പോരാട്ടത്തിന്റെ വളയം പിടിച്ച്
text_fieldsവല്യച്ഛന്റെ വീട്ടിലെ അവധിക്കാലം. അവിടത്തെ അംബാസഡർ കാർ ഒാടിക്കാൻ 14 കാരി വസന്തകുമാരിക്ക് അതിയായ മോഹം. വീട്ടുകാർ ഒപ്പം നിന്നതോടെ അവൾ സധൈര്യം സ്റ്റിയറിങ് പിടിച്ചു. വെറുതെ ഹരത്തിന് കറക്കിയ ആ വളയം പിന്നെ വസന്തകുമാരിയുടെ ജീവിതത്തിെൻറ ഭാഗമാവുകയായിരുന്നു. സർക്കാർ ട്രാൻസ്പോർട്ട് ബസിൽ ഡ്രൈവറായ ഏഷ്യയിലെ ആദ്യ വനിത എന്ന നേട്ടത്തിലേക്കുവരെ ഒടുവിൽ അവർ വണ്ടിയോടിച്ചെത്തി. കന്യാകുമാരി ജില്ലയിൽ വിളവങ്കോട് താലൂക്കിൽ കിള്ളിയൂർ എന്ന ഗ്രാമത്തിലായിരുന്നു വസന്തയുടെ ജനനം. ഒന്നര വയസ്സും അഞ്ചുമാസവും പ്രായമുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. അമ്മൂമ്മയുടെ സംരക്ഷണത്തിൽ 13 വയസ്സുവരെ വളർന്നു. അച്ഛെൻറ രണ്ടാം വിവാഹത്തിലെ കുടുംബത്തോടൊപ്പമായി പിന്നീട്. ഒമ്പതാം ക്ലാസ് വരെ പഠിച്ചു. ഇതിനിടയിലാണ് ബാലരാമപുരം താന്നിവിളയിൽ വല്യച്ഛെൻറ മകൻ തങ്കരാജിന്റെ വീട്ടിൽ ഒഴിവുകാലത്ത് പോകുന്നത്. തന്നിലെ ൈഡ്രവറെ ആദ്യമായി തിരിച്ചറിഞ്ഞത്് സഹോദരൻ തങ്കരാജാണെന്ന് വസന്തകുമാരി പറയുന്നു. ബാലരാമപുരം, വിഴിഞ്ഞം ഭാഗങ്ങളിൽ കാറോടിച്ചിരുന്ന കാലം ഇന്നും വസന്തകുമാരിക്ക് വിസ്മയത്തോടെ മാത്രമേ ഒാർക്കാനാകൂ. ഇതിനിടയിൽ വിവാഹം നടന്നു. താമസം ഭർതൃഗൃഹമായ കുളച്ചലിനടുത്ത് റീത്താപുരം കടമ്പറവിള വീട്ടിൽ ആയി. ആ ദാമ്പത്യത്തിൽ രണ്ട് കുട്ടികൾ. ഒരാണും ഒരു പെണ്ണും.
റീത്താപുരത്തെ ജീവിതത്തിൽ സാമൂഹിക തലങ്ങളിൽ ഇടപെടാൻ വസന്തകുമാരിക്ക് കഴിഞ്ഞു. അതിെൻറ ഫലമായി റീത്താപുരം സഹകരണസംഘത്തിന്റെ ഡയറക്ടറായും ആർ.സി ചർച്ചിന്റെ സേവാസംഘത്തിലും വനിതാ സംഘടനയിലെ നേതൃസ്ഥാനത്തും പ്രവർത്തിച്ചു. 1987ൽ ലൈറ്റ് വെഹിക്കിൾ ലൈസൻസും തുടർന്ന് ഹെവി ലൈസൻസും കരസ്ഥമാക്കി. കന്യാകുമാരി ജില്ലയിൽ അന്നുണ്ടായിരുന്ന നേശമണി ട്രാൻസ്പോർട്ട് കോർപറേഷനിൽ ജോലിക്ക് ശ്രമിച്ചു. മക്കളെ വളർത്തി വിദ്യാഭ്യാസം നൽകി. ഇന്ന് ഈ കുട്ടികൾ അവരവരുടെ കുടുംബമായി സുഖമായി കഴിഞ്ഞുപോരുന്നു. ഇതിനിടയിൽ 2013ൽ കെട്ടിട നിർമാണത്തൊഴിലാളിയായിരുന്ന ഭർത്താവ് സെബാസ്റ്റ്യൻ അന്തരിച്ചു. 1990ൽ ഡി.എം.കെ ഭരണകാലത്തായിരുന്നു തമിഴ്നാട് ട്രാൻസ്പോർട്ട് സർവിസിലേക്ക് ആദ്യ അഭിമുഖം നടന്നത്. അന്ന് ബസ് ൈഡ്രവർമാർക്ക് നിശ്ചയിച്ചിരുന്നത് 160 സെ.മീ ഉയരം ആയിരുന്നു. വസന്തകുമാരിക്ക് 159.2 സെ.മീ മാത്രമേയുള്ളൂവെന്ന കാരണം പറഞ്ഞ് അധികൃതർ തഴഞ്ഞു. എന്നാൽ, തനിക്ക് 162 സെമീ ഉയരമുണ്ടായിരുന്നു. സ്ത്രീയായത് കൊണ്ട് മാത്രമാണ് അന്ന് തഴയപ്പെട്ടതെന്നും അവർ പറയുന്നു.
