നടുക്കടലാണ്, ബാങ്കൊന്നും കേൾക്കില്ലല്ലോ..!
text_fields‘‘കടൽ യാത്രക്കിടെ നോമ്പും പെരുന്നാളും റബീഉൽ അവ്വലും അടക്കമുള്ള വിശേഷ സന്ദർഭങ്ങൾ മാറി മാറി വരും. ഉള്ളത് കൊണ്ട് ആവുംവിധം ഒരുമിച്ച്, ആഘോഷത്തോടെ മഞ്ചിയുടെ ചാപ്പയിൽനിന്ന് തന്നെ അവ നിർവഹിക്കും.’’ സ്വദേശത്തും വിദേശ രാജ്യങ്ങളിലുമായി 40 വർഷത്തിലധികം ഉരുവിൽ പണിയെടുത്ത പൊന്നാനി സ്വദേശി കുഞ്ഞിരായിൻ കുട്ടിക്കാനകത്ത് മുഹമ്മദ് കുട്ടി സ്രാങ്ക് ഓർത്തെടുക്കുന്നു
കടലിനും കരക്കുമായി പകുത്തുനൽകിയ ജീവിതമാണ് മഞ്ചി(പത്തേമാരി)ക്കാരുടെത്. ആറ് മാസം കടലിലെങ്കിൽ ബാക്കി കരയിൽ. കരയിലെ കൂട്ടായ്മയിലൂന്നിയ സാമൂഹിക ജീവിതത്തിെൻറ തനിപ്പകർപ്പ് തന്നെയാണ് കടലിലും അവർക്കുള്ളത്. സന്തോഷങ്ങളിലും ദുഃഖങ്ങളിലും എല്ലാവരും പങ്കുചേരും, എല്ലാം ഒരുമിച്ചനുഭവിക്കും.
തീമഴയായ് വന്നെത്തുന്ന തൂഫാനിൽ മഞ്ചിയുൾപ്പെടെ മുങ്ങിത്താഴുമെന്ന് കരുതുേമ്പാൾ പരസ്പരം കെട്ടിപ്പിടിച്ച്, പൊരുത്തപ്പെടീച്ച്, സലാം പറഞ്ഞ്, കൈകൾ ചേർത്തുപിടിച്ച്, അന്ത്യവാചകം ഉറക്കെച്ചൊല്ലി വിധിയെ പുൽകാൻ ഒരുങ്ങുന്ന മനുഷ്യരാണവർ. ആഘോഷങ്ങളിലും ഇൗ മാനസിക പൊരുത്തം പൊന്നാനി അഴീക്കലിലെ മഞ്ചിത്തൊഴിലാളി സമൂഹത്തിനുണ്ട്.
പൊന്നാനിക്കരയിലെ നോമ്പ്കാലം പൊലിവേറിയതാണ്. പുലരും വരെ തുറന്നിടുന്ന കടകേമ്പാളങ്ങൾ, രാവിനെ പകലാക്കുന്ന തെരുവീഥികൾ, ബഹുവർണ പാനൂസ വിളക്കുകൾ അലങ്കാരം തൂകുന്ന തറവാട്ടുമുറ്റങ്ങൾ, നിറഞ്ഞുകവിയുന്ന പള്ളിയകങ്ങൾ, അടുക്കളകളിൽ നിന്നുയരുന്ന പലഹാരത്തിന്റെ കൊതിയൂറും ഗന്ധം.... പക്ഷേ, നീലാകാശവും നീലക്കടലും മാത്രം കണ്ണിലണയുന്ന കരകാണാ ഒാളപ്പരപ്പിലെ നോമ്പിരവുകൾക്ക് ആ പൊലിവും നിറവുമെന്നുമില്ല.
‘‘കടൽ യാത്രക്കിടെ നോമ്പും പെരുന്നാളും റബീഉൽ അവ്വലും അടക്കമുള്ള വിശേഷ സന്ദർഭങ്ങൾ മാറി മാറി വരും. ഉള്ളതുകൊണ്ട് ആവുംവിധം ഒരുമിച്ച്, ആഘോഷത്തോടെ മഞ്ചിയുടെ ചാപ്പയിൽനിന്ന് തന്നെ അവ നിർവഹിക്കും.’’ സ്വദേശത്തും വിദേശ രാജ്യങ്ങളിലുമായി 40 വർഷത്തിലധികം ഉരുവിൽ പണിയെടുത്ത പൊന്നാനി സ്വദേശി കുഞ്ഞിരായിൻ കുട്ടിക്കാനകത്ത് മുഹമ്മദ് കുട്ടി സ്രാങ്ക് പറയുന്നു.
