വേട്ടയാടലുകൾക്കെതിരായ വിജയം; പോരാട്ടം തുടരാനുറച്ച് ശോഭ
text_fieldsകൊച്ചി: ഒഴിവാക്കലുകളും അവഗണനയും തീർത്ത മതിൽകെട്ടിനുള്ളിൽനിന്ന് തളരാതെ പോരാടി നേടിയ വിജയത്തിലും ആശ്വാസതീരമണഞ്ഞിട്ടില്ല ശോഭയെന്ന വീട്ടമ്മ. തെൻറ പരിശുദ്ധി തെളിയിക്കാനായെങ്കിലും നഷ്ടപ്പെട്ടതെല്ലാം പൂർണമായി തിരിച്ചുപിടിക്കുന്നതുവരെ മുന്നോട്ടുപോകുമെന്ന നിശ്ചയദാർഢ്യത്തിലാണിവർ. കുറ്റപ്പെടുത്തലുകൾക്കും ഒറ്റപ്പെടലിനും മുന്നിൽ മനോധൈര്യം കൊണ്ട് പിടിച്ചുനിന്ന ശോഭക്ക് പറയാനുള്ളത് വിശ്രമമില്ലാത്ത നിയമപോരാട്ടത്തിെൻറ കഥയാണ്. ഭാവിയിൽ പെൺപോരാട്ടത്തിെൻറ ചരിത്രത്താളുകളിൽ ചിതലരിക്കാത്ത അടയാളപ്പെടുത്തലാകും ശോഭ.
സാന്ത്വനത്തിെൻറ കണികപോലും കടന്നുവരാത്ത ഇരുൾമൂടിയ മുറിയിലേക്ക് ഒടുവിൽ നീതിയുടെ പ്രകാശം എത്തിയിരിക്കുന്നു. ഒരിക്കൽ മനസ്സിൽ മുള്ളുതറച്ചുകയറ്റിയവർക്ക് മുന്നിൽ ശോഭ ഇന്ന് മുഖമുയർത്തി നിൽക്കുകയാണ്. അന്തിമവിജയം സത്യത്തിനായിരിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്.
വാട്സ്ആപ്പിൽ പ്രചരിച്ച അശ്ലീല വിഡിയോ ദൃശ്യം തേൻറതല്ലെന്ന് തെളിയിക്കാൻ ശോഭ നടത്തിയ പോരാട്ടം ഇത്തരത്തിൽ ചതിക്കുഴിയിൽ വീഴുന്നവർക്ക് ഊർജം പകരുന്നതാണ്. രണ്ടരവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈബർ കേസുകൾ കൈകാര്യം ചെയ്യുന്ന സി ഡാക് നഗ്നദൃശ്യങ്ങൾ ശോഭയുടേതല്ലെന്ന് സ്ഥിരീകരിച്ചത്. തൊടുപുഴ കരിങ്കുന്നം സ്വദേശിയാണ് മുപ്പത്തിയാറുകാരിയായ ശോഭ. മക്കള്‍ താന്‍ തെറ്റുകാരിയാണെന്ന് കരുതാതിരിക്കാനും അമ്മയുടെ പേരില്‍ അവര്‍ക്ക് അപമാനം ഉണ്ടാവാതിരിക്കാനുമായിരുന്നു തെൻറ പോരാട്ടമെന്ന് ശോഭ പറയുന്നു.
വിവാഹശേഷം കടവന്ത്രയിൽ താമസമാക്കിയ ശോഭ ഭർത്താവിനെ ബിസിനസിൽ സഹായിച്ചുവരികയായിരുന്നു. ഇതിനിടെ വാട്സ്ആപ്പിൽ പ്രചരിച്ച അശ്ലീല ദൃശ്യത്തിന് ശോഭയുമായി സാദൃശ്യം തോന്നിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഭർത്താവും അംഗമായ ഗ്രൂപ്പിലേക്ക് ശോഭയുടേതെന്ന പേരിൽ ഇത്തരത്തിലൊരു ദൃശ്യം എത്തിയതോടെ കാര്യങ്ങൾ വഷളായി. ഒരു അന്വേഷണത്തിനും കാത്തുനിൽക്കാതെ ഭർത്താവ് വിവാഹമോചന ഹരജി നൽകി. ഭർതൃവീട്ടിൽ താമസിച്ചിരുന്ന ശോഭ രാത്രിതന്നെ പുറത്തായി. മക്കളെ കാണാൻപോലും അനുവദിച്ചില്ല. നാട്ടിലും വീട്ടിലും ഒറ്റപ്പെട്ടു. തുടർന്ന്, അവർ പരാതിയുമായി പൊലീസിനെ സമീപിച്ചു. സംസ്ഥാന സർക്കാറിെൻറ ഫോറൻസിക് ലാബിൽ രണ്ടുവട്ടം നടത്തിയ പരിശോധനയിലും ദൃശ്യത്തിലുള്ളത് ശോഭയല്ലെന്ന് തെളിഞ്ഞു.
സൈബർ സെല്ലിന് പുറമെ ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. അദ്ദേഹം ഇടപെട്ടതോടെ ദൃശ്യങ്ങൾ സി-ഡാകിന് കൈമാറി. ദൃശ്യം പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി ലിറ്റോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇത് ശോഭയുടേതാണെന്ന പേരിൽ പ്രചരിപ്പിക്കാൻ പിന്നിൽ പ്രവർത്തിച്ചതാരാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതിനുള്ള പോരാട്ടം തുടരാൻ ഉറച്ചിരിക്കുകയാണ് ശോഭ. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്നും വിശദമായ തുടരന്വേഷണമുണ്ടാകുമെന്നും കൊച്ചി സിറ്റി അസി. പൊലീസ് കമീഷണർ കെ. ലാൽജി ‘മാധ്യമ’ത്തോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.