1991ൽ ജയലളിതയുടെ നേതൃത്വത്തിൽ എ.ഐ.എ.ഡി.എം.കെ ഭരണം വന്നു. അക്കാലത്ത് കുളച്ചൽ കോൺഗ്രസ് എം.എൽ.എ ആയിരുന്ന എ. പാലയ്യ നിയമസഭയിൽ വസന്തകുമാരിക്ക് അഭിമുഖത്തിനിടെ ഉണ്ടായ അനുഭവം ഉന്നയിച്ചു. അന്നത്തെ വകുപ്പ് മന്ത്രി കെ.എ. സെേങ്കാട്ടിയൻ നിയമസഭയിൽ നൽകിയ മറുപടിയിൽ ജോലി ലഭിക്കാത്തതിന് കാരണം ഉയരക്കുറവ് തന്നെയെന്ന് വ്യക്തമാക്കി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന എസ്.ആർ. ബാലസുബ്രഹ്മണ്യം ഈ പ്രശ്നത്തിൽ ഇടപെട്ടു. കോൺഗ്രസ് നേതാവായിരുന്ന വാഴപ്പാടി രാമമൂർത്തി വസന്തകുമാരിയെ പിന്തുണച്ച് ജയലളിതക്ക് കത്തെഴുതി. ഇതെല്ലാം മുഖ്യമന്ത്രി ജയലളിതയുടെ ശ്രദ്ധയിൽപെട്ടു. അവർ നേരിട്ട് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ട്രാൻസ്പോർട്ട് വകുപ്പ് എല്ലാ പരിശോധനകളും നടത്തി 1993ൽ സർക്കാർ ട്രാൻസ്പോർട്ട് കോർപറേഷനിൽ ആദ്യ വനിത ൈഡ്രവറായി വസന്തകുമാരിയെ നിയമിച്ചു. ഏഴു ദിവസത്തെ പരിശീലനത്തിനു ശേഷം ആദ്യം നാഗർകോവിൽ അബ്ദുൽ ഖാദർ ആശുപത്രി മുതൽ പുത്തേരി വരെയുള്ള റൂട്ടിൽ ഡ്രൈവർ ഡ്യൂട്ടി നൽകി. തുടർന്ന് പല റൂട്ടിലും ബസ് ഓടിച്ചു. ഇതിൽ നാഗർകോവിൽ –തിരുനെൽവേലി –തൂത്തുക്കുടി റൂട്ടാണ് ഏറ്റവും ദീർഘമായത്.
