നരഹത്യ കുറ്റം ഒഴിവാക്കിയതിനെതിരെ അപ്പീൽ നൽകുമെന്ന് കെ.എം. ബഷീറിന്‍റെ സഹോദരൻ
text_fieldsതിരൂർ: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവർക്കെതിരെ മനപൂർവമുള്ള നരഹത്യ കുറ്റം ഒഴിവാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ബഷീറിന്റെ സഹോദരൻ അബ്ദുറഹിമാൻ ഹാജി.
കേസ് അട്ടിമറിക്കാൻ തുടക്കം മുതലെ മെല്ലപ്പോക്ക് നയമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അതിനാൽ ഇത്തരം വിധി കുടുംബം പ്രതീക്ഷിച്ചിരുന്നതായും അബ്ദുറഹിമാൻ മാധ്യമത്തോട് പ്രതികരിച്ചു. കേസ് അട്ടിമറിക്കാനുള്ള നീക്കം മുന്നിൽ കണ്ടാണ് ഹൈകോടതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഹൈകോടതി സർക്കാറിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ, സർക്കാർ വിശദീകരണം നൽകാൻ വൈകി. ഇത് കോടതി വിധിയിലും തിരിച്ചടിയായി. സർക്കാറിന്റെ വിശദീകരണം ഈ മാസം 26ന് ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് നരഹത്യ കുറ്റം ഒഴിവാക്കിയ വിധി കോടതിയിൽ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയിലും കേസുമായി ബന്ധപ്പെട്ട് അധികൃതരുടെ ഇടപെടലിലും കുടുംബം സംതൃപ്തരല്ലെന്നും അത് കൊണ്ട് തന്നെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയതെന്നും അബ്ദുറഹിമാൻ ഹാജി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.