ആരാകും നായകർ; വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ ചൂടുപിടിച്ച ചർച്ച
text_fieldsതൊടുപുഴ: തെരഞ്ഞെടുപ്പ് തീയതി കുറിച്ചതോടെ ആരാകും സ്ഥാനാർഥികളെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയോരം. അണിയറയിലാകട്ടെ വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താനുള്ള ചർച്ച കൊടുമ്പിരിക്കൊള്ളുന്നു. പീരുമേട്, ദേവികുളം മണ്ഡലങ്ങളിൽ പരിചിത മുഖങ്ങളിൽ മാറ്റം ഉണ്ടാകുമെന്നാണ് സൂചന. മുന്നണികളെല്ലാം സ്ഥാനാർഥികളെ കണ്ടെത്താനുള്ള ചർച്ച തുടങ്ങിയതോടെ പല പേരുകളും സാധ്യതകളായി അലയടിക്കുന്നുണ്ട്.
പീരുമേട്
പീരുമേട്ടിൽ സിറ്റിങ് എം.എൽ.എ ഇ.എസ്. ബിജിമോൾ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മൂന്നുതവണ തുടർച്ചയായി മത്സരിച്ചവർ മത്സരിക്കേണ്ടതില്ലെന്ന സി.പി.ഐ നിലപാടിനെ തുടർന്നാണ് ബിജിമോൾക്ക് മാറിനിൽക്കേണ്ടിവരുന്നത്. പകരമാര് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ്, വാഴൂർ സോമൻ, സി.പി.ഐ നിയോജകമണ്ഡലം പ്രസിഡൻറ് ജോസ് ഫിലിപ് എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. പൊതുസമ്മതനെന്ന നിലക്ക് സി.പി.ഐ ജില്ല സെക്രട്ടറിക്കാണ് കുടുതൽ സാധ്യത കൽപിക്കപ്പെടുന്നത്.
കഴിഞ്ഞതവണ 314 വോട്ടിന് പരാജയപ്പെട്ട ഐ.എൻ.ടി.യു.സി നേതാവ് സിറിയക് തോമസ് തന്നെ യു.ഡി.എഫ് സ്ഥാനാർഥിയായേക്കും. മുൻ എം.എൽ.എ കെ.കെ. തോമസിെൻറ മകനാണ് സിറിയക്. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ.പൗലോസ്, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ, കെ.പി.സി.സി അംഗം സി.പി. മാത്യു തുടങ്ങിയ നേതാക്കളുടെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.
ഇടുക്കി
ഇടുക്കിയിലാണ് ഒരുപക്ഷേ, സവിശേഷ മത്സരം അരങ്ങേറുക. കഴിഞ്ഞതവണ മത്സരിച്ചവർ ഇക്കുറിയും ഏറ്റുമുട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. റോഷി അഗസ്റ്റിൻ കേരള കോൺഗ്രസിെൻറ മുന്നണി മാറ്റത്തോടെ ഇടതുപക്ഷത്താണ്. കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതാണ് റോഷി അഗസ്റ്റിൻ. കഴിഞ്ഞതവണ എൽ.ഡി.എഫ് സ്ഥാനാർഥിയായി റോഷിയോട് മത്സരിച്ച ഫ്രാൻസിസ് ജോർജ് ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയായേക്കും. ഇടുക്കി സീറ്റ് യു.ഡി.എഫ് കേരള കോണ്ഗ്രസ് -ജോസഫിന് നൽകാനാണ് ഏറെ സാധ്യത. ജില്ലയിൽ കേരള കോണ്ഗ്രസ് -ജോസഫ് രണ്ടുസീറ്റ് ആവശ്യപ്പെടുന്നുണ്ട്. ഫ്രാൻസിസ് ജോർജ് മണ്ഡലം മാറുന്ന സാഹചര്യം ഉണ്ടായാൽ ഇടുക്കിയിൽ മാത്യു സ്റ്റീഫനോ നോബിൾ ജോസഫോ സ്ഥാനാർഥിയായേക്കും. അതേസമയം, കോൺഗ്രസും ഇടുക്കി സീറ്റിനായി രംഗത്തുണ്ട്. നേതാക്കളുടെ മുന്നണിമാറ്റം ജനങ്ങൾ എങ്ങനെ ഉൾക്കൊണ്ടുവെന്നും ഈ തെരഞ്ഞെടുപ്പ് തെളിയിക്കും.
