ഷാർപ്പ് ഷൂട്ടർ സിദ്ധാർഥ
text_fieldsഗൗതമ ബുദ്ധെൻറ കുട്ടിക്കാലത്തെ പേരാണ് അവന്. സിദ്ധാർഥ. ലക്ഷ്യങ്ങൾ നേടിയവൻ എന്ന് അർഥം. 19 വർഷം മുൻപ് മരണക്കിടക്കയിൽ നിന്ന് ഉയർത്തെഴുന്നേറ്റ ജൻമമാണ്. ബൈക്കപകടത്തിൽ അരക്ക് താഴെ തളർന്ന് കട്ടിലിൽ കഴിച്ചുകൂട്ടിയ നാളുകളിലാണ് തെൻറ പേരിെൻറ അർഥതലങ്ങളിലേക്ക് അവൻ ആഴ്ന്നിറങ്ങിയത്. പുസ്തകങ്ങളെ കൂട്ടുപിടിച്ച ദിവസങ്ങളിൽ ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ചു 'എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഞാനിപ്പോഴും ചാമ്പ്യനാണ്.
എെൻറ മെഡലുകളെല്ലാം ഞാൻ നേടിയതാണ്. ഇനിയും എനിക്കതിന് കഴിയും. ലക്ഷ്യങ്ങൾ, ഞാനത് നേടുക തന്നെ ചെയ്യും'. അവിടെ തുടങ്ങിയ പോരാട്ടമാണ്. പോയൻറ് ബ്ലാങ്കിലേക്ക് ഉന്നം പിഴക്കാതെ കാഞ്ചിവലിക്കുന്ന ഷാർപ് ഷൂട്ടറുടെ ഗൗരവത്തോടെ ജീവിത ലക്ഷ്യങ്ങളിലേക്കും അവെൻറ റൈഫിളും ശരീരവും ചലിച്ചുകൊണ്ടേയിരുന്നു. ആഗസ്റ്റിൽ ടോക്യോവിൽ നടക്കുന്ന പാരാലിമ്പിക് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത ലഭിച്ചതുവരെ എത്തിനിൽക്കുന്നു ആ ജീവിത പോരാട്ടം. അൽ ഐനിലെ ലോക പാരാ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലുമായി മടങ്ങുന്ന തിരുവനന്തപുരം സ്വദേശി സിദ്ധാർഥ ബാബുവിെൻറ ജീവിതം അടിമുടി ഇൻസ്പിരേഷനാണ്.
ആത്മവിശ്വാസത്തിെൻറ ആൾരൂപം
കുട്ടിക്കാലം മുതൽ തോക്കിനെ പ്രണയിച്ചവനാണ് സിദ്ധാർഥ. കളിപ്പാട്ടങ്ങളിൽ ഏറ്റവും ഇഷ്ടം തോക്കിനോടായിരുന്നു. അതും ചെറിയ പിസ്റ്റളുകളല്ല, വലിയ റൈഫിളുകളിൽ തന്നെയായിരുന്നു നോട്ടം. സ്കൂളിൽ പഠിക്കുേമ്പാൾ ബന്ധുവിെൻറ തോക്കിൽ നിന്നാണ് ആദ്യമായി വെടിയുതിർത്തത്. കോമ്പസുകൊണ്ട് വരച്ച വൃത്തത്തിനുള്ളിലേക്ക് കൃത്യമായി ഷൂട്ട് ചെയ്ത് തെൻറയുള്ളിലെ ഷാർപ് ഷൂട്ടറെ സ്വയം കണ്ടെത്തി. പക്ഷെ, തോക്ക് വാങ്ങികൊടുക്കാൻ മാതാപിതാക്കൾ സമ്മതിച്ചില്ല. മകെൻറ നിരാഹാര സമരത്തിനൊടുവിൽ അവർക്ക് വഴങ്ങേണ്ടി വന്നു.
