അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജമായിരുന്നെന്ന് ഏഴുവർഷത്തിനുശേഷം യുവതി; പരസ്യമായി ക്ഷമ ചോദിച്ചു
text_fieldsകടുത്തുരുത്തി (കോട്ടയം): അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജമെന്ന് ഏഴുവർഷത്തിനുശേഷം വെളിപ്പെടുത്തി യുവതി. കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി. ജോമോനാണ് നിരപരാധിയെന്ന് വെളിപ്പെട്ടത്. പരാതിക്കാരി കോടതിയിലെത്തി കേസും പിൻവലിച്ചു.
2017ലാണ് ജോമോന്‍റെ സ്ഥാപനത്തിൽ പഠിച്ചിരുന്ന എറണാകുളം സ്വദേശിനി പരിശീലനത്തിന് കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്ന് പരാതി നൽകിയത്. കേസിൽ ജോമോൻ അറസ്റ്റിലാകുകയും സ്ഥാപനം പൂട്ടുകയും ചെയ്തു. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിർത്തി. പിന്നീട് കേസിന്‍റെ പിന്നാലെയായി ഇയാളുടെ ജീവിതം.
പരാതി വരുന്നതിനുമുമ്പ് ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറയുന്നു. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികൾക്കിറങ്ങി. അടുത്തിടെ ജോമോന്‍റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞ പരാതിക്കാരി ഭർത്താവിനൊപ്പം ജോമോന്‍റെ വീടിന് സമീപത്തെ ദേവാലയത്തിലെത്തി. ഇവിടെവെച്ച് ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിൽ പീഡനപരാതി നൽകിയതാണെന്നും സമ്മതിച്ചു.
ജോമോനോടും കുടുംബത്തിനോടും ഇവർ പരസ്യമായി ക്ഷമ ചോദിക്കുകയുംചെയ്തു. പിന്നീട് കോടതിയിൽ ഹാജരായി കേസ് പിൻവലിക്കുകയായിരുന്നു. തന്‍റെ നിരപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ജോമോൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.