മദീനയിലേക്ക് ഒഴുക്ക് തുടരുന്നു; ഇതുവരെയെത്തിയത് രണ്ടേകാൽ കോടിയിലേറെ വിശ്വാസികൾ
text_fieldsമദീന: റമദാനിലെ ഏറ്റവും ശ്രേഷ്ഠമായ ദിനരാത്രങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി മദീനയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. 22 ദിവസത്തിനിടെ രണ്ടേകാൽ കോടിയോളം പേർ പ്രവാചകന്റെ പള്ളി സന്ദർശിച്ചതായി അധികൃതർ വെളിപ്പെടുത്തി. ഈ ഹിജ്റ വർഷത്തിൽ മദീന സന്ദർശിച്ചത് 16.9 കോടി വിശ്വാസികളാണെന്ന് ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് പറഞ്ഞു. മസ്ജിദുന്നബവിയിൽ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും തീർഥാടകർക്കും സന്ദർശകർക്കും ആരാധനകൾ എളുപ്പത്തിലും സൗകര്യത്തിലും നിർവഹിക്കുന്നതിനുള്ള എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമസ്കാരം, ഖുർആൻ പാരായണം, ഇഅ്തികാഫ് (ഭജനമിരിക്കൽ) എന്നിവക്കായാണ് വിശ്വാസികൾ പള്ളിയിലെത്തുന്നത്. റമദാൻ ഏറ്റവും പുണ്യകരമായ അവസാന ദിവസങ്ങളിലേക്ക് പ്രവേശിച്ചിരിക്കെ രാത്രിയിലെ പ്രത്യേക നമസ്കാരങ്ങളായ ‘തറാവീഹി’നും ‘ഖിയാമുല്ലൈലി’നും വലിയ തോതിൽ വിശ്വാസികൾ എത്തുന്നുണ്ട്. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ, വിധിനിർണയ രാവ് എന്നർഥം വരുന്ന ‘ലൈലത്തുൽ ഖദ്ർ’ പ്രതീക്ഷിച്ച് റമദാൻ അന്ത്യം വരെ മദീനയിൽ തങ്ങുന്നവരുമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവന സംവിധാനങ്ങളാണ് മസ്ജിദുന്നബവിയിൽ ഒരുക്കിയിട്ടുള്ളത്.
പള്ളിയുടെ എല്ലാ നിലകളും വിശാലമായ മുറ്റവും എത്തിച്ചേരുന്ന വിശ്വാസികളെ ഉൾക്കൊള്ളുംവിധം സജ്ജീകരിക്കുകയും നോമ്പുതുറക്കുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വാട്ടർ കണ്ടെയ്നറുകൾ നിറക്കുന്നതിനും മറ്റുമായി മുഴുസമയ സന്നദ്ധപ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. റൗദ ശരീഫ് (പ്രവാചകന്റെ വീടിനും പ്രസംഗപീഠത്തിനുമിടയിൽ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലം) സന്ദർശനത്തിന് സ്ത്രീ പുരുഷന്മാർക്ക് പ്രത്യേക സമയങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്.
പ്രായമായവർ, വികലാംഗർ എന്നിവരെ അവർക്കുവേണ്ടി ഒരുക്കിയ പ്രാർഥനാസ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളിലും വീൽചെയറുകളിലും എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശുചീകരണ, അണുമുക്ത പ്രവർത്തനങ്ങൾ പ്രാധാന്യത്തോടെയാണ് നടപ്പാക്കുന്നത്. പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നവർക്ക് പ്രയാസങ്ങൾ കൂടാതെയും സുരക്ഷിതമായും തങ്ങളുടെ കർമങ്ങൾ നിർവഹിക്കുന്നതിന് വേണ്ടിയാണ് ഈ സേവനങ്ങളെന്നും അതീവ ജാഗ്രതയോടെയും കൃത്യമായ ഏകോപനത്തോടെയുമാണ് അത് നടപ്പാക്കുന്നതെന്നും ഹറം കാര്യാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.