ലൗലി പാപ്പ്
text_fieldsദക്ഷിണാഫ്രിക്കയിലെ പരമ്പരാഗത ഭക്ഷണമാണ് ‘പാപ്പ്’. പാപ്പ് എന്ന പേരില്‍ സുലഭമായി ലഭിക്കുന്ന ‘മില്ലീ പാപ്പ്’ സാധാരണക്കാരന്‍െറ ഭക്ഷണം എന്നാണ് അറിയപ്പെടുന്നത്. ഇതിലെ പ്രധാന കൂട്ട് ചോളമാണ്. ‘മില്ലീ’ എന്നാല്‍ ചോളം എന്നാണര്‍ഥം. ചോളപ്പൊടി കൊണ്ടുണ്ടാക്കുന്നതിനാലാണ് മില്ലീപാപ്പ് എന്ന പേര് വിളിക്കുന്നത്. ഒരു ശരാശരി ദക്ഷിണാഫ്രിക്കക്കാരന്‍െറ ജീവിതത്തില്‍ മുന്തിയ സ്ഥാനമാണ് പാപ്പിനുള്ളത്. ദക്ഷിണാഫ്രിക്കയുടെ കിഴക്കന്‍ മേഖലകളില്‍ ഇവ ‘ഉഗളി’ എന്നും അറിയപ്പെടുന്നു. ‘ചക്കാലക്ക’ എന്ന കറിയും ചേർത്താണ് പാപ്പ് കഴിക്കുന്നത്.
പാപ്പ്
ചേരുവകൾ:
- ചോളപ്പൊടി -2, 3 കപ്പ്
- വെള്ളം -3, 4 കപ്പ്
- എണ്ണ -ഒരു ടേബ്ള്‍ സ്പൂണ്‍
- ഉപ്പ് -ഒരു ടേബ്ള്‍ സ്പൂണ്‍
- ഉരുളക്കിഴങ്ങ് -മൂന്ന്
പാകം ചെയ്യേണ്ടവിധം:
ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് എടുക്കുക. ശേഷം വെള്ളം, ഉപ്പ്, എണ്ണ എന്നിവ ചേര്‍ത്ത് ഉരുളക്കിഴങ്ങിനൊപ്പം നന്നായി വേവിക്കുക. പാത്രം അടച്ച് വേവിക്കുക. ഉരുളക്കിഴങ്ങ് നല്ലവിധം മാവാകുന്ന പരുവം വരെ കാത്തിരിക്കുക. അതിനുശേഷം ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തില്‍ കുഴച്ച് ചോളപ്പൊടിയോടു ചേര്‍ത്ത് ഇളക്കുക. ചോളപ്പൊടിയും ഉരുളക്കിഴങ്ങ് മാവും നന്നായി കൂടിച്ചേരുന്നതു വരെ തുടരുക. ഒരു തടി കൊണ്ട് നിര്‍മിച്ച സ്പൂണോ, തവിയോ ഉപയോഗിക്കുന്നതാവും ഉത്തമം. (പാത്രത്തിന് അടിക്കു പിടിക്കുന്ന ഭാഗത്ത് സ്പൂണ്‍ എത്താതെ സൂക്ഷിക്കുക. മുകളിലെ മൃദുലമായ ഭാഗം മാത്രം ഒരു പാത്രത്തിലേക്ക് വിളമ്പുക). അതിനുശേഷം നിങ്ങള്‍ക്ക് താല്‍പര്യമുള്ള കറികള്‍ക്കൊപ്പം കഴിക്കാം.
ചക്കാലക്ക
പാകം ചെയ്യേണ്ടവിധം:
ഒരു വലിയ പാനില്‍ ഒരു ടേബ്ൾ സ്പൂണ്‍ എണ്ണ ചൂടാക്കിയശേഷം സവാളയും കുരുമുളകും ഇട്ട് നന്നായി വഴറ്റണം, ആ സമയം ഒരു കോളിഫ്ലവര്‍ അരിഞ്ഞ് ആവിയില്‍ ചെറുതായി പുഴുങ്ങണം. പക്ഷേ, ഒരുപാട് വെന്തുപോകാനും പാടില്ല. പകുതി പുഴുങ്ങിയ കോളിഫ്ലവര്‍ നല്ല തണുത്ത വെള്ളത്തില്‍ കഴുകിയെടുത്ത് ഉണക്കുക. അതിനുശേഷം, വഴറ്റി വെച്ചിരിക്കുന്ന സവാളയിലേക്ക് ഒരു ടേബ്ൾ സ്പൂണ്‍ ഗരംമസാലയും ഒരു ടേബ്ൾ സ്പൂണ്‍ ഷുഗറും ചേര്‍ത്ത് കുറച്ച് സമയം ചൂട് കൊടുക്കുക. പിന്നീട് വലിയ കഷണങ്ങളായരിഞ്ഞ അഞ്ച് തക്കാളികൂടി ചേര്‍ത്ത് ഒരു പതിനഞ്ച് മിനിറ്റ് ചൂട് കുറച്ചിട്ട് വേവിക്കുക. അതിനുശേഷം അടുപ്പില്‍നിന്ന് ഇറക്കി, ആവിയില്‍ പകുതി പുഴുങ്ങിയ കോളിഫ്ലവറും പുഴുങ്ങിയ കുറച്ച് ബീന്‍സും ചേര്‍ത്ത് നന്നായി ഇളക്കുക. അതിനു മുകളില്‍ ഒരു നാരങ്ങകൂടി പിഴിഞ്ഞ് ഒഴിച്ചാല്‍ ചക്കാലക്ക റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.