മരണത്തമ്പുകളിലെ പുകയാത്ത അടുപ്പുകൾ
text_fieldsഡോ. കിഫാഹ് അൽ ഗുസൈൻ (വര: ഷബ്ന സുമയ്യ)
ഗസ്സയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ സഹ്റ എന്ന പ്രദേശത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഞാനും എന്റെ കുടുംബവും ഒരു ചെറിയ താൽക്കാലിക കൂടാരത്തിനടിയിൽ ഒതുങ്ങി താമസിക്കുകയാണ്. ഞങ്ങളുൾപ്പെടെയുള്ള എല്ലാ നിവാസികളെയും ഒഴിപ്പിച്ച്, ശാന്തമായ നീലക്കടലിന്റെ പ്രാന്തപ്രദേശത്ത് മനോഹരമായി നിറം പകർന്ന് നിൽക്കുന്ന കെട്ടിടങ്ങളും വീടുകളും പാർപ്പിട സമുച്ചയങ്ങളുമെല്ലാം നശിപ്പിച്ചതിനുശേഷം ഈ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു അധിനിവേശസേന ഗസ്സക്കാർക്കെതിരെ യുദ്ധം നടത്തിയത്.
പെട്ടെന്നുണ്ടായ കുടിയൊഴിപ്പിക്കലിൽ എന്ത് ചെയ്യുമെന്നറിയാതെ അലഞ്ഞുതിരിഞ്ഞ്, ആശയക്കുഴപ്പത്തിലായി തെക്കോട്ട് കൈയിൽ കരുതാവുന്ന കുറച്ച് സാധനങ്ങളുമായി പലായനം ചെയ്യാമെന്ന് തീരുമാനിച്ചു. അതുവരെ ഉണ്ടാക്കിയതെല്ലാം കല്ലും മണ്ണുമായി മാറി. ചിതറിത്തെറിച്ച അവശിഷ്ടങ്ങളിൽ ഒട്ടിപ്പിടിച്ച ഓർമകളായി മാറി. ബാക്കിയായതോ പലതും വഴികളിൽ ഊർന്നുപോയി. ആ നഗരം ഇല്ലാതായപ്പോൾ ഞങ്ങളുടെ മുഖം വികൃതമായി.
അങ്ങനെ, ഞങ്ങളും മറ്റെല്ലാ ഗസ്സക്കാരെയും പോലെ ഒരു ചെറിയ കൂടാരത്തിന് കീഴിൽ അടിച്ചമർത്തലിന്റെയും സങ്കടത്തിന്റെയും നിസ്സഹായതയുടെയും തിരമാലകൾ മാറിമാറി വരുന്ന ഒരു കുടുംബമായി. ഭയത്തിന്റെയും ഉത്കണ്ഠയുടെയും അനന്തമായ നഷ്ടങ്ങളുടെയും ഇടതടവില്ലാത്ത തിരമാലകൾ ആർത്തലക്കുന്ന ദിനങ്ങൾ. വെയിലേറ്റ് നൂലുകൾ പഴകിയ വസ്ത്രം പോലെ ജീവിതം മങ്ങിത്തുടങ്ങി, നിറമോ രുചിയോ മണമോ ഇല്ലാത്ത ദിനങ്ങൾ. അപ്പോഴാണ് അന്ന് റമദാൻ കടന്നുവരുന്നത്.
രാവും പകലുമായി തുടർച്ചയായ രക്തരൂക്ഷിത ബോംബാക്രമണത്തിനും അവശ്യ സാധനങ്ങളുടെ ദൗർലഭ്യതക്കും നടുവിൽ, ജീവിക്കാൻ കഷ്ടിച്ച് ഭക്ഷണം കണ്ടെത്തുന്ന ദരിദ്രരും ക്ഷീണിതരുമായ ജനങ്ങൾ തിങ്ങിനിറഞ്ഞ അഭയാർഥി കൂടാരത്തിലാണ് കഴിഞ്ഞ തവണ റമദാൻ കഴിച്ചുകൂട്ടിയത്. കര, കടൽ, ആകാശം എന്നീ മൂന്ന് അച്ചുതണ്ടുകളിൽനിന്ന് സെക്കൻഡിനുള്ളിൽ മരണം ഞങ്ങളിലേക്ക് പാഞ്ഞുവന്നുകൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് പേർ രക്തസാക്ഷികളായി വീണുകൊണ്ടിരിക്കുന്നു. ഇടവഴികളിലും തകർന്നുകിടക്കുന്ന തെരുവുകളിലും അവയവങ്ങൾ ചിതറിക്കിടക്കുന്നു. ഇങ്ങനെ എല്ലാം നഷ്ടപ്പെട്ട ദിനങ്ങളായിരുന്നു കഴിഞ്ഞ റമദാൻ.
