മങ്ങാരം മാറിക്കോട്ടെ, മജീദ് കാക്ക മാറില്ല
text_fieldsകായംകുളം: നാട് നഗരമായി വികസിച്ചിട്ടും അരനൂറ്റാണ്ട് മുമ്പുള്ള പഴയ മാടക്കടയുമായി മാറ്റങ്ങളില്ലാതെ മജീദ് കാക്ക. കറ്റാനം ഇലിപ്പക്കുളം ഗ്രാമത്തിലെ പ്രധാന ജങ്ഷനുകളിലൊന്നായ മങ്ങാരത്താണ് കാലത്തെ വെല്ലുവിളിച്ച് മജീദ കാക്ക തന്റെ മാടക്കടയുമായി സജീവമായി മുന്നോട്ടുപോകുന്നത്. മങ്ങാരം എല്ലാ രീതിയിലും മാറിയിട്ടും അന്തിയായാൽ പഴമയുടെ വിളക്കുവെട്ടം തെളിയുന്ന കട നാടിന്റെ അടയാളങ്ങളിലൊന്നായി മാറുകയാണ്.
ചെമ്മൺപാതകളും ഇരുവശവും കൈതക്കാടും നിറഞ്ഞ കാലത്ത് 22 ാം വയസ്സിലാണ് കുഴുവേലിത്തറയിൽ അബ്ദുൽ മജീദ് മങ്ങാരത്ത് കട തുടങ്ങുന്നത്. ഇപ്പോൾ 76 വയസ്സായി. കടയിൽ സൈക്കിളുകളും വാടകക്ക് നൽകിയിരുന്നു. മണിക്കൂറിന് 25 പൈസയിൽ തുടങ്ങി ഒരു രൂപവരെ വാടക ലഭിച്ചിരുന്ന കാലം വരെ അതും തുടർന്നു.
lifeഇവിടുത്തെ തെറുപ്പുബീഡിക്കും ഏറെ ഡിമാൻഡുണ്ടായിരുന്നു. നാലുപേരാണ് ബീഡിതെറുക്കാൻ എത്തിയിരുന്നത്. തെറുപ്പുകാർ അന്യം നിന്നതോടെ ഇതും നിലച്ചു. വീട്ടിൽനിന്ന് തയാറാക്കി കൊണ്ടുവരുന്ന പലഹാരങ്ങളും സ്വന്തം കൃഷിവിളകളും കടയിലൂടെയാണ് വിറ്റിരുന്നത്.
ഒരു കാലത്ത് നാട്ടിൻപുറ ചർച്ചകളുടെ കേന്ദ്രവും മജീദ് കാക്കയുടെ കടയായിരുന്നു. വിഷയത്തിന്റെ ഗൗരവമനുസരിച്ച് മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ രാത്രി വൈകിയും ചർച്ച നീണ്ടിരുന്ന കാലത്തെക്കുറിച്ച് നാട്ടുകാർ ഇപ്പോഴും ഓർക്കുന്നു. കടയിലെ ചർച്ചയിൽനിന്ന് ക്ലബുകളും മത സംഘടനകളും വരെ രൂപംകൊണ്ടിട്ടുണ്ട്.
മണ്ണെണ്ണ സ്റ്റൗവിലെ ചായ ഇന്നും അതേപടി തുടരുന്നു. 22 വർഷം മുമ്പ് വാങ്ങിയ സ്റ്റൗവാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് മജീദ് പറയുന്നു. മൺകലത്തിലാണ് കുടിവെള്ളം. മലബാർ വിപ്ലവപോരാളിയായിരുന്ന മീരാൻ ഹാജിയുടെ മകനായ മജീദ് നാട്ടിലെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. എം.ഇ.എസ്, കോൺഗ്രസ്, ജമാഅത്ത് കമ്മിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.