‘നമസ്കരിക്കാറുണ്ടോ എന്ന് മമ്മൂക്ക ചോദിക്കും, നമസ്കരിച്ചാൽ നിനക്ക് കൊള്ളാമെന്ന് പറയും’; മെഗാ സ്റ്റാറിനൊപ്പമുള്ള നോമ്പോർമകളുമായി അസീസ് നെടുമങ്ങാട്
text_fieldsകോഴിക്കോട്: സിനിമ ഷൂട്ടിങ് സെറ്റുകളിലെ നോമ്പുകാലത്തെ കുറിച്ചും മമ്മൂട്ടിക്കൊപ്പം നോമ്പ് തുറന്നതിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നടൻ അസീസ് നെടുമങ്ങാട്. ഇപ്പോഴത്തെ നോമ്പുകാലം വർക്കുണ്ടെങ്കിൽ സെറ്റുകളിലും മറ്റുമായിരിക്കുമെന്ന് അസീസ് നെടുമങ്ങാട് പറയുന്നു.
‘കണ്ണൂർ സ്ക്വാഡ്’ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന കാലത്ത് നോമ്പായിരുന്നു. അന്ന് മമ്മൂക്കയുടെ കൂടെ നോമ്പ് തുറക്കാനും അവസരം കിട്ടിയിട്ടുണ്ട്. നമസ്കരിക്കാറുണ്ടോ എന്നൊക്കെ മമ്മൂക്ക ചോദിക്കുമായിരുന്നു. ഞാൻ ഉണ്ടെന്ന് പറയും. അപ്പോൾ ‘നമസ്കരിച്ചാൽ നിനക്ക് കൊള്ളാം’ എന്ന് മമ്മൂക്ക പറയുകയും ചെയ്യുമെന്ന് അസീസ് നെടുമങ്ങാട് ഓർമിച്ചു.
‘കണ്ണൂർ സ്ക്വാഡി’ന് ശേഷം വർക്ക് കൂടിയതിൽ പിന്നീടുള്ള എല്ലാ നോമ്പുകാലത്തും ഷൂട്ടിങ് സ്ഥലത്തായിരിക്കും. കോവിഡ് കാലത്ത് മാത്രമാണ് വീട്ടിൽ നോമ്പു കാലത്തുണ്ടായിരുന്നതെന്നും അസീസ് നെടുമങ്ങാട് പറയുന്നു.
ആറാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് നെടുമങ്ങാട്ടേക്ക് മാറിയത്. അവിടെ 160 ഓളം കുടുംബങ്ങളുണ്ടായിരുന്നു. പക്ഷേ, രണ്ട് ഫാമിലിയേ മുസ്‍ലിംകളായി ഉണ്ടായിരുന്നുള്ളൂ. അത് രണ്ടും രണ്ടറ്റത്താണ്. പരസ്പരം ഒരു ബന്ധവുമില്ല. അന്ന് രാജീവ്, സജീവ്, അഭിലാഷ്, സുമേഷ് ഒക്കെയാണ് എന്റെ കൂട്ടുകാർ. അവരൊക്കെ നോമ്പ് തുറക്കുന്ന സമയത്ത് പള്ളിയിൽ വരും. ചില സന്ദർഭങ്ങളിൽ അവരുടെ വീട്ടിൽനിന്നാകും ഞാൻ നോമ്പ് തുറക്കുക. ഞാൻ എന്റെ വീട്ടിൽ കിടന്നതിനെക്കാൾ കൂടുതൽ രാജീവിന്റെ വീട്ടിലായിരിക്കും നെടുമങ്ങാട്ട് വന്നതിനുശേഷം കിടന്നിട്ടുണ്ടാവുക.
അവർ രണ്ടു മക്കളാണ്. എന്നാൽ, അവന്റെ അമ്മ എന്നെയും കൂടി കൂട്ടി പറയും; എനിക്ക് മൂന്ന് കുട്ടികളാണെന്ന്. അന്ന് സകാത് വീടുകളിൽ എത്തി വാങ്ങുകയായിരുന്നു. 50 പൈസ, ഒരു രൂപയൊക്കെയാണ് കൊടുത്തിരുന്നത്. ഉമ്മ അതിനായി 100 രൂപ ചില്ലറ വാങ്ങിവെക്കുമായിരുന്നു. അങ്ങനെ നൂറും 200ഉം ഒക്കെ ആളുകൾ വീട്ടിൽ വന്ന് സകാത് വാങ്ങിപ്പോകുമായിരുന്നു. എന്നാൽ നെടുമങ്ങാട്ടേക്ക് താമസം മാറിയതോടെ സകാത് വാങ്ങാൻ ആളുകൾ വരുന്നതൊക്കെ കുറഞ്ഞു. നിലാവ് കാണുന്നതോടെ പെരുന്നാൾ തലേന്ന് ഫിത്ർ സകാതും കൊടുത്തിരുന്നു.
പിന്നെ പെരുന്നാളിന് പുതുവസ്ത്രമെടുക്കുന്നതും സന്തോഷമായിരുന്നു. പെരുന്നാൾ വരുമ്പോൾ മാത്രമേ ഡ്രസ്സുകൾ എടുത്തിരുന്നുള്ളൂ. ആ ഡ്രസ്സ് ഇട്ടാണ് പള്ളിയിൽ പോകുന്നത്. പിന്നീട് വിരുന്നു പോകുമ്പോഴും ആ ഡ്രസ്സാണ് ഇട്ടിരുന്നത്. ഇപ്പോൾ എല്ലാവരും എപ്പോഴും ഡ്രസ്സെടുക്കുന്നു. പെരുന്നാൾ, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളുടെ മനോഹാരിത പോയത് ഡ്രസ്സെടുക്കുന്ന കാര്യത്തിലാണ്.
അമ്പലത്തറയിൽ ഉള്ള കാലത്ത് ഉമ്മയുടെ നാട്ടിലേക്ക് പെരുന്നാളിന് വിരുന്നുപോകും. അന്നൊക്കെ ബാപ്പ ഗൾഫിലായിരുന്നു. ഗൾഫിലുള്ള ബാപ്പ പെരുന്നാളിനൊന്നും വരില്ലായിരുന്നു. അന്ന് രണ്ടും മൂന്നും കൊല്ലങ്ങൾ കഴിയുമ്പോഴാണ് നാട്ടിൽ വന്നിരുന്നത്. ഉമ്മയെക്കാൾ ബാപ്പയായിരുന്നു നല്ല പാചകക്കാരൻ. കുട്ടിക്കാലത്ത് ഉമ്മ പുട്ട് മാത്രമാണുണ്ടാക്കിയിരുന്നത്. ഞങ്ങൾ അതിൽ പാൽചായ ഒഴിച്ച് കുഴച്ച് കഴിക്കും.
ബാപ്പ ഗൾഫിൽനിന്ന് വന്നതിനു ശേഷമാണ് വൈവിധ്യമേറിയ കറികളൊക്കെ ഉണ്ടാക്കാൻ തുടങ്ങിയത്. മരുമക്കൾ വന്നതിനുശേഷവും ബാപ്പക്ക് പാചകം ചെയ്യുക ഇഷ്ടമായിരുന്നു. ബാപ്പ കുറച്ചുദിവസം മുമ്പാണ് മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ പാചകം ചെയ്തിരുന്നു. ഇത്തവണത്തെ നോമ്പും പെരുന്നാളും ബാപ്പയില്ലാത്തതാണ്. -അസീസ് നെടുമങ്ങാട് കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.