സ്വപ്നത്തിലേക്ക് ചിറകുവിരിച്ച് ഗോപിക; തണലൊരുക്കി ഗോപാലനും ശാന്തയും
text_fieldsഗോപിക
കാളികാവ്: പ്രതികൂല ജീവിത സാഹചര്യങ്ങളോട് പോരാടിയ സ്രാമ്പിക്കല്ലിലെ ഗോപികയുടെ ഇനിയുള്ള പോരാട്ടം നാട് അറിയുന്ന നല്ലൊരു ഡോക്ടറെന്ന സ്വപ്നം. നീറ്റ് പരീക്ഷയിൽ കേരള റാങ്കിൽ 6905ാം റാങ്ക് നേടിയ ഗോപിക തൃശൂർ ഗവ. കോളജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിക്കഴിഞ്ഞു.
ചോർന്നൊലിക്കുന്ന കുഞ്ഞു കൂരക്കുള്ളിലിരുന്നാണ് ഈ മിടുക്കി തന്റേതായ ലോകം വെട്ടിപ്പിടിച്ചത്. പുല്ലങ്കോട് സ്രാമ്പിക്കല്ലിലെ മങ്കട ഗോപാലൻ-ശാന്ത ദമ്പതികളുടെ മകളാണ്. ശരിക്കൊന്ന് ഇരുന്ന് വായിക്കാനോ പുസ്തകങ്ങൾ അടുക്കി വെക്കാനോ പോലും സൗകര്യമില്ലാത്ത വീട്ടിൽനിന്നാണ് ഗോപികയുടെ നേട്ടം.
മാതാപിതാക്കളുടേയും അധ്യാപകരുടേയും പ്രോത്സാഹനവും നാട്ടുകാരുടെ പ്രചോദനവും കരുത്താക്കിയാണ് ഈ മിടുക്കി സ്വപ്നത്തിലേക്ക് കുതിക്കുന്നത്. വലിയ ആർഭാടങ്ങളൊന്നുമില്ലെങ്കിലും ടാപ്പിങ് തൊഴിലാളിയായ ഗോപാലനും കൂലിപ്പണി ചെയ്യുന്ന ശാന്തയും മകളുടെ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ അക്ഷീണ പ്രയത്നത്തിലാണ്.
പത്തിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങളിലും ഗോപിക എ പ്ലസ് നേടിയിരുന്നു. ഒരു വർഷം പെരിന്തൽമണ്ണയിലെ പരിശീലനകേന്ദ്രത്തിൽ എൻട്രൻസ് പരിശീലനത്തിലായിരുന്നു. ഗോപികയുടെ പഠന മികവും ജീവിതാവസ്ഥയും കണക്കിലെടുത്ത് ട്യൂഷൻ ഫീസ് പൂർണമായി അവർ ഒഴിവാക്കി.
ഹോസ്റ്റൽ ഫീസിൽ ഗണ്യമായ ഇളവും നൽകി. ഫലം വന്നതോടെ ഗോപികയുടെ പ്രതീക്ഷകൾക്ക് ചിറക് മുളച്ചു. ഈ മാസം 15ന് ആരംഭിക്കുന്ന ഒന്നാം വർഷ എം.ബി.ബി.എസ് കോഴ്സിന് തൃശൂർ മെഡിക്കൽ കോളജിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് ഗോപിക. പ്ലസ്ടു വിന് പഠിക്കുന്ന ഗോഹിത്, എട്ടാം ക്ലാസിൽ പഠിക്കുന്ന അർച്ചന എന്നിവർ സഹോദരങ്ങളാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.