ശബരീനാഥന്‍റെ അറസ്റ്റ്: വലിയതുറ പൊലീസ് സ്റ്റേഷന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsപൂന്തുറ പൊലീസ് സ്റ്റേഷനിലേക്ക് തളളിക്കയറാൻ ശ്രമിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടയുന്നു
തിരുവനന്തപുരം: മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തതിൽ വൻ പ്രതിഷേധം. വലിയതുറ പൊലീസ് സ്റ്റേഷന് മുമ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പ്രതിഷേധത്തിന്‍റെ ഭാഗമായി വലിയതുറ റോഡ് യൂത്ത് കോൺഗ്രസ് ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, തിരുവനന്തപുരം ഡി.സി.സി അധ്യക്ഷൻ പാലോട് രവി, മുൻ മന്ത്രി വി.എസ് ശിവകുമാർ അടക്കമുള്ള കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി.
ശബരീനാഥന്‍റെ അറസ്റ്റിനെതിരെ വൻ പ്രതിഷേധം ഉയരുമെന്ന് ഡി.സി.സി അധ്യക്ഷൻ പാലോട് രവി പറഞ്ഞു. കേരളത്തിൽ പ്രതിഷേധിച്ചാൽ കൊലക്കേസിൽ പ്രതിയാകുന്ന സ്ഥിതിയാണുള്ളത്. വലിയതുറ കടപ്പുറത്ത് നിന്ന് പ്രതിഷേധത്തിന്‍റെ അലകൾ ഉയരുമെന്നും പാലോട് രവി വ്യക്തമാക്കി.
വിമാനയാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിലാണ് കെ.എസ്. ശബരീനാഥൻ അറസ്റ്റിലായത്. ചോദ്യം ചെയ്യലിന് ശംഖുമുഖം അസി. കമീഷണർ മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് ശബരീനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പൊലീസ്, ശബരീനാഥന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരഗണിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ അഭിഭാഷകൻ മുഖേനെ അറിയിക്കുകയായിരുന്നു.
യൂത്ത് പ്രവർത്തകരെ ശാന്തരാക്കുന്ന എം. വിൻസന്റ് എം.എൽ.എ
ശബരിനാഥന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ അഭിഭാഷകൻ അറസ്റ്റ് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്ത സമയം അടക്കമുള്ള രേഖകൾ ഉടൻ ഹാജരാക്കണമെന്ന് കോടതി അഭിഭാഷകനോട് നിർദേശിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഉടൻ തന്നെ കോടതി പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.