എൻ ഊരിനെ നിറമണിയിച്ച് ഗോത്രവരകൾ
text_fieldsഞങ്ങ ഗോത്ര കലോത്സവത്തില്‍ എം.ആര്.എസ് പൂക്കോടിലെ വിദ്യാർഥികള്‍ കലാപരിപാടി അവതരിപ്പിക്കുന്നു
കൽപറ്റ: പൈതൃകം മുടി കെട്ടിയ പുൽകുടിലുകളുടെ തണലിൽ എൻ ഊരിന് നിറമെഴുതി ഗോത്ര വരകൾ. വയൽനാടിന്റെ ഗോത്ര സംസ്കൃതിയുടെ ഇന്നലെകളെ കാതിട്ട കളിമൺ കൂജകളിലേക്ക് പകർത്തിയാണ് 'ഞങ്ങ' ഗോത്രോത്സവം ശ്രദ്ധയാകർഷിച്ചത്. മഞ്ചാടിക്കമ്മലിട്ട ആദിവാസി സ്ത്രീകളും കാടിറമ്പങ്ങളും വനവാസ ജീവിതങ്ങളുമാണ് ചിത്രങ്ങളായി മാറിയത്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഗോത്ര പൈതൃകോത്സവം ചിത്രകല ക്യാമ്പിൽ എം.ആർ. രമേഷ്, രാജേഷ് അഞ്ചിലൻ, കെ.പി. ദീപ, പ്രസീത ബിജു എന്നിവരാണ് ഗോത്ര ജീവിത ചാരുതകളെ നിറമണിയിച്ചത്. ലളിതകലാ അക്കാദമി ചിത്രപ്രദർശനങ്ങളിൽ നിരവധി തവണ പങ്കെടുത്ത ചിത്രമെഴുത്തുകാരുടെ ക്യാമ്പിന് ആദ്യമായാണ് എൻ ഊര് വേദിയാകുന്നത്.
ചടുലതാളത്തിൽ കാടിന്റെ കഥയും ചുവടുമായി കാട്ടുനായ്ക്കരുടെ കോലടിയും ഞങ്ങ ഗോത്രോത്സവത്തിന് ആവേശം പകർന്നു. പൂക്കോട് എം.ആർ.എസിലെ വിദ്യാർഥികളാണ് കോൽക്കളി അവതരിപ്പിച്ചത്. കാർഷിക ഉത്സവമായ വിഷുവിന് മുന്നേ വ്രതാനുഷ്ഠാന ചടങ്ങുകളോടെയാണ് കാട്ടുനായ്ക്കർ കോലടിയുമായി ഇറങ്ങുക.
കാടിന്റെ ഉള്ളറകളിൽ നിന്നും ഗ്രാമജീവിത ചാരുതകളുമായി പുറപ്പെട്ടിറങ്ങുന്ന ഈ അനുഷ്ഠാനങ്ങളുടെയും സംഗമ വേദിയായി ഞങ്ങ ഗോത്രോത്സവം മാറുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.