വയനാട്ടിലെ 200 ഏക്കർ മിച്ചഭൂമി സർക്കാർ ഏറ്റെടുക്കുമോ?
text_fieldsകോഴിക്കോട്: വയനാട് വൈത്തിരി താലൂക്കിലെ 200.23 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാൻ സർക്കാരിന് മുന്നിൽ നിയമ തടസമില്ലെന്നാണ് നിയമവിദഗ്ധർ. സീലിങ് കേസിൽ മിച്ചഭൂമിയായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത് പിന്നെ ഭൂമി കൈവശം വെച്ചിരിക്കുന്നവർ വെറും ഇടനിലക്കാരൻ മാത്രമാണ്. ആധാരം ഉണ്ടെങ്കിലും അയാൾക്ക് ആ ഭൂമിയിന്മേൽ നിയമപരമായി യാതൊരുവിധ അവകാശവും ഉണ്ടായിരിക്കില്ലെന്നും നിയമവിദഗ്ധർ പറയുന്നു.
1963ലെ ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 86 പ്രകാരം പ്രകാരം ഇടനിലക്കാരന്റെ കൈവശമുള്ള മിച്ചഭൂമി ബലംപ്രയോഗിച്ച് ഒഴിപ്പിക്കാം. ബോച്ചെ ഭൂമിപുത്രക്ക് ഭൂമി കൈമാറിയ രാജഗിരി റബർ ഉൽപാദക കമ്പനിയുടെ പേരിൽ സീലിങ് കേസ് ഉണ്ടായിരുന്നു. അതിനാൽ ബോച്ചെ ഭൂമിപുത്രയുടെ കൈവശമുള്ള ആധാരത്തിന് പേപ്പറിന്റെ വിലപോലുമില്ല. 'മാധ്യമം' ഓൺലൈനാണ് വൈത്തിരി താലൂക്ക് ലാൻഡ് ബോർഡിന്റെ 2016ലെ ഉത്തരവ് പുറത്തുവിട്ടത്.
കൈമാറ്റം നടത്തിയ ആധാരത്തിൽ സത്യവാങ്മൂലമായി എഴുതിയിരിക്കുന്നത് മിച്ചഭൂമി ഇല്ല എന്നാണ്. സത്യവാങ്മൂലം തന്നെ തെറ്റാണെന്ന് വൈത്തിരി താലൂക്ക് ലാൻഡ് ബോർഡിന്റെ രേഖകൾ വ്യക്തമാക്കുന്നു. മിച്ചഭൂമിയുടെ കാര്യത്തിൽ സുപ്രീംകോടതിയിൽ അപ്പീൽ പോയാലും മറ്റൊരു ഉത്തരമുണ്ടാക്കാൻ കഴിയില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
മിച്ചഭൂമി സർക്കാരിൽ നിക്ഷിപ്തമാകുന്നതിനെ കുറിച്ചാണ് ഭൂപരിഷ്കരണ നിയമത്തിലെ 85ാം വകുപ്പിൽ വിശദീകരിക്കുന്നത്. ഭൂമിയുടെ വിസ്തീർണവും മറ്റും നിർണയിച്ചു കഴിഞ്ഞാൽ ഉടമാവകാശമോ കൈവശാവകാശമോ അല്ലെങ്കിൽ രണ്ടും കൂടിയോ ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി യാതൊരു കുടിക്കടങ്ങളും ഇല്ലാതെ സർക്കാരിൽ നിക്ഷിപ്തമാകും. അതിന് താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവ് പുറപ്പെടുവിക്കണം.
ഉത്തരവ് ലഭിച്ചു കഴിഞ്ഞാൽ കൈവശം വെച്ചിരിക്കുന്ന ആൾ ഒഴിമുറി കൊടുക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ഒഴിമുറിയെന്നാൽ വസ്തു തിരിച്ച് ഉടമസ്ഥന് എഴുതി നൽകണം എന്നാണ്. മിച്ചഭൂമിയുടെ ഉടമസ്ഥൻ സർക്കരാണ്. ഇവിടെ 200 ഏക്കറിലധികം മിച്ചഭൂമി കൈവശം വെച്ചിരിക്കുന്നത് ബോച്ചെ ഭൂമിപുത്രയാണ്. മിച്ചഭൂമി സർക്കാരിന് കൊടുക്കുന്നതിന് വീഴ്ച വരുത്തിയാൽ വൈത്തിരി താലൂക്ക് ലാൻഡ് ബോർഡിന് ഭൂമിയുടെ കൈവശാവകാശം ഏറ്റെടുക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
നിയമത്തിലെ മൂന്നാമത്തെ ഉപവകുപ്പിൽ അധികാരമുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന് ഭൂമി ഏറ്റെടുക്കാം. ഈ ഭൂമിക്ക് ഇടനിലക്കാരനായി ആരെങ്കിലും ഉണ്ടെങ്കിൽ അയാളുടെ അവകാശം ഇതോടെ ഇല്ലാതായിത്തീരും. ഈ നടപടിയോടെ ഇടനിലക്കാരനായ ബോച്ചെയുടെ ഭൂമിയുടെ കൈവശാവകാശം സർക്കാരിൽ നിക്ഷിപ്തമാകും. മധ്യവർത്തിയായ ആളുടെ അതല്ലെങ്കിൽ ഇടനിലക്കാരന്റെ അവകാശം അതോടെ ഇല്ലാതാകുമെന്നാണ് ഭൂപരിഷ്കരണ നിയമം വ്യക്തമാക്കുന്നത്. റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് 1972ൽ ആരംഭിച്ച് മിച്ചഭൂമി കേസ് ഇന്നും അവസാനിപ്പിക്കാൻ കഴിയാത്തത്.
2016ൽ മിച്ചഭൂമി ഏറ്റെടുക്കാൻ ലാൻഡ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് ചുവപ്പ് നാടയിലായി. ഉരുൾപൊട്ടലിൽ ഇരയായവരെ പുനരധിവസിപ്പാക്കാൻ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചപ്പോഴും റവന്യൂ ഉദ്യോഗസ്ഥസ്ഥർ മിച്ചഭൂമിയുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചില്ല. പുനരധിവാസത്തിന് പൊന്നും വില നൽകി ഭൂമി ഏറ്റെടുക്കുന്ന കോട്ടപ്പടി വില്ലേജിൽ തന്നെയാണ് മിച്ചഭൂമിയുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.