1967 ൽ, സമയം അറിയാനും ദിക്ക് അറിയാനുമൊക്കെയുള്ള ആധുനിക സംവിധാനങ്ങൾ ഒന്നുമില്ലാത്ത കാലത്ത്, പായയെ മാത്രം ആശ്രയിച്ച് ഒാടുന്ന മഞ്ചിയിലാണ് അദ്ദേഹത്തിെൻറ കടൽ ജീവിതം തുടങ്ങുന്നത്. കോഴിക്കോട്ട്നിന്ന് ബോംബെയിലേക്ക് ചരക്കുമായി പോകുന്ന ഗുജറാത്തി സേട്ടുമാരുടെ ‘ജയന്ത്’ എന്ന മഞ്ചിയായിരുന്നു അത്.
തുറന്ന ആകാശം, തെളിഞ്ഞ ചന്ദ്രപ്പിറ
നടുക്കടലാണ്, ബാെങ്കാന്നും കേൾക്കില്ലല്ലോ. സൂര്യചന്ദ്രാദികളെ നോക്കിയാണ് നോമ്പിനും നമസ്കാരത്തിനുമുള്ള സമയം കണക്കാക്കിയിരുന്നത്. നോമ്പിെൻറ വരവറിയിക്കുന്ന ചന്ദ്രപ്പിറ കൃത്യമായി അറിയാൻ കടലിൽ സാധിക്കും. കരയിലെപോലെ കണ്ടോ, കണ്ടില്ലേ, കാണുമോ എന്നീ ആശങ്കകളൊന്നും അവിടെയില്ല. നോമ്പ് തുടങ്ങാനും മുറിക്കാനും നമസ്കാരത്തിനുമൊക്കെയുള്ള സമയം സൂര്യചന്ദ്രാദികളെ ആശ്രയിച്ചാണ് മനസ്സിലാക്കിയിരുന്നത്.
പുലർച്ച കഴിക്കൻ ആകാശത്ത് കൊറ്റി എന്ന നക്ഷത്രം ഉദിച്ചാൽ സുബ്ഹി ആയി എന്നർഥം. അതിന് മുമ്പ് അത്താഴം കഴിക്കും. രാത്രി വെച്ച ചോറ് തന്നെയാണ് ഉണ്ടാവുക. പരിപ്പ്, ചെറുപയർ, മുളക്, ഉണക്കമീൻ എന്നിവയൊക്കെയാണ് കൂടെ കൂട്ടുക. ഒരു ഉരുവിൽ 10^12 ആളുകൾ കാണും. അപൂർവമാണെങ്കിലും സഹോദര സമുദായത്തിൽ പെട്ട ഖലാസി (തൊഴിലാളി)മാരും മഞ്ചിയിൽ ഉണ്ടാകും.
സ്രാെങ്കന്നോ (ക്യാപ്റ്റൻ) ഖലാസിയെന്നോ പണ്ടാരി (പാചകക്കാരൻ) എന്നോ വ്യത്യസമില്ലാതെ എല്ലാവരും ഒരു പാത്രത്തിൽനിന്നാണ് കഴിക്കുക. മരിക എന്നാണ് ആ പാത്രത്തിന് പറയുക. കട്ടൻചായ ആവോളം കുടിക്കും. ഇന്ന് നമുക്ക് സങ്കൽപിക്കാനാവത്ത വിധമുള്ള അത്യധ്വാനം പിടിച്ച, അതിസാഹസികമായ പണിയായതിനാൽ ഉരുവിലെ എല്ലാവരും എല്ലാ ദിവസവും നോമ്പ് നോൽക്കണമെന്നില്ല. എന്നാൽ, കണിശക്കാരായവരുമുണ്ട്.
അസ്തമയവും കരയിൽനിന്നുള്ളതിനേക്കാൾ കൃത്യമായി മനസ്സിലാക്കാനാകും. അന്നേരം നോമ്പ് മുറിക്കും. കരയിൽനിന്ന് പുറപ്പെട്ട ആദ്യ ദിവസങ്ങളിൽ മെച്ചപ്പെട്ട ഭക്ഷണമായിരിക്കും. എത്ര ദിവസം കൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തുക എന്ന് പറയാൻ പറ്റില്ല. കോഴിക്കോട്നിന്ന് ബോംബെ എത്താൻ ചിലപ്പോൾ ഒരു മാസവും അതിലേറെയും എടുത്തുവെന്നിരിക്കും.
മഞ്ചിയിൽ കോൾഡ് സ്റ്റോറേജ് ഒന്നുമില്ലാത്തതിനാൽ മത്സ്യ ^മാംസാദികളോ പാല് പോലുള്ളവയോ സൂക്ഷിക്കാൻ പറ്റില്ല. പച്ചവെള്ളം പോലും റേഷൻ പോലെയാണ് കിട്ടുക. ശുദ്ധജലമുള്ള കടലിന് നടുവിലെ മലയോ തുരുത്തുകളോ കണ്ടാൽ നങ്കൂരമിടും. ഉരുവിെൻറ ഉള്ളിലെ ചെറിയ തോണിയിൽ പോയി വെള്ളം ശേഖരിക്കും.
