കാൽനൂറ്റാണ്ടിന്റെ പ്രവാസാനുഭവങ്ങളുമായി പീറ്റർ മടങ്ങി
text_fieldsറിയാദ്: കാൽനൂറ്റാണ്ടിെൻറ പ്രവാസ അനുഭവങ്ങളുമായി സാമൂഹികപ്രവർത്തകൻ കൂടിയായ പീറ്റർ വർഗീസ് മടങ്ങി. ജനുവരിയിലെ കോച്ചുന്ന തണുപ്പിലാണ് ഈ കോതമംഗലം സ്വദേശി റിയാദിൽ വിമാനമിറങ്ങുന്നത്. കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും പ്രവാസം പേറാൻ തയാറെടുത്ത മനസ്സ് തണുപ്പിലേക്ക് ചൂട് പകർന്ന് മുന്നോട്ട് നടക്കാനുള്ള ഊർജം നൽകി.
14 വർഷത്തോളം റിയാദിലെ പ്രമുഖ ടാക്സി കമ്പനിയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തു. പിന്നീടുള്ള 14 വർഷം ഫ്രഞ്ച് കമ്പനിയിൽ തുടർന്നു. റിയാദിലെ മലയാളി സംഘടനാരംഗത്തെ നിറസാന്നിധ്യമായിരുന്ന പീറ്റർ ഒ.ഐ.സി.സി സ്ഥാപക നേതാക്കളിലൊരാളാണ്. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ പ്രഥമ ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ്. എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ രക്ഷാധികാരിയായും യവനിക കലാ സാംസ്കാരിക വേദി ഉപദേശക സമിതി ചെയർമാനായും പൊതുരംഗത്ത് സജീവമായിരുന്നു.
നിറയെ അനുഭവങ്ങളും ദേശാതിർത്തികളില്ലാത്ത സൗഹൃദവും പ്രവാസത്തിന് മാത്രം സമ്മാനിക്കാൻ കഴിയുന്ന അപൂർവതയാണെന്ന് പീറ്റർ പറഞ്ഞു. പ്രവാസം എല്ലാ അർഥത്തിലും ആസ്വദിച്ച് പൂർണ തൃപ്തിയോടെയാണ് മടക്കം. മക്കളായ ബിൻസൻ പീറ്റർ, ആൻവശ പീറ്റർ എന്നിവർ കാനഡയിൽ സ്ഥിരതാമസക്കാരാണ്. കാനഡയിൽ പോയി മക്കളെ സന്ദർശിക്കലും തുടർന്ന് ജന്മനാടായ കോതമംഗലത്ത് സഹധർമിണിയോടൊപ്പം വിശ്രമജീവിതം നയിക്കലുമാണ് ലക്ഷ്യം. സിരകളിൽ കോൺഗ്രസ് രക്തം ഓടുന്നതുകൊണ്ട് പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലും സജീവമാകുമെന്ന് പീറ്റർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.