പുണ്യങ്ങളോടൊപ്പം വർണങ്ങളും പെയ്തിറങ്ങുന്ന അജ്മാനിലെ പള്ളി
text_fieldsഅജ്മാന്: പുണ്യങ്ങള്‍ പ്രതീക്ഷിച്ചെത്തുന്ന വിശ്വാസികള്‍ക്ക് ശ്രവണമധുരമായ അന്തരീക്ഷത്തില്‍ പ്രാര്‍ഥനാമുഖരിതമായ അകവും നയനമനോഹരമായ പുറംചുമരുകളും ഒരുക്കി ശ്രദ്ധേയമാവുകയാണ് അജ്മാനിലെ ഒരു പള്ളി. റമദാനിലെ ഭക്തിസാന്ദ്രമായ രാവുകളെ സമ്പുഷ്ടമാക്കുന്നതിന് വലിയൊരു വിഭാഗം വിശ്വാസികള്‍ ഇവിടെയെത്തി മടങ്ങുന്നത് അകവും പുറവും നിറഞ്ഞ സംതൃപ്തിയോടെ തന്നെ. അജ്മാന്-ഉമ്മുല്‍ ഖുവൈന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ശൈഖ് സായിദ് മസ്ജിദിന് എതിര്‍വശത്തെ ആമിന ബിന്ത് അഹമദ് അല്‍ ഗുറൈര്‍ മസ്ജിദാണ് വ്യത്യസ്തതകളാല് വിശ്വാസിസമൂഹത്തെ മാടിവിളിക്കുന്നത്.
പുറംചുമരുകളില്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ദീപാലങ്കാരം കിലോമീറ്ററുകള്‍ അകലങ്ങളിലേക്കുതന്നെ ദൃശ്യവിരുന്നൊരുക്കുന്നുണ്ട്. അകത്തേക്ക് പ്രവേശിച്ചാല്‍ നിർമാണ ചാരുതയുടെ വശ്യത. പ്രാർഥനക്കായി തയാറായാല്‍ ശ്രവണസുന്ദരമായ വിശുദ്ധ ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും. റമദാനിലെ രാത്രിനമസ്കാരങ്ങളെ ഹൃദ്യമാക്കാന്‍ വ്യത്യസ്ത ദിനങ്ങളില്‍ പ്രഗല്ഭരായ പണ്ഡിതശ്രേണിയുടെ മഹനീയ സാന്നിധ്യം. ഇസ്ലാമിക ലോകത്തുനിന്നുള്ള എട്ട് പ്രമുഖ പണ്ഡിതര്‍ ഈ വര്‍ഷത്തെ റമദാനിലെ അവസാന പത്തില്‍ ഈ പള്ളിയിലെ രാത്രിനമസ്കാരങ്ങള്ക്ക് നേതൃത്വം നല്കാന് എത്തിച്ചേരും. റമദാനിലെ 20, 21 തീയതികളിലെ ഖിയാം പ്രാർഥനക്ക് നേതൃത്വം നൽകുന്നതിന് ശൈഖ് മിഷാരി അൽ അഫാസിയാണ്. അവസാനത്തെ പത്തിലെ തറാവീഹ്, ഖിയാമുലൈല്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കാന് ഇസ്ലാമിക ലോകത്തെ പ്രശസ്തരായ പാരായണക്കാരുടെ നിരതന്നെ എത്തിച്ചേരുന്നുണ്ട്.
പ്രശസ്ത പണ്ഡിതരായ ശൈഖ് ഇസ്ലാം സോബി, സയീദ് അബ്ദുല്ല അൽ ഖതീബ്, വാദിഹ് അൽ യമാനി, ഫഹദ് വാസിൽ അൽ മുതൈരി, ഹസാ അൽ ബലൂഷി, യാസിൻ നബീബ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം ഈ പള്ളിയെ അനുഗ്രഹീതമാക്കും. വ്യത്യസ്ത ദിനങ്ങളില്‍ രാത്രി പ്രാർഥനക്ക് നേതൃത്വം നല്കുന്ന പണ്ഡിതന്മാരുടെ പേരുകള്‍ രേഖപ്പെടുത്തിയ ഫലകം ഈ പള്ളിയുടെ കവാടത്തില്‍തന്നെ കാണാം. അത് കുറിച്ചെടുക്കുന്നവരും ഫോണില്‍ പകര്ത്തിവെക്കുന്നവരും നിരവധിയാണ്. ചില ദിനങ്ങളില്‍ പണ്ഡിതന്മാരുടെ സാന്നിധ്യത്താല്‍ 15,000 സ്ക്വയര്‍ മീറ്റര്‍ വിശാല വിസ്തൃതമായ ഈ പള്ളിയും പുറവും നിറഞ്ഞു കവിയും. ദൂരെ ദിക്കുകളില്‍നിന്നു പോലും ഇവിടം ലക്ഷ്യമാക്കി കുടുംബവുമായി എത്തുന്നവര്‍ നിരവധിയാണ്. പുണ്യം തേടി പ്രാർഥനക്കെത്തുന്നവര്‍ക്ക് നിറഞ്ഞ സംതൃപ്തി പ്രദാനം ചെയ്തുകൊണ്ടാണ് ഈ പരിസരം വിശ്വാസിയെ യാത്രയാക്കുന്നത്. അവസാന പത്തില്‍ നടക്കുന്ന ഖിയാമുല്‍ ലൈല് നമസ്കാരം നിർവഹിക്കാനും നിരവധി വിശ്വാസികളാണ് ഇവിടെയെത്തിച്ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.