽ തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു; പൊള്ളലേറ്റ മക്കൾ ഗുരുതരാവസ്ഥയിൽ
text_fieldsഓയൂർ: ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. റാേഡുവിള കുണ്ടറ മുക്ക് വലിയ കാേണത്ത് കൃഷ്ണവിലാസത്തിൽ വിനോദ് (47) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മക്കളായ മിഥുൻ (19), വിസ്മയ (13) എന്നിവർ ചികിത്സയിലാണ്. വിനോദ് മക്കളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. വിനോദും മക്കളും ഒരു റൂമിലാണ് കിടന്നിരുന്നത്. മക്കൾ ഉറങ്ങിയ ശേഷം വിനോദ് അലമാരയിൽ നിന്ന് വസ്ത്രങ്ങൾ ഇവരുടെ ദേഹത്ത് ഇട്ടു. പെട്രോൾ ഇവരുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയും പിന്നീട് സ്വയം തീകൊളുത്തുകയുമായിരുന്നു.
നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോൾ മിഥുൻ ദേഹത്താകെ തീയുമായി വാതിലിൻ്റെ കൊളുത്ത് ഊരി റൂമിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ കുട്ടികളുടെ ദേഹത്ത് വെള്ളം ഒഴിച്ച് തീ കെടുത്തി. ഉടനെ മൂവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 10ഓടെയാണ് വിനോദ് മരിച്ചത്.
ഒരു വർഷം മുമ്പ് വിനോദിൻ്റെ ഭാര്യ അസുഖം വന്ന് മരിച്ചിരുന്നു. ഇതിന് ശേഷം ഇയാൾ വിഷാദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വിനോദ് മൈക്കാട് പണി ചെയ്ത് വരുകയായിരുന്നു. കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.