ആ പണം നമ്മുടേതല്ല...കാറിൽനിന്ന് ലഭിച്ച പണം തിരികെ നൽകി ടാക്സി ഡ്രൈവർ
text_fieldsശരത് പണം ഇബ്രാഹീം മുഹമ്മദ്
അസബിന് കൈമാറുന്നു
കുവൈത്ത് സിറ്റി: പതിവ് യാത്രയിലായിരുന്നു കഴിഞ്ഞ ദിവസവും മെഹബൂലയിലെ ടാക്സി ഡ്രൈവർ ശരത്. ഇടക്ക് ഒരു ഈജിപ്ഷ്യൻ സ്വദേശി കാറിൽ കയറി. സാൽമിയയിൽ അദ്ദേഹം ഇറങ്ങി. തിരിച്ച് വീട്ടിലെത്തിയ ശരത് ഭാര്യയുമായി ഷോപ്പിങ്ങിനായുള്ള യാത്രയിലായിരുന്നു.
അപ്പോഴാണ് കാറിൽ ഒരു പഴ്സ് കിടക്കുന്നത് ഭാര്യ നീതുവിന്റെ ശ്രദ്ധയിൽപെട്ടത്. 400 ദീനാറോളം പണവും ഇൻഷുറൻസ് കാർഡും മറ്റു രേഖകളും അതിലുണ്ടായിരുന്നു. തൊട്ടു മുന്നേ കയറിയ ഈജിപ്ത് സ്വദേശിയുടേതാകും പണം എന്നതിൽ ശരത്തിന് സംശയമില്ലായിരുന്നു. അത് തിരിച്ചേൽപിക്കണമെന്ന് ഇരുവരും തീർച്ചപ്പെടുത്തി.
പക്ഷേ, ആളെ കണ്ടെത്താൻ മാർഗമൊന്നുമില്ല. ഈ സമയം നഷ്ടപ്പെട്ട പണം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ഇബ്രാഹീം മുഹമ്മദ് അസബ് എന്ന ഈജിപ്ത് സ്വദേശി. കാർയാത്രക്കിടെ പണം നഷടപ്പെട്ട വിവരം പലർക്കും അദ്ദേഹം കൈമാറി. കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കെ.ബി.ടി) വാട്സ്ആപ് ഗ്രൂപ്പിലും ഇത് എത്തി. ഇത് കണ്ട ശരത് കെ.ബി.ടി പ്രസിഡന്റ് ഇഖ്ബാലിനെ വിവരം അറിയിച്ചു.
തുടർന്ന് ഫോൺ നമ്പർ ലഭ്യമായതോടെ ശരത് ഇബ്രാഹീം മുഹമ്മദ് അസബിനെ ബന്ധപ്പെട്ട് മെഹബൂല ബ്ലോക്ക്-3യിൽ എത്തി പണവും വസ്തുക്കളും നേരിട്ട് തിരിച്ചേൽപിച്ചു. ശരത്തിന് നന്ദി അറിയിച്ച ഇബ്രാഹീം സത്യസന്ധതയെ അഭിനന്ദിച്ചു. കെ.ബി.ടി ഭാരവാഹികളും അംഗങ്ങളും ശരത്തിനെ പ്രശംസിച്ചു.13 വർഷമായി കുവൈത്തിൽ ജോലിചെയ്യുന്ന ശരത് ചങ്ങനാശ്ശേരി സ്വദേശിയാണ്. ഭാര്യ നീതു നഴ്സാണ്. മകൻ ധ്യാനും ഇവർക്കൊപ്പം കുവൈത്തിലുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.