തീരുമാനം തെറ്റിയില്ല. നാടറിയുന്ന ഷൂട്ടിങ് ചാമ്പ്യനായി അവൻ വളർന്നു. പക്ഷെ, വളർന്നുവന്നപ്പോൾ കരാട്ടെയായി മുഖ്യമേഖല. ആേയാധന കലയിൽ മെഡലുകൾ വാരിക്കൂട്ടി തിളങ്ങിനിന്ന 22ാം വയസിലാണ് ജീവിതം മാറ്റിമറിച്ച ബൈക്ക് അപകടം. എല്ലാം അവസാനിച്ചെന്ന് കരുതിയ സമയം. കിടന്ന കിടപ്പിൽ ഒരു വർഷം. ചികിത്സകൾ ഒരുപാട് നടത്തിയെങ്കിലും അരക്ക് താഴെ തളർന്ന അവസ്ഥയിലായി. അപ്പോഴും തളരാത്ത മനസായിരുന്നു ഈ ഷൂട്ടറുടെ രണ്ടാം വരവിന് വഴിയൊരുക്കിയത്. പുതുജീവിതത്തിന് മനസിനെ പാകപ്പെടുത്തുകയായിരുന്നു ആദ്യ കടമ്പ. തനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസിനോട് മന്ത്രിച്ചുകൊണ്ടിരുന്നു.
'ഷൂട്ടർ എന്ന നിലയിലാണ് എന്നെ എല്ലാവരും അറിയുന്നത്. പക്ഷെ, എനിക്കിഷ്ടം സുന്ദരമായൊരു ജീവിതം ലോകത്തിന് സമ്മാനിക്കാനാണ്. ജനങ്ങൾ കരുതുന്നത് ലോകത്ത് അവർക്ക് ഒരുപാട് സമയം ബാക്കിയുണ്ടെന്നാണ്. അങ്ങിനെയൊന്നില്ല. കിട്ടിയ സമയം മനോഹരമാക്കാനാണ് ശ്രമിക്കേണ്ടത്. ലോകത്തിനിനിയും എന്നെ ആവശ്യമുണ്ട്. അവർക്കായി എന്തെങ്കിലുമെല്ലാം നൽകണം'- സിദ്ധാർഥയുടെ വാക്കുകളിൽ നയം വ്യക്തം.
രണ്ടാം ജൻമത്തിലാണ് ഷൂട്ടിങിനോടുള്ള പ്രണയം തുടങ്ങിയത്. 2008ൽ തൊടുപുഴയിൽ നടന്ന ചാമ്പ്യൻഷിപ്പിലൂടെ ഷൂട്ടിങ് റേഞ്ചിലേക്ക് കാലെടുത്തുവെച്ചു. ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനത്തെ മത്സരങ്ങളിലെല്ലാം പങ്കെടുത്തു. ജനറൽ വിഭാഗത്തിൽ മത്സരിക്കാനായിരുന്നു കൂടുതൽ താൽപര്യം. പക്ഷെ, നാട്ടിലെ സംവിധാനങ്ങൾ പലപ്പോഴും അനുവദിച്ചില്ല. 2014ൽ തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ ജനറൽ വിഭാഗത്തിൽ നിന്ന് വിലക്കപ്പെട്ടു. മാധ്യമങ്ങൾ ഇടപെട്ടതോടെയാണ് മത്സരിക്കാനായത്.
സ്വന്തം സ്പോർട്സ് വീൽചെയറും കാറും:
തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ഉയർന്ന മാർക്കിൽ എം.സി.എ പാസായ സിദ്ധാർഥ ലോക്ഡൗൺ കാലത്ത് വികസിപ്പിച്ചെടുത്ത സ്പോർട്സ് വീൽചെയറാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. Persistent II എന്നാണ് പേരിട്ടിരിക്കുന്നത്. മോട്ടോർ ഘടിപ്പിച്ചിരിക്കുന്ന വീൽ ചെയർ ആക്സിലേറ്റർ കൊടുക്കുന്നതിനനുസരിച്ച് ചലിക്കും. അൽ ഐനിലെ ഷൂട്ടിങിന് ഉപയോഗിച്ചത് ഈ വീൽചെയറാണ്. ഷൂട്ടിങ് സ്ഥലത്ത് സാധാരണ കസേര പോലെ നിലകൊള്ളും. ഇതൊരു പ്രോട്ടോ ടൈപ്പാണ്.
പാരാലിമ്പിക്സിലായിരിക്കും ഇതിെൻറ ഒറിജിനൽ വേർഷൻ ഉപയോഗിക്കുക. അതിെൻറ നിർമാണത്തിലാണിപ്പോൾ. സ്വന്തമായി രൂപമാറ്റം വരുത്തിയ കാറാണ് മറ്റൊരു കൂട്ട്. സ്വന്തമായി ഡ്രൈവ് ചെയ്താണ് എല്ലാ സ്ഥലത്തും പോകുന്നത്. മെക്കാനിക്കൽ എൻജിനീറയിങിെൻറ സാധ്യതകൾ പരമാവധി ഉപയോഗിക്കുകയും ഇത് തന്നെപോലുള്ള മറ്റുള്ളവർക്ക് പകർന്ന് നൽകുകയും ചെയ്യുന്നുണ്ടിദ്ദേഹം.
