ജാക്കറ്റോ ഉറപ്പുള്ള ഹെൽമറ്റോയില്ല, ഏറു കൊള്ളാതിരുന്നാൽ ഭാഗ്യം; സന്നിധാനത്ത് നാളികേരം നീക്കുന്നത് ഒരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ..!
text_fieldsശബരിമല : സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ ഭക്തർ എറിഞ്ഞുടയ്ക്കുന്ന നാളികേരം നീക്കുന്ന തൊഴിലാളികൾ ജോലി ചെയ്യുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ യാതൊന്നും പാലിക്കാതെ. ശബരിമലയിലെ നാളികേര കരാർ ഏറ്റെടുത്തിരിക്കുന്ന കരാറുകാരന്റെ കീഴിലുള്ള തൊഴിലാളികളാണ് തലങ്ങും വിലങ്ങുമായി ഭക്തർ എറിയുന്ന നാളികേരങ്ങൾക്ക് ഇടയിൽ ഹെൽമറ്റ് മാത്രം ധരിച്ച് ജോലി ചെയ്യുന്നത്.
പതിനെട്ടാം പടിയുടെ ഇരുവശത്തുമായി നാല് കരാർ തൊഴിലാളികളാണ് ഇത്തരത്തിൽ ജോലി ചെയ്യുന്നത്. ഭക്തർ എറിഞ്ഞുടയ്ക്കുന്ന നാളികേരങ്ങൾ ഷവൽ ഉപയോഗിച്ച് വാരിക്കൂട്ടി കൊപ്ര കളത്തിലേക്കുള്ള തുരങ്കത്തിലേക്ക് നീക്കുന്നതാണ് ഇവരുടെ ജോലി.
സുരക്ഷാ ജാക്കറ്റും ഗുണമേന്മയേറിയ ഹെൽമെറ്റും ധരിച്ചു മാത്രമേ ഇവിടെ ജോലി ചെയ്യാവൂ എന്നതാണ് ചട്ടം. എന്നാൽ കാലപ്പഴക്കമേറിയ ഹെൽമെറ്റും ആവശ്യഘട്ടങ്ങളിൽ കയ്യിലുള്ള ഷവലും മാത്രമാണ് ഈ തൊഴിലാളികൾക്ക് ആകെയുള്ള സുരക്ഷാകാവചം. നാളികേരമുടച്ച ശേഷം തീർഥാടകർ പടി കയറുന്ന സമയങ്ങളിൽ മാത്രമേ നാളികേരം നീക്കം ചെയ്യാവൂ എന്ന നിർദ്ദേശം ബന്ധപ്പെട്ട അധികൃതർ കരാറുകാരന് നൽകിയിട്ടുണ്ട്.
എന്നാൽ തീർത്ഥാടക തിരക്ക് ഏറുന്ന വേളകളിൽ പലപ്പോഴും ഇത് പ്രാവർത്തികമാക്കാൻ കഴിയാറില്ല. കൂടാതെ ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകർ പതിനെട്ടാം പടിക്ക് ചുറ്റിലുമുള്ള വേലിക്കട്ടിന് പുറത്തു നിന്ന് നാളികേരങ്ങൾ എറിഞ്ഞുടയ്ക്കുന്ന പതിവുണ്ട്. അപ്രതീക്ഷിതമായി എത്തുന്ന ഇത്തരം നാളികേരങ്ങളിൽ പലതും തൊഴിലാളികളുടെ ശരീരത്ത് പതിക്കാറുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.