നാലര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം: തങ്കത്തിളക്കവുമായി ജ്വല്ലറി ബഷീർ ഇനി നാട്ടിൽ
text_fieldsഅൽഐൻ: 45 വർഷം നീണ്ട പ്രവാസത്തിന് വിരാമമിട്ട് അബ്ദുൽ ബഷീർ നാട്ടിലേക്ക് മടങ്ങുകയാണ്. 40 വർഷത്തോളം ജ്വല്ലറി ജീവനക്കാരനായതിനാൽ ‘ജ്വല്ലറി ബഷീർ’ എന്ന പേരിലാണ് ഇദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്നത്. തൃശൂർ കിഴുപ്പിള്ളിക്കര സ്വദേശിയായ ഇദ്ദേഹം 1979കളുടെ തുടക്കത്തിൽ ബോംബെ വഴിയാണ് ദുബൈയിൽ എത്തുന്നത്.
ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ അബൂദബിയിലെ അൽ മസ്ഊദ് കമ്പനിയുടെ ജ്വല്ലറിയിൽ ജോലി ലഭിച്ചു. ഈ ജ്വല്ലറിയിലെ മറ്റൊരു ജീവനക്കാരനായ പുതിയ വീട്ടിൽ ഇബ്രാഹിം കിഴുപ്പിള്ളിക്കരയാണ് ഇദ്ദേഹത്തിനും അവസരം നൽകിയത്. അടുത്തിടെ ഇദ്ദേഹം മരണപ്പെട്ടു. ഇബ്രാഹിമുമായുള്ള സൗഹൃദമായിരുന്നു ബഷീറിന്റെ ജീവിതത്തിലെ വെളിച്ചം.
1982ൽ അൽഐനിൽ ഈ ജ്വല്ലറിയുടെ പ്രവർത്തനം തുടങ്ങിയപ്പോൾ അവിടേക്ക് ജോലി മാറ്റം ലഭിച്ചു. അൽഐനിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ സജീവമായിരുന്ന ഇദ്ദേഹം ഇന്ത്യൻ അസോസിയേഷൻ മെംബർ, മലയാളി അസോസിയേഷൻ, ഫ്രൈഡേ ഫോറം മെംബർ, വെൽഫെയർ ഫോറം, കിഴുപ്പിള്ളിക്കര പ്രവാസി അസോസിയേഷൻ, പെരിങ്ങോട്ടുകര അസോസിയേഷൻ, കിഴുപ്പിള്ളിക്കര മഹല്ല് അസോസിയേഷൻ എന്നീ കൂട്ടായ്മകളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
ഗൾഫിൽ വന്നിട്ടും 1979 കാലഘട്ടത്തിൽ ഒരു അറബി പത്രത്തിന്റെ വിതരണത്തിൽ സജീവ പങ്കാളിയായിരുന്നു. നാട്ടുകാർ പത്രാധിപർ എന്നായിരുന്നു വിളിച്ചിരുന്നത്. ഭാര്യ ആയിഷബി. മക്കൾ: ഹിഷാം, ഹാഷിം, ഹിബ, ഹുദ, ഹാദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.