പോകുന്ന വഴിക്ക് മത്സ്യവഞ്ചിക്കാരെ കണ്ടാൽ മീൻ വാങ്ങും. അന്ന് പ്രത്യേക ആഹ്ലാദമാണ്. അതൊക്കെ പക്ഷേ, വല്ലപ്പോഴുമേ ലഭിക്കൂ. സാധാരണ ദിവസങ്ങളിൽ നോമ്പ് തുറക്കുേമ്പാഴും ചോറും പരിപ്പും പയറും ഉണക്കമീനും ഒക്കെ തന്നെയാണ് ഉണ്ടാവാറ്. രാത്രി ചെറുപയറും അരിയും ശർക്കരയും ചേർത്ത് ഒരു കഞ്ഞി ഉണ്ടാക്കും. അത് നോമ്പ് കാലത്തെ സ്പെഷലാണ്. ഇൗത്തപ്പഴവും കാരക്കയും ചെറുനാരങ്ങയുമെല്ലാം നോമ്പ് കാലത്ത് വാങ്ങിവെക്കാറുണ്ട്.
സ്വാദുള്ള നോമ്പ്കാലം
1982ൽ ഗൾഫിൽ പോയി. അവിടെയും ഇതേ ജോലി തന്നെയായിരുന്നു. നാട്ടിലെ പോലെ പായക്ക് ഒാടുന്നതിന് പകരം എഞ്ചിൻ ഘടിപ്പിച്ച ഉരു ആയിരുന്നു എന്നതാണ് വ്യത്യാസം. ആദ്യം ചുക്കാനി (Navigator) ആയിരുന്നു. പിന്നീട് നഖൂദ (ക്യപ്റ്റൻ) ആയി. ബഹ്റൈൻ ^സൗദി പാലം വരുന്നതിന് മുമ്പായിരുന്നു അത്. മനാമയിൽനിന്ന് ദമ്മാമിലേക്കുള്ള ചരക്കുനീക്കമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.
പാലം വന്ന ശേഷം യു.എ.ഇ, ഖത്തർ, ഇറാൻ പോലുള്ള രാജ്യങ്ങളിലേക്കായി സഞ്ചാരം. പഴങ്ങൾ ആയിരുന്നു മുഖ്യ ചരക്ക്. നമ്മൾ കാണാത്തതും കേൾക്കാത്തതുമായ അതിവിശിഷ്ടമായ, പല തരം പഴങ്ങളാണ് ചരക്കായി ഉണ്ടായിരുന്നത്. ചരക്കായ പഴങ്ങളിൽ തൊടാറില്ലെങ്കിലും ഞങ്ങൾ ജോലിക്കാർക്കായി ഉരു ഉടമായ അറബി പെട്ടിക്കണക്കിന് പഴങ്ങൾ വേറെ തരും. ഉരുവിൽ ഫ്രിഡ്ജ് ഒക്കെയുള്ളത് കൊണ്ട് ഗൾഫിലെ ഉരുവിലെ നോമ്പ് കാലം വിഭവസമൃദ്ധമായിരുന്നു.
ആഘോഷ പെരുന്നാൾ
കടലിൽവെച്ച് പലതവണ പെരുന്നാൾ ആഘോഷിച്ചിട്ടുണ്ട്. അടിച്ചുവീശുന്ന കാറ്റിനൊത്ത് നാല് പായകളുടെ കരുത്തിൽ കുതിച്ചോടുന്ന മഞ്ചിത്തട്ടിൽനിന്നുള്ള ശവ്വാൽപ്പിറ കാത്തുള്ള ആകാശംനോക്കിയിരിപ്പ് ഇന്നോർക്കുേമ്പാൾ കൗതുകകരമാണ്. പെരുന്നാളിന് ദിവസങ്ങൾക്ക് മുമ്പ് ഏതെങ്കിലും തുറമുഖത്ത് അടുപ്പിക്കാൻ ശ്രമം നടത്തും. കർണാടകയിലേയോ ഗോവയിലേയോ മഹാരാഷ്ട്രയിലോ ഏതെങ്കിലും തുറമുഖമാകും അത്.
ഒന്നോ രണ്ടോ ആൾ മഞ്ചിക്കുള്ളിലെ ചെറുതോണി ഇറക്കി കരയിൽ പോയി പെരുന്നാളിന് പാകം ചെയ്യാനുള്ള ഭക്ഷണസാധനങ്ങൾ വാങ്ങും. സാധാരണ ദിവസങ്ങളിൽ ഉരുവിലെ പണ്ടാരിയുടെ ചുമതലയാണ് ഭക്ഷണം പാകം ചെയ്യൽ. എന്നാൽ, പെരുന്നാളിന് എല്ലാവരും അതിൽ കൂടും. ബിരിയാണിയും മറ്റു പലഹാരങ്ങളുമെല്ലാം ഉണ്ടാക്കും^മുഹമ്മദ്കുട്ടി സ്രാങ്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.