ഉടുമ്പൻചോല
ഉടുമ്പൻചോലയിൽ മന്ത്രി എം.എം. മണിതന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയാകാനാണ് സാധ്യത. ഇവിടെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് ഓഫിസ് തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ എം.എം. മണി മാറിനിൽക്കേണ്ടിവന്നാൽ മുൻ എം.പി ജോയ്സ് ജോർജിെൻറയും കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസിെൻറയും പേര് പരിഗണിച്ചേക്കും. എങ്കിലും ഏറെ വിജയസാധ്യതയുള്ള സ്ഥാനാർഥി എന്നനിലയിൽ മണി തന്നെയാകും ഉടുമ്പൻചോലയിൽ എന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞതവണ മത്സരിച്ച സേനാപതി വേണുവാണ് യു.ഡി.എഫ് സാധ്യത പട്ടികയിൽ മുന്നിൽ.
ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാറിനെ ഒരിക്കൽകൂടി പരീക്ഷിക്കാനും സാധ്യതയുണ്ട്. കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപിയുടെ പേരും ഉയർന്നുകേൾക്കുന്നു.
ദേവികുളം
ദേവികുളത്ത് ഇരുമുന്നണികളും ഇത്തവണ യുവ സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. യു.ഡി.എഫിൽ ദലിത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി രാജാറാം, യൂത്ത് കോണ്ഗ്രസ് മൂന്നാർ ബ്ലോക്ക് പ്രസിഡൻറ് ഡി. കുമാർ, യൂത്ത് കോണ്ഗ്രസ് ജില്ല സെക്രട്ടറി കെ. കൃഷ്ണമൂർത്തി എന്നിവരുടെ പേരുകളാണ് ചർച്ചയിൽ.
എൽ.ഡി.എഫിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ. രാജ, സി.പി.എം ജില്ല കമ്മിറ്റി അംഗം ആർ. ഈശ്വരൻ എ ന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. മണ്ഡലത്തിലെ മുതിർന്ന നേതാക്കളും യുവ സ്ഥാനാർഥികളെ സ്വാഗതം ചെയ്യുകയാണ്. സർക്കാർ തുടർ ഭരണം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ എസ്. രാജേന്ദ്രൻ എം.എൽ.എക്ക് നാലാമത് ഒരവസരംകൂടി നൽകാനും സാധ്യതയുണ്ട്.
തൊടുപുഴ
തൊടുപുഴയിൽ പി.ജെ. ജോസഫ് തന്നെയാകും യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞതവണ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പി.ജെ. ജോസഫിനെ നേരിടുന്നത് ആരാകും എന്ന ഉദ്വേഗത്തിലാണ് തൊടുപുഴയിലെ വോട്ടർമാർ. എൽ.ഡി.എഫ് കേരള കോണ്ഗ്രസ് -എമ്മിന് തൊടുപുഴ സീറ്റ് നൽകിയാൽ പാർട്ടി ഉന്നതാധികാര സമിതിയംഗം പ്രഫ. കെ.ഐ. ആൻറണി സ്ഥാനാർഥിയായേക്കും. മാണിപക്ഷത്തെ നേതാവായ കെ.ഐ. ആൻറണി കോളജ് അധ്യാപകനായിരുന്നു. ഇടതു സ്വതന്ത്രനായി കഴിഞ്ഞതവണ മത്സരരംഗത്തുണ്ടായിരുന്ന റോയി വാരിക്കാട്ടിെൻറ പേര് ഇത്തവണയും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.