ഫുജൈറയുടെ സൗമ്യ മുഖം ഇനി ആലപ്പുഴക്കാർക്ക് സ്വന്തം
text_fieldsഫുജൈറ: നീണ്ട 36 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിടപറഞ്ഞ് ആലപ്പുഴ ആറാട്ടുപുഴ സ്വദേശി സുമന്ദ്രൻ ശങ്കുണ്ണി എന്ന ഫുജൈറയുടെ സുമന്ദ്രേട്ടന് നാട്ടിലേക്ക്. ഒമാനിലെ ബുറൈമിയില്‍ 1988ൽ എത്തിയതു മുതലാണ് സുമന്ദ്രേട്ടന്റെ പ്രവാസത്തിന്റെ തുടക്കം. അവിടെനിന്ന് 1994ലാണ് ഫുജൈറയില്‍ എത്തുന്നത്. 1994 ജനുവരി 22ന് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓട്ടോ മെക്കാനിക്കായി ജോലിയില്‍ പ്രവേശിച്ചു. 31 ഡിസംബര്‍ 2023ന് സീനിയർ എക്യുപ്മെന്റ് ടെക്നീഷ്യനായാണ് ഫുജൈറ വിമാനത്താവളത്തില്‍നിന്ന് വിരമിക്കുന്നത്.
പ്രവാസം തുടങ്ങിയതു മുതൽതന്നെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവമാണ് സുമന്ദ്രേട്ടൻ.കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറയുടെ പ്രവര്‍ത്തകനായി സാമൂഹികരംഗത്ത് തുടക്കം കുറിച്ച് ജോയന്റ് സെക്രട്ടറി, കൾചറൽ കൺവീനർ, യൂനിറ്റ് സെക്രട്ടറി, സെൻട്രൽ കമ്മിറ്റി അംഗം, സെൻട്രൽ കമ്മിറ്റി കൾചറൽ കൺവീനർ എന്നീ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു.
സാധാരണക്കാരായ പ്രവാസികളെ തനിക്ക് സാധ്യമാകുന്ന സഹായങ്ങള്‍ ചെയ്തുകൊണ്ട് ചേർത്തു നിർത്തിയ സാമൂഹിക പ്രവർത്തകൻ, മികച്ച സംഘാടകൻ, സൗമ്യമായ പെരുമാറ്റംകൊണ്ട് സഹപ്രവർത്തകരെ ചേർത്തുനിര്‍ത്തിയ കൈരളിയുടെ പ്രിയപ്പെട്ട നേതാവ് അങ്ങനെ പ്രവാസലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സുമന്ദ്രൻ.
കൈരളി എന്ന സംഘടനക്കും ഫുജൈറയിലെ മലയാളികളിലും ഒരുപാട് ഓർമകളും അനുഭവങ്ങളും ബാക്കിവെച്ചുകൊണ്ടാണ് സുമന്ദ്രേട്ടൻ പ്രവാസത്തോട് വിടപറയുന്നത്.ഈ മാസം ആദ്യം കൈരളി കൾചറൽ അസോസിയേഷൻ സംഘടിപ്പിച്ച യു.എ.ഇ ദേശീയദിന പരിപാടിയിൽ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.കോട്ടയം ജില്ലയിലെ വൈക്കത്ത് താമസമാക്കിയ കുടുംബത്തിനടുത്തേക്കാണ് മടക്കം. ഭാര്യ: ശിവകല. മക്കൾ: ശിവപ്രസാദ്, ശിവദേവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.