കാടകത്തെ പവിഴമുത്തുകൾ
text_fieldsആനത്താരകളായ കൃഷിയിടത്തിലെ കുടിലിൽനിന്ന് കാട്ടാനകൾ ഭീതിപരത്തുന്ന ഇരുട്ടുകയറിയ ഒറ്റയടി പാതകൾ കടന്ന്, തോടും പുഴയും ചെറുചോലകളും മുറിച്ചുകടന്ന്, മൺപാതകളിലൂടെ പിന്നെയുമേറെ ദൂരം നടന്ന് അവർ അക്ഷരം തേടിയെത്തി. പട്ടാപ്പകലും ഇരുട്ടുമൂടുന്ന കാടകത്തുനിന്ന് അറിവിെൻറ വെള്ളിവെളിച്ചം തേടി അവർ അടിവെച്ച ചുവടുകളൊന്നും പിഴച്ചില്ല. സംസ്ഥാന പരീക്ഷ ബോർഡിന്റെ 523169 രജിസ്റ്റർ നമ്പർ മുതൽ 523194 വരെയുള്ള 26 പേരുകളിൽ അവരുടെ വിജയഗാഥ കണ്ടെടുക്കാം. കഴിഞ്ഞ അഞ്ചു വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ ആറളം ഫാം ഗവ. ഹൈസ്കൂൾ നേടിയ 100 ശതമാനം വിജയം ഇവിടത്തെ ആദിവാസി ജനതയുടെ അതിജീവനത്തിൻെറ കഥ കൂടിയാകുകയാണ്.
ഇക്കൊല്ലം പരീക്ഷയെഴുതിയ 26 പേരും വിജയിച്ചപ്പോൾ കാടും നാടും ഒരുപോലെ ആഹ്ലാദത്തിലാണ്. പതിനാറ് ആൺകുട്ടികളും പത്ത് പെൺകുട്ടികളുമാണ് ഇത്തവണ അഭിമാന നേട്ടം കൊയ്തത്. ഇവരിൽ പലരും മൂന്നും നാലും വിഷയങ്ങൾക്ക് എ പ്ലസ് നേടിയവർ. മലയാളത്തിൽ എ പ്ലസ് നേടിയത് 23 കുട്ടികൾ. അമ്മു, ജയനമോൾ, ജിജിന ബാലൻ, മിനി, രേഖ, രേഷ്മ, രേവതി, സതി, ഷംനമോൾ, സ്നേഹ, സി.വി. അജിത്, പി.ആർ. അജിത്, അരുൺ രാജൻ, അതുൽ കൃഷ്ണ, ഹരി, ജോബിഷ് ഗോപി, ജ്യോതിഷ്, നന്ദു, പ്രശാന്ത്, രാഗിന്ദ്, സനൽ, സിതേഷ്, ശ്രീജേഷ്, സുജിത്, സുകുമാരൻ, വിമൽ ബാബു, വിഷ്ണു എന്നിവരാണ് ആറളത്തെ പുതുവെളിച്ചങ്ങൾ.
കാട്ടാനകളെ പേടിച്ച അക്ഷരങ്ങൾ
ലോക പൈതൃക പട്ടികയിൽ ഇടംതേടിയ പശ്ചിമഘട്ട മലവാരത്ത് ആറളം, കൊട്ടിയൂർ വനാതിർത്തിയോടു ചേർന്നാണ് ചീങ്കണ്ണിപ്പുഴയും കക്കുവപ്പുഴയും പാലപ്പുഴയും അതിരിടുന്ന കണ്ണൂരിലെ ആറളം ആദിവാസി പുനരധിവാസ മേഖല. മറഞ്ഞു നിൽകുന്നൊരാന ഏതു നിമിഷവും തങ്ങളെ ആക്രമിക്കുമെന്ന ഭീതിയിലാണ് ഫാം ഗവ. ഹൈസ്കൂളിലെ ഓരോ കുട്ടിയും സ്കൂളിലേക്ക് പുറപ്പെടുന്നതും മടങ്ങുന്നതും. കാട്ടാനകൾ സ്കൂൾ പരിസരത്ത് ഭീതിവിതക്കുന്നത് പതിവാക്കിയപ്പോൾ സ്കൂളിന് ചുറ്റുമതിലായി. കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ ഏതാനും മാസത്തിനിടെ ആറളത്ത് കാട്ടാനയുടെ കൊമ്പിൽ ജീവൻ പൊലിഞ്ഞത് ഇവരോടൊപ്പമുണ്ടായിരുന്ന മുതിർന്ന നാലു പേരുടേത്.
ആറളം ഫാമിലേക്ക് സർക്കാർ മുൻകൈയിൽ വിവിധ ജില്ലകളിൽ നിന്നായി പറിച്ചുനട്ട ആയിരക്കണക്കിന് പുനരധിവാസ കുടുംബങ്ങളുടെ ജീവിതം കാട്ടാനകൾക്കും മറ്റു കാട്ടുമൃഗങ്ങൾക്കും നടുവിലാണിപ്പോൾ. ഇവരിൽ പലരും രാപ്പാർക്കുന്നത് ഏറുമാടങ്ങളിലാണ്. അതുകൊണ്ടു തന്നെ സ്കൂളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ശക്തമാവുകയും സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയും ചെയ്തു. അടച്ചുപൂട്ടൽ ഭീഷണിയുണ്ടായിരുന്ന സ്കൂളിനെ വിജയവഴി കടത്തിയത് ജില്ല ഭരണകൂടത്തിന്റെയും സ്കൂൾ അധികൃതരുടെയും ഇടപെടൽ മൂലമായിരുന്നു. സ്കൂളിൽ നിലവിൽ പതിമൂന്ന് ഡിവിഷനുകളിലായി 396 കുട്ടികളുണ്ട്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ക്ലാസിൽ വരാത്ത കുട്ടികളെ കണ്ടെത്തി മടക്കിക്കൊണ്ടുവരാനും സന്നദ്ധപ്രവർത്തകരും അധ്യാപകരും ജാഗ്രതയിലാണ്.
