അഞ്ചാം വയസ്സിൽ കാക്കി ട്രൗസർ ധരിച്ചവർ ഉന്നതസ്ഥാപന തലപ്പത്ത് –സച്ചിദാനന്ദൻ
text_fieldsതിരുവനന്തപുരം: ജീവിതത്തിൽ പുസ്തകം വിയിച്ചിട്ടില്ലാത്ത, അഞ്ചാംവയസ്സിൽ കാക്കിട്രൗസർ ധരിക്കാൻ തുടങ്ങിയെന്ന ബിരുദം മാത്രമുള്ളവരെയാണ് ഉന്നതസ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നതെന്നും ഇതിനെ കാവിവത്കരണം എന്ന് വിശേഷിപ്പിക്കുന്നത് ലളിതമായ പ്രയോഗമാണെന്നും കവി കെ. സച്ചിദാനന്ദൻ. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ രാഷ്ട്രീയദുരന്തത്തിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യത്തെ അവസാനിപ്പിക്കാൻ ഉന്നമിട്ട ഭരണകൂടമാണ് ഇന്ത്യയിൽ. ജനാധിപത്യം എന്ന അടിസ്ഥാന സങ്കൽപം അപകടത്തിലായിരിക്കുന്നു. വാർത്തസമ്മേളനങ്ങളെ ഭയപ്പെടുന്ന മോദി തെൻറ മാത്രം ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്ന അധികാരത്തിെൻറ ഏകഭാഷണമായി ഭരണത്തെ മാറ്റിയിരിക്കുകയാണ്. പ്രതിപക്ഷത്തിെൻറ സ്വാതന്ത്ര്യം നിഷേധിക്കുന്നു. മാധ്യമങ്ങളെ ഭരണകൂടപ്രചാരകരായി പരിവർത്തനം ചെയ്യുന്നു. സംവാദകേന്ദ്രങ്ങളാകേണ്ട സർവകലാശാലകളും ഉന്നതസ്ഥാപനങ്ങളും കൈപ്പിടിയിൽ ഒതുക്കുന്നു.
എസ്. ഹരീഷിെൻറ ‘മീശ’ ഭാവഗീതാത്മകമായ നോവലാണ്. അതിലെ ഏതാനും വാക്കുകളും പ്രയോഗങ്ങളും മാത്രമാണ് എതിർക്കുന്നവർ വായിച്ചത്. തോക്കുചൂണ്ടുമ്പോൾ എഴുത്താണ് പ്രധാനം എന്ന് പറയാനുള്ള പ്രാഥമിക ധീരത കാണിക്കണം. എഴുത്തുകാരൻ നിർഭയനായി സത്യം പറയുകയാണ് വേണ്ടത്. കൊല്ലപ്പെടാൻ വരെ തയാറായിരിക്കുകയെന്നത് നിയോഗമാണ്. ഫാഷിസത്തിനെതിരെ കേരളത്തിലെ എഴുത്തുകാരിൽനിന്ന് പ്രതിരോധം ഉയരുന്നില്ല. സാധാരണ ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന തെരുവുനാടകങ്ങളും ഗാനശാഖയും ഉണ്ടാകുന്നില്ല. ന്യൂനപക്ഷ, ആദിവാസി, ദലിത് സംഘടനകളുമായി പുരോഗമന കലാസാഹിത്യ സംഘം ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഏഴാച്ചേരി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഭാവർമ, രാജീവ്, ഷാജി എൻ. കരുൺ, വി.എൻ. മുരളി, വി.കെ. ജോസഫ്, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, പുരുഷൻ കടലുണ്ടി എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. ഡോ. എസ്. രാജശേഖരൻ അനുശോചനപ്രമേയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.