ഓർമകളിലെ ഓണപ്പായസം
text_fieldsസേമിയ പായസത്തിന്‍റെ രുചിയും മണവുമാണ് ഓണം ഓർമകൾക്ക്. ഭക്ഷണക്കാര്യത്തിൽ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ പോകുന്നതു കൊണ്ട് സദ്യയേക്കാൾ പായസമായിരുന്നു ഫേവറിറ്റ്. പായസമൊക്കെ ആസ്വദിച്ചു കഴിഞ്ഞാൽ പിന്നെ നേരെ ഓണാഘോഷപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലേക്കായിരിക്കും യാത്ര.
ക്ലബ്ബുകളുടെ പരിപാടികൾ പൊടിപൊടിക്കുന്ന കാഴ്ച്ചകൾ ഒക്കെ ഇന്നും അതേ തെളിമയോടെ ഓർമയിലുണ്ട്. നാട്ടിലെ ആഘോഷങ്ങളിൽനിന്നും പിന്നെ സ്കൂൾ, കോളജ് സമയങ്ങൾ ആയതോടെ കളറൊക്കെ ഒന്നു മാറി. കോളജിൽ ആഘോഷങ്ങൾ കൂട്ടുകാരായ അശ്വതി, നോബി, ജയശ്രീ, ഹരി, അദ്വൈത, ജിൻസി എന്നീ ഗ്യാങ്ങിനൊപ്പമായി. പിന്നീട് ജോലി ചെയ്തു തുടങ്ങിയത് തൃശൂരായിരുന്നു.
ഓണത്തിന്‍റെ ആഘോഷങ്ങളെക്കുറിച്ചു കൂടുതൽ അറിഞ്ഞത് അവിടെ നിന്നായിരുന്നു. പുലിക്കളിയും കുമ്മാട്ടിയും അമ്പിസ്വാമി പായസവും വേറെ ലെവൽ ആഘോഷമായിരുന്നു. പുലിമടയിലെ കാഴ്ചകളും കുമ്മാട്ടി ഒരുക്കങ്ങളും എല്ലാമായി തിരുവോണം കഴിഞ്ഞാലും തൃശൂരിലെ ആഘോഷങ്ങൾ തീരില്ലായിരുന്നു. അന്ന് അവിടെ താമസിച്ചിരുന്ന ഹോസ്റ്റലിലെ രേഖ ആൻറി ഉണ്ടാക്കി തന്നിരുന്ന ഓണം സ്പെഷൽ ബ്രേക്ക്ഫാസ്റ്റും അസ്സൽ തൃശൂർ സദ്യയും ഇപ്പോഴും രുചിയായി നാവിൻ തുമ്പിലുണ്ട്.
പ്രവാസ ജീവിതം തുടങ്ങിയപ്പോഴും ആഘോഷത്തിെൻറ പൊലിമ ഒട്ടും കുറഞ്ഞില്ല. ഖത്തറിലെ റേഡിയോ സുനോ ശ്രോതാക്കൾക്കൊപ്പമാണ് ഇപ്പോഴുള്ള ഓണനാളുകൾ. ഓൺ എയറിൽ ആശംസകളും വിശേഷങ്ങളും പങ്കുവെച്ചാണ് ഓണദിനങ്ങൾ കടന്നു പോവുക. ഈ ഓണക്കാലം എല്ലാവർക്കും സമ്പൽ സമൃദ്ധമാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.