പഞ്ചായത്ത് ഓഫിസ് കതിർമണ്ഡപമായി; വിദ്യ ഇനി ഹാഷിമിന് സ്വന്തം
text_fieldsഅഞ്ചാലുംമൂട്: തൃശൂര്‍ പാണഞ്ചേരി പഞ്ചായത്ത് ഓഫിസ് കതിർമണ്ഡപമായി. പഞ്ചായത്ത് ഓഫിസിലെ ജോലിക്കാരിയായ ഡി.വി. വിദ്യ (24) അഞ്ചാലുംമൂട് സ്വദേശി ഹാഷിമിന്‍റെ ജിവിതസഖിയായി. സ്പെഷൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം. അഞ്ചാലുംമൂട് വാപി വടക്കതില്‍ നസീറിന്‍റെ മകനാണ് ഹാഷിം (28). കണ്ണാറ ദ്രാവിഡന്‍ വീട്ടില്‍ വേണുവിന്‍റെ മകളാണ് വിദ്യ.
ആറു വര്‍ഷം മുമ്പ് അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ ഹാഷിം തൃശൂരില്‍ ജോലിക്കെത്തിയപ്പോഴാണ് വിദ്യയെ പരിചയപ്പെടുന്നത്. ഹാഷിം താമസിച്ചിരുന്ന ലോഡ്ജിലെ ജീവനക്കാരിയായിരുന്നു വിദ്യയുടെ മാതാവ് സരസ്വതി. ഒന്നര വര്‍ഷം മുമ്പ് സരസ്വതി മരിച്ചു.
ഹാഷിമുമായുള്ള ബന്ധത്തിന്‍റെ പേരില്‍ പിതാവ് മര്‍ദിക്കുന്നതും പതിവായി. തുടര്‍ന്ന് വീട് വിട്ടിറങ്ങി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഹാഷിം അഞ്ചാലുംമൂട്ടിലെ നേതാക്കള്‍ വഴിയും കൗണ്‍സിലര്‍ വഴിയും വിദ്യയെ വിവാഹം കഴിക്കുന്നതിനുള്ള ആഗ്രഹം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. രവീന്ദ്രനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പാണഞ്ചേരി പഞ്ചായത്ത് അധികൃതര്‍ കൊല്ലത്തെത്തി അന്വേഷിച്ച ശേഷമാണ് വിവാഹവുമായി മുന്നോട്ട് പോയത്. പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാവിത്രി സദാനന്ദനും പ്രസിഡന്‍റും ചേർന്നാണ് വരണമാല്യം കൈമാറിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.