കുട്ടികൾക്ക് കുടിലുകളിൽ നിന്ന് സ്കൂളിലെത്താൻ ഗോത്ര സാരഥി പദ്ധതി പ്രകാരം വാഹനങ്ങൾ സജ്ജമാണിപ്പോൾ. പട്ടികവർഗ വികസന വകുപ്പിന്റെയും ആദിവാസി പുനരധിവാസ മിഷന്റെറയും ഫണ്ട് വിനിയോഗിച്ച് കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നുണ്ട്. കുട്ടികളുടെ വിജയം ഉറപ്പാക്കാൻ മേയ് മുതൽ ഒരുക്കങ്ങളാണ്. അവധിക്കാല ക്ലാസുകൾ, ട്യൂഷൻ, സായാഹ്ന ക്ലാസുകൾ എന്നിങ്ങനെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭരണകൂടത്തിന്റെയും അധ്യാപകരുടെയും മുൻകൈയിൽ ഒരുക്കം നടത്താറുണ്ട്.
പത്താം ക്ലാസ് വിദ്യാർഥികളെ ഇക്കുറി ഒരുമാസം സ്കൂളിൽ താമസമൊരുക്കിയാണ് പഠിപ്പിച്ചത്. ഫെബ്രുവരി 27ന് സ്കൂളിലെത്തിയ കുട്ടികൾ മടങ്ങിയത് മാർച്ച് 27ന്. കുട്ടികളുടെ തുടർപഠനത്തിനും സ്കൂളിൽനിന്ന് േപ്രാത്സാഹനമുണ്ട്. പുറംലോകം കാണാത്ത കുട്ടികളെ കണ്ണൂർ ജില്ല കലക്ടർ മിർ മുഹമ്മദാലി പ്രത്യേകം താൽപര്യമെടുത്ത് കണ്ണൂരിലെത്തിച്ച് തന്നോടൊപ്പം പാർക്കുകളിലും ബീച്ചുകളിലും കൊണ്ടുപോയിരുന്നു. പ്രത്യേക പദ്ധതി പ്രകാരം കൊച്ചിയിലെത്തിച്ച് വിമാനയാത്രക്കും പദ്ധതി നടപ്പാക്കി. സ്കൂൾ ഹെഡ്മിസ്ട്രസ് ഡെയ്സി ജോസഫ്, അധ്യാപകരായ വി.വി. ഗിരീഷ് കുമാർ, വിനോയി തോമസ്, സ്നിജ ജോർജ്, ലൗലി ചാക്കോ മുതൽ നോൺ ടീച്ചിങ് സ്റ്റാഫ് അൻവർ വരെ കുട്ടികളുടെ പഠനവഴിയിലെ വഴികാട്ടികളാണ്.
ഗോത്ര വൈവിധ്യങ്ങളുടെ സംഗമഭൂമി
ഗോത്ര വൈവിധ്യങ്ങളുടെ സംഗമകേന്ദ്രമാണ് ആറളം ഫാം ഗവ. ഹൈസ്കൂൾ. വിവിധ ജില്ലകളിൽ നിന്നായി ആറളം ആദിവാസി പുനരധിവാസ മേഖലയിൽ പുനരധിവസിപ്പിച്ച ആദിവാസി സമൂഹത്തിലെ പണിയ, കുറിച്യ, മാവില, കരിമ്പാല, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ കുട്ടികൾ മാത്രമാണ് ആറളം സ്കൂളിലെ പഠിതാക്കൾ. ഫാം സ്കൂളിൽ ഇവരുടെ വൈവിധ്യമാർന്ന തനത് കലാരൂപങ്ങളും േപ്രാത്സാഹിപ്പിക്കുന്നുണ്ട്. ആറളം ഫാം സ്കൂളിൽനിന്ന് ഇത്തവണ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം വരിച്ച രേഖയുടെ മോഹം ഐ.പി.എസുകാരിയാകലാണ്. പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ കൊച്ചുകൂരയിൽ കഴിയുന്ന പി. രേഖ സ്കൂൾ എസ്.പി.സിയിലും സജീവമാണ്.
ഫാം സ്കൂളിൽ പത്താം ക്ലാസ് വിജയിച്ച മുഴുവൻ കുട്ടികൾക്കും തങ്ങളുടേതായ മോഹങ്ങളുണ്ട്. ഡോക്ടറും ടീച്ചറും ൈഡ്രവറും എൻജിനീയറും ഒക്കെ ആകാൻ മോഹിക്കുന്നവരാണ് അവർ. എന്നാൽ, തുടർപഠനത്തിന് ഇവർക്ക് മുന്നിൽ തടസ്സങ്ങൾ നിരന്നു നിൽക്കുയാണ്. ഇത് മറികടക്കാനുള്ള ആദ്യപടി നിലവിലുള്ള ഹൈസ്കൂൾ അപ്േഗ്രഡ് ചെയ്ത് ഹയർ സെക്കൻഡറി സ്കൂളാക്കുക എന്നതാണ്. 2015 ബജറ്റിൽ ഫാമിൽ മോഡൽ െറസിഡൻഷ്യൽ സ്കൂൾ പ്രഖ്യാപിെച്ചങ്കിലും ചുവപ്പുനാടയിൽ പെടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.