ക്രയോൺ; അവനാണെെൻറ കൂട്ടുകാരൻ
ഇന്ത്യയിൽ എവിടെ പോയാലും സിദ്ധാർഥക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടാവും. ക്രയോൺ എന്ന വളർത്തുനായ. 'എെൻറ ഗാർഡിയൻ, െഗെഡ്, സഹായി, എല്ലാമെല്ലാമാണ് അവൻ. നമ്മൾ എങ്ങിെന പെരുമാറിയാലും അവന് പിണക്കമില്ല. സ്നേഹം മാത്രമാണ് തിരികെ തരിക'- ഈ പറച്ചിലിൽ ക്രയോണിനോടുള്ള സ്നേഹം സുവ്യക്തം. പലപ്പോഴും വനപ്രദേശങ്ങളിലായിരിക്കും ഷൂട്ടിങ് റേഞ്ച്. അവിടെ ഒറ്റക്കുള്ള താമസത്തിൽ സഹായിയായി ക്രയോൺ ഉണ്ടാവും. സാധനങ്ങൾ എടുത്ത് നൽകുന്നതും വഴികാണിക്കുന്നതും ദീർഘദൂര ഡ്രൈവിങിനിടയിൽ സംസാരിച്ചിരിക്കുന്നതുമെല്ലാം ക്രയോണാണ്. രാജ്യാന്തര യാത്രക്ക് നിരവധി രേഖകളുടെ ബുദ്ധിമുട്ടുള്ളതിനാൽ യു.എ.ഇയിലേക്കുള്ള യാത്രയിൽ അവനെ കൂടെ കൂട്ടിയില്ല. അഞ്ച് വർഷം മുൻപ് സിദ്ധാർഥയുടെ മാതാപിതാക്കൾ മരിച്ചിരുന്നു. സഹോദരി സുമിത്രയും കൂടപ്പിറപ്പിനോളം സ്നേഹവുമായി ക്രയോണും അടങ്ങുന്നതാണ് കുടുംബം.
യു.എ.ഇയുടെ കരുതൽ
'വൈകല്യം' എന്ന വാക്കിനോട് എതിർപ്പാണ്. ആ പ്രയോഗം തന്നെ ശരിയല്ലെന്നാണ് അഭിപ്രായം. ഇക്കാര്യങ്ങളിലൊക്കെ യു.എ.ഇയെ കണ്ട് പഠിക്കണം. നിശ്ചയദാർഡ്യക്കാർ (People of determination) എന്നാണ് യു.എ.ഇയുടെ പ്രയോഗം. മാത്രമല്ല, മികച്ച സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ബസുകളിൽ പോലും വീൽ ചെയർ ലിഫ്റ്റ്, ബെൽറ്റ്സ്, ലോക്ക് ചെയ്യാനുള്ള സൗകര്യമെല്ലാമുണ്ട്. അവിടെയുള്ള മാധ്യമങ്ങളും ഷൂട്ടിങ് റേഞ്ചിൽ മികച്ച പ്രോൽസാഹനമാണ് നൽകുന്നത്. ഇതെല്ലാം ഞങ്ങൾക്ക് മോട്ടിവേഷനാണ്. യു.എ.ഇയിൽ മുൻപും വന്നിട്ടുണ്ട്. പഴയ കോളജ് സഹപാഠികളുണ്ട് ഇവിടെ.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഇത്തവണ നേരിൽ കാണാൻ കഴിഞ്ഞില്ല. എങ്കിലും, ഫോണിൽ വിളിച്ച് വിവരങ്ങൾ കൃത്യമായി അന്വേഷിക്കുന്നുണ്ടായിരുന്നു അവർ. ഇത്തവണ കടുത്ത മത്സരമായിരുന്നു. ലോക്ഡൗണിന് ശേഷമുള്ള ആദ്യ ലോകകപ്പല്ലേ. പാരാലിമ്പിക്സിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ- സിദ്ധാർഥ പറയുന്നു. അൽഐനിൽ നടന്ന ലോക പാരാഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ റൈഫിൾ പ്രോൺ വിഭാഗത്തിൽ നേടിയ വെങ്കലവുമായാണ് മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.