12 വർഷമായി നാഗർകോവിൽ–തിരുവനന്തപുരം റൂട്ടിലായിരുന്നു. 24 വർഷത്തെ സർവിസിനുള്ളിൽ താൻ ഒാടിച്ച ബസുകളിൽ യാത്രചെയ്ത ആയിരക്കണക്കിന് യാത്രക്കാർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും പ്രയാസവും ഉണ്ടായില്ലെന്നതാണ് തെൻറ വിജയമെന്ന് അവർ പറയുന്നു. നാഗർകോവിലിലേക്കുള്ള യാത്രയിൽ കരിങ്കൽ ഭാഗത്തുെവച്ച് ബസിന്റെ േബ്രക്ക് ഒരിക്കൽ പൊട്ടി. വസന്തകുമാരി, പേടിക്കേണ്ടെന്ന് പറഞ്ഞ് യാത്രക്കാരെ ആശ്വസിപ്പിച്ചു. ഒരു കാരണവശാലും ആരും ബസിൽ നിന്ന് എടുത്തുചാടരുതെന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. തുടർന്ന് ബസ് വലതുവശത്ത് കണ്ട ഒരു മതിലിൽ ചേർത്ത് നിർത്തി. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് അന്ന് ബസിൽ ഉണ്ടായിരുന്നത്. വലിയൊരു ദുരന്തത്തിൽനിന്നാണ് യാത്രക്കാരെ അവരുടെ നിശ്ചയദാർഢ്യം രക്ഷപ്പെടുത്തിയത്. സർവിസിനിടയിൽ കേരള പൊലീസ്, ട്രാഫിക് വിഭാഗം, കെ.എസ്.ആർ.ടി.സി അധികൃതർ എന്നിവരിൽ നിന്ന് വലിയ സഹകരണമാണ് ലഭിച്ചത്. സ്വന്തം വകുപ്പിലെ ജീവനക്കാരുടെ പെരുമാറ്റം എങ്ങനെയെന്ന് ആരാഞ്ഞപ്പോൾ ചില സഹപ്രവർത്തകരെ മാറ്റിനിർത്തിയാൽ, പൊതുവിൽ മാനസിക പീഡനങ്ങളാണ് നേരിട്ടിട്ടുള്ളതെന്ന് വസന്തകുമാരി പറയുന്നു.
ഇത്രയും വർഷത്തെ അപകടരഹിത സർവിസിനിടയിൽ ഒരു സ്ത്രീയെന്ന നിലയിൽ ജില്ലതലത്തിൽ സ്വാതന്ത്ര്യദിനത്തിൽ നൽകുന്ന ഒരു അവാർഡിനുപോലും വകുപ്പ് പരിഗണിച്ചിട്ടില്ല. സർവിസിെൻറ അവസാനനാളിൽ രാഷ്ട്രീയ ഇടപെടൽ കാരണം ഡ്യൂട്ടികൾ നൽകാത്ത അവസ്ഥ വരെയുണ്ടായി. മദ്രാസ് ഹൈകോടതിയുടെ മധുര െബഞ്ചിെൻറ ഉത്തരവനുസരിച്ചാണ് അധികൃതർ അവർക്ക് ഡ്യൂട്ടി നൽകിയത്. ‘‘എല്ലാ ദുരനുഭവങ്ങളും എനിക്ക് വളർച്ച മാത്രമാണ് നൽകിയിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികളുടെ ദുഃസ്വാധീനമാണ് ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുന്നത്. തൊഴിലിടങ്ങളിൽ ഇത്തരം അവഗണനകൾ ഉണ്ടാകുമ്പോൾ, സ്ത്രീകൾ പതറാതെ നിന്ന് പോരാടി അവരവരുടെ അവകാശങ്ങൾ നേടുകയാണ് വേണ്ടത്. രാഷ്ട്രീയ പാർട്ടികൾ എന്തുതന്നെ പ്രസംഗിച്ചാലും സ്ത്രീ എന്നാവുമ്പോൾ രണ്ടാംതരം പൗരൻ ആയാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കാണുന്നത്. ഒരു ഘട്ടത്തിൽ മുൻ മുഖ്യമന്ത്രി ജയലളിത നേരിട്ട് റാണിതോട്ടം ബസ് ഡിപ്പോയിൽ യൂനിയൻ നേതാവായി വസന്തകുമാരിയെ നിയമിച്ചു.
ആ പ്രവർത്തന കാലഘട്ടത്തിൽ ജീവനക്കാർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം സ്വന്തം മേഖലയിൽ നടപ്പാക്കാത്തതിനെ ചോദ്യം ചെയ്ത വസന്തകുമാരിയെ നാഗർകോവിലിൽ എത്തിയ ഗതാഗത മന്ത്രി വിളിച്ചുവരുത്തി ശകാരിക്കുക ഉണ്ടായി. 1995ൽ ലിംകാ ബുക് ഒാഫ് റെേക്കാഡ്സിൽ ഇടം നേടി. വിവിധ സംഘടനകളും പുരസ്കാരങ്ങൾ നൽകി. ‘മകളീർമട്ടും‘ എന്ന വനിതാ പ്രാധാന്യമുള്ള സിനിമയിൽ ൈഡ്രവറുടെ റോളിൽ അഭിനയിക്കുകയും ചെയ്തു. ജയലളിതയുമായി അടുത്ത ബന്ധമാണ് വസന്തകുമാരിക്കുണ്ടായിരുന്നത്. ജനക്കൂട്ടത്തിനിടയിൽ എവിടെ നിന്നാലും തന്നെ ജയലളിത തിരിച്ചറിയുമായിരുന്നെന്ന് അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.