കഠിനമായ വിശപ്പുള്ള നേരത്ത്, വലിയ ഭാവനകൾ മനസ്സിൽ വന്നുകൂടും. വീട്ടിലെ യജമാനത്തിയെപ്പോലെ, എനിക്ക് ഇഷ്ടപ്പെട്ട ഏറ്റവും രുചികരമായ മാംസം, പച്ചക്കറികൾ എന്നിവ പാകം ചെയ്യുകയും ഭാവനയിൽ അവകൊണ്ട് മേശ അലങ്കരിക്കുകയും ചെയ്യും. ദിവാസ്വപ്നം അവസാനിക്കുമ്പോൾ, കൂടാരത്തിലെ ഏതാനും കുറച്ച് ഭക്ഷണം മാത്രം മുന്നിലുണ്ടാകും. പ്രിസർവേറ്റീവുകളിൽ പൊങ്ങിക്കിടക്കുന്ന തുരുമ്പിച്ച ടിന്നിലടച്ച ഭക്ഷണങ്ങളിൽനിന്ന് എന്തെങ്കിലും എടുത്ത് കഴിക്കും. ഉള്ളി കിട്ടാനില്ല, എവിടെയെങ്കിലും ഒരു കഷ്ണം കണ്ടാൽ കൈ പൊള്ളുന്ന വില.
തക്കാളിക്ക് ഭക്ഷണത്തിൽ സ്ഥാനമേയില്ല. ഒന്നിന് മാത്രം യുദ്ധത്തിന് മുമ്പുള്ള ഒരു പെട്ടി തക്കാളിയുടെ വിലയുണ്ട്. ബാക്കിയുള്ള ഉൽപന്നങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എല്ലാത്തിനും പൊള്ളുന്ന വില. വില കൊടുത്ത് വാങ്ങാൻ നോക്കിയാൽ, തീ തുപ്പുന്ന അന്തരീക്ഷത്തിൽ അവ വാങ്ങിക്കൊണ്ട് വരാൻപോലും കഴിയില്ല. ഇതായിരുന്നു കഴിഞ്ഞ റമദാൻ. യുദ്ധത്തിന് മുമ്പ് റമദാനിൽ നോമ്പുതുറയുടെയും അത്താഴത്തിന്റെയും മേശകളിൽ ജീവകാരുണ്യപ്രവർത്തകരുടെ ധാരാളം കാരുണ്യകൈകൾ എത്തിയിരുന്നു. അതൊന്നും ഇല്ലാത്ത, അവർക്കൊന്നും എത്താൻ കഴിയാത്ത ഒരു റമദാനാണ് കഴിഞ്ഞുപോയത്.
ഒരു ഭാര്യയും മാതാവും എന്ന നിലയിൽ, എന്റെ കുടുംബത്തിന്റെ ജീവിതച്ചെലവ് കുറക്കാൻ കഷ്ടപ്പെടുമ്പോഴും റമദാനിനെ നന്മയുടെ മരുപ്പച്ചയായും മനസ്സമാധാനത്തിനുള്ള ഇടവുമാക്കി മാറ്റാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോഴും വിമാനങ്ങൾ തലക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ടായായിരുന്നു. തീ തുപ്പുന്നുണ്ടായിരുന്നു. ഉടലും തലയും വേർപെട്ട ശരീരങ്ങൾ ചിതറിക്കിടക്കുന്ന തെരുവുകൾ. ക്രൂരതക്ക് മേൽ ക്രൂരത.
അവസാന റമദാനിൽ വിശപ്പ് ഞങ്ങൾ ആസ്വദിച്ചെങ്കിലും വയറ് നിറയുന്ന മാധുര്യം ഞങ്ങൾ അനുഭവിച്ചിട്ടില്ല, ദാഹം ആസ്വദിച്ചെങ്കിലും ഞങ്ങൾക്ക് പൂർണമായും ദാഹം ശമിച്ചിട്ടില്ല. ഇത്രയും പ്രയാസങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും ഞങ്ങൾ വലിയ പ്രതീക്ഷയിൽ തന്നെയായിരുന്നു. ഞങ്ങൾക്ക് മുകളിൽ കൂടാരങ്ങളിലേക്ക് ബോംബ് വർഷിക്കപ്പെട്ടാൽ നോമ്പുകാരായിരിക്കെ റമദാനിൽതന്നെ ഞങ്ങൾക്ക് ഞങ്ങളുടെ റബ്ബിനെ കണ്ടുമുട്ടാമല്ലോ എന്ന വലിയ പ്രതീക്ഷ.
എന്റെ കുടുംബം തിങ്ങിപ്പാർക്കുന്ന ചെറിയ കൂടാരത്തിലും അതിന് ചുറ്റും മരണത്തിന്റെ മാലാഖ സദാ വട്ടമിട്ട് പറക്കുകയാണ്. പടച്ചവൻ കൂടെയുണ്ടെന്ന പ്രതീക്ഷയിൽ രക്തരൂക്ഷിതമല്ലാത്ത മറ്റൊരു റമദാനിനെക്കുറിച്ച് സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണ്. വിടപറഞ്ഞ നമ്മുടെ രക്തസാക്ഷികൾക്ക് വേണ്ടി മനമുരുകി പ്രാർഥിച്ച് ദിക്റുകളും തസ്ബീഹുകളും ഇസ്തിഗ്ഫാറുകളും വട്ടമിട്ട് പറക്കുന്ന തീൻമേശകൾക്ക് ചുറ്റുമിരുന്ന് അത്താഴവും നോമ്പുതുറയും അനുഭവിക്കാനും നമുക്ക് നഷ്ടപ്പെട്ടതെല്ലാം നികത്താനും സാധിക്കുന്ന മധുരമൂറുന്ന മറ്റൊരു റമദാനിനായി കാത്തിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.