ഗമനം ബിനാമി
text_fieldsഭാഗ്യം തിരിഞ്ഞു നോക്കാത്ത ഭാഗ്യക്കുറി ടിക്കറ്റുകൾ, രാത്രിയിലെ അവസാനവട്ട പത്രപാരായണത്തിനിടയിൽ ഫലവുമായി ഒരിക്കൽകൂടി ഒത്തുനോക്കുേമ്പാഴായിരുന്നു അടുക്കള ജോലികളിൽ വ്യാപൃതയായിരുന്ന നല്ലപാതിയുടെ ആക്രോശം ഒരശനിപാതം കണക്കെ കാതിൽ വന്നുപതിച്ചത്. വേവാത്ത കപ്പ വേണ്ടതിലധികം വെട്ടിവിഴുങ്ങി ഗ്യാസുകേറി എക്കിൾവിട്ടിരുന്ന മക്കളിൽ ചിലർ ചന്നംപിന്നം പെയ്യുന്ന ചിങ്ങമഴയിൽ ഒാടുപൊട്ടി അകത്തേക്ക് ഉൗർന്നുവീഴുന്ന വെള്ളത്തുള്ളികൾ നോക്കി തങ്ങളുടെ ദുരവസ്ഥയെ പഴിച്ച് അങ്ങിങ്ങ് കുത്തിയിരിപ്പുണ്ട്. പുതിയ സിനിമപാട്ടിെൻറ അരസിക ഇൗണംപോലെ പുറത്തെവിടയോ മയിലുകളുടെ കൂട്ട വായ്താരി ഇരുളിനെ കീറി മുറിച്ചു മുന്നേറി.
‘‘ഹേ മനുഷ്യാ... നിങ്ങൾക്ക് അവിടംവരെ ഒന്നുപോയി പുള്ളിക്കാരനെകണ്ട് കാര്യം പറഞ്ഞാലെന്താ? ആയകാലത്തൊക്കെ അങ്ങേർക്ക് വേണ്ടി ഒരുപാട് ഒാടിനടന്നതല്ലേ?’’ അന്ത്യയാമത്തിലെ കുശിനിപ്പണികൾ ഒരുവിധം ഒതുക്കി അവൾ അത്താഴവെടിയുതിർത്ത് അടുക്കളവാതിൽ കൊട്ടിയടച്ചു. ഉപ്പേറിയ ചുട്ട ഉണക്കമുള്ളനും നീലംപാഞ്ഞ കപ്പയും കൂട്ടി കഷായം മോന്തുംവിധം കഞ്ഞികുടിക്കുേമ്പാൾ സുദൻ തെൻറ കയ്പേറിയ ജീവിതത്തിലേക്ക് ഒന്നെത്തിനോക്കി. തീർത്തും അബദ്ധപഞ്ചാംഗം തന്നെയായിരുന്നില്ലേ അത്!
‘‘ആത്മമിത്രം കണ്ണനെ കാണാൻ പോകുേമ്പാൾ വെറും കൈയോടെ...’’ കൊതുകുകടിമൂലം തലമൂടി കിടക്കുന്ന ഭാര്യ കേൾക്കാൻ അയാൾ പിറുപിറുത്തു. അവൾ ഞെരങ്ങി തിരിഞ്ഞുകിടന്നതല്ലാതെ ഒന്നുമുരിയാടിയില്ല. നിദ്ര വെട്ടിച്ചുരുക്കി കൊച്ചു വെളുപ്പാൻ കാലത്ത് തെൻറ ചിരകാല സുഹൃത്തിനെ കാണാൻ യാത്രതിരിക്കുേമ്പാൾ അവൾ തന്നുവിട്ട ഗോതമ്പുണ്ടകൾ തെൻറ തോൾ സഞ്ചിയിൽ ഭദ്രമല്ലേ എന്നയാൾ പലവുരു പരതിനോക്കി ഉറപ്പുവരുത്തി.
കൊട്ടാരസദൃശമായ കാരാഗൃഹത്തിനു മുന്നിലെ പാറാവുകാരോട് ആഗമനോദ്ദേശ്യം വെളിവാക്കിയപ്പോൾ ആദ്യം അവർ ഒന്നു വിരട്ടിയെങ്കിലും അയാൾ വിട്ടുപോകുന്ന ടൈപ്പല്ലെന്നെതും കാണേണ്ടത് കണ്ണനെയാണെന്നറിഞ്ഞും അയാൾക്ക് കണ്ണനോടുള്ള അളവറ്റ ആദരവും ഭക്തിയും വിധേയത്വവും ഹേതുവായി ഒടുവിലവർ അയാളെ അകത്തേക്ക് കടത്തിവിടുകയായിരുന്നു. സന്ദർശക മുറിക്കുമുന്നിൽ അയാളെ വരവേൽക്കുവാനെന്നവണ്ണം നിന്നിരുന്ന ലക്ഷ്മി മാഡം നീർക്കോലിപോലുള്ള സുദെൻറ പ്രച്ഛന്നവേഷം കണ്ടുള്ള നീരസത്തിൽ സഗൗരവം മൊഴിഞ്ഞു. ‘മെതിയടി പുറത്തിട്ട് വൃത്തിയായി കാൽ കഴുകിയാൽ അകത്തേക്ക് കേറാം’’
അവതാരവേഷങ്ങളിൽ അനവരതം തിളങ്ങാറുള്ള കള്ളകണ്ണൻ സ്വതസിദ്ധമായ ആ ഇളിഞ്ഞ ചിരിയുമായി തെൻറ മുന്നിൽ വരുന്നതും കാത്ത് അയാൾ അവിടെ ഗാന്ധി ചിത്രത്തിനു താഴെ ചെരിച്ചുവെച്ച ടി.വിയിൽ ‘കശാപ്പുമാടുകളെ എങ്ങനെ കഷ്ടപ്പെടുത്താതെ സംഹരിച്ച് തിന്നെടുക്കാം’ എന്ന സ്പോൺസേഡ് പരിപാടി കണ്ടും കസേരയിലെ മൂട്ടകളെ കൂട്ടത്തോടെ നിഗ്രഹിച്ചും നേരംപോക്കി. പരിപാടിക്കിടയിലെ ഇടവേളയിൽ അസാരം മൂത്രശങ്ക തോന്നി അതെവിടെ തട്ടണം എന്ന ചിന്ത ഉയർന്നുപൊങ്ങിയപ്പോൾ അത്ഭുതമെന്നേ പറയേണ്ടു ഹിന്ദി സിനിമയിലെ സൂപ്പർ താരം തന്നെ ടി.വിയിൽ പ്രത്യക്ഷപ്പെട്ട് മൊഴിമാറ്റിയ ഒരുതരം അറുേമ്പാറൻ മലയാളത്തിൽ വേണ്ട പരിഹാരം പറഞ്ഞു തന്നു. ‘‘അതിനായി ഇനി അവിടെയും ഇവിടെയും പോകണ്ട. മറ്റാരോടും ചോദിക്കുകയും വേണ്ട. എല്ലാം ജെഡിയോട് ചോദിക്ക്’’ തിരിഞ്ഞു നോക്കിയതും അതാ ജെഡിയെ വെല്ലുന്നമട്ടിൽ സാക്ഷാൽ കണ്ണൻ തന്നെ മുന്നിൽ വന്നുനിൽക്കുന്നു. സുദന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. നരകേരിയ താടിയും മുടിയും നീട്ടിവളർത്തി, മെലിഞ്ഞ് വില്ലൊടിഞ്ഞ കുടപോലെ വല്ലാത്തൊരു കോലത്തിൽ... കാറ്റുപോയ ബലൂൺ കണക്കെ..
പിന്നെ ആലിംഗനം, കുശലാന്വേഷണം തമ്മിൽ കാണാൻ വൈകിയതിലുള്ള പിണക്കം, പരിഭവം.. ഒരു മായാലോകത്തെന്നപോലെ അൽപനേരം അങ്ങനെ അന്തിച്ചുനിന്നു. അതിവിശാലമെങ്കിലും മാറാല മൂടിയ തൊട്ടടുത്ത സ്വീകരണമുറിയിലേക്ക് ആനയിക്കപ്പെടുേമ്പാൾ അറിയാതെ ഉൗർന്നുവീണ തെൻറ തോൾസഞ്ചിയുമായി ലക്ഷ്മി മാഡം പുറകെ കടുംകെട്ട് വീണ സഞ്ചി വലിച്ചുകീറിനോക്കി. ഗോതമ്പുണ്ടകൾ പുറത്തെടുത്ത് അവർ ആരോടെന്നില്ലാതെ അമറി ‘‘ഇതൊക്കെ ഇവിടെ നിർത്തലാക്കിയതാണ്. ഇതിനി വല്ല ബോംബോ മറ്റോ ആേണാ?’’.
ഗതകാലത്തെ തീറ്റയും കുടിയും അയവിറക്കി, ആത്മമിത്രം തനിക്കായികൊണ്ടുവന്ന ഗോതമ്പുണ്ടകൾ ഒന്നിനു പിറകെ മറ്റൊന്നായി ശാപ്പിടാൻ കണ്ണൻ തുടങ്ങിയപ്പോൾ ലക്ഷ്മി മാഡം തടഞ്ഞുകൊണ്ടു പറഞ്ഞു.‘‘ ഇനിയും ഇൗ റേഷൻ ഗോതമ്പുണ്ടകൾ വിഴുങ്ങിയാൽ ഞാൻ ഞാനല്ലാതാകും. പിന്നെ ഞാൻ സാദാ മാവിെൻറ ചപ്പാത്തിമേക്കറായി ഭവിക്കും’’
അതിഥികൾക്കായുള്ള ചളിപുരണ്ട തീൻ മേശയിൽ ജയിൽ ചപ്പാത്തിയും മട്ടൻകറിയും ആവുംവിധം ആർത്തിയോടെ അകത്താക്കുേമ്പാൾ കണ്ണൻ അരുളി ചെയ്തു. ‘‘അക്രാന്തം കാട്ടാതെ ഒന്നു പതുക്കെ തിന്ന് തൊലക്ക്. ഇത് ഒരുമാതിരി പിള്