ഗാന്ധിയെ ചെറുതാക്കി, നെഹ്റു ചിത്രത്തിലേയില്ല -ജനം ടി.വിയുടെ സ്വാതന്ത്ര്യദിന പോസ്റ്ററിനെതിരെ വിമർശനം
text_fieldsകോഴിക്കോട്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജനം ടി.വി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ കാർഡിനെതിരെ വ്യാപക വിമർശനം. ഗാന്ധിജിയുടെ ചിത്രം വളരെ ചെറുതാക്കി നൽകിയപ്പോൾ നെഹ്റുവിന്‍റെ ചിത്രം ഉൾപ്പെടുത്തുകയേ ചെയ്തിട്ടില്ല. എന്നാൽ, ഹെഡ്ഗേവാറിന്‍റെയും സവർക്കറിന്‍റെ ചിത്രവും ഗാന്ധിജിയേക്കാൾ വലിപ്പത്തിൽ നൽകുകയും ചെയ്തിട്ടുണ്ട്.
‘സഹിച്ചു നേടിയതല്ല പിടിച്ചു വാങ്ങിയതാണ്’ എന്ന തലക്കെട്ടിൽ ഇന്നലെയാണ് കാർഡ് പുറത്തുവിട്ടത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പ്രതിഷേധക്കുറിപ്പ് എഴുതിയിട്ടുണ്ട്.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്തെത്തി. ബൽറാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിൽനിന്ന്: ഗാന്ധിയുടെ തലയ്ക്ക് മീതെ എട്ടിരട്ടി വലുപ്പത്തിൽ കളറ് ഫോട്ടോയിൽക്കാണപ്പെടുന്ന തൊപ്പി വച്ച ആൾ അദ്ദേഹത്തിന്റെ ക്രൂര കൊലപാതകത്തിലെ പ്രതികളിലൊരാളായിരുന്നു. "സഹിച്ചു നേടിയതല്ല പിടിച്ചു വാങ്ങിയതാണ്" സ്വാതന്ത്ര്യം എന്ന വാചകം അദ്ദേഹത്തേ സംബന്ധിച്ച് ഒരുകണക്കിൽ ശരിയാണ്. കാരണം ജയിലിൽ സഹിക്കാനൊന്നും നിൽക്കാതെ കാലുപിടിച്ചും മാപ്പെഴുതിയും വാങ്ങിയതാണ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. വലതുവശത്ത് മധ്യത്തിലായി സമാനമായ തൊപ്പി വച്ച ഒരു വെള്ള മീശക്കാരൻ ഉണ്ട്. Don’t waste your energy fighting the British അഥവാ ബ്രിട്ടീഷുകാരോട് സമരം ചെയ്ത് ചുമ്മാ ഊർജ്ജം പാഴാക്കരുത് എന്നായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആഹ്വാനം.
അതേസമയം, മഹാത്മ ഗാന്ധിയുടെ നേർക്ക് തോക്കുചൂണ്ടുന്ന ചിത്രം ജനം ടി.വി പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു ഡി.ജി.പിക്ക് പരാതി നൽകി. ജനം ടി.വി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രവും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. സമൂഹത്തിൽ ജനം ടിവിക്കെതിരെ കലാപാഹ്വാനക്കുറ്റം ചുമത്തി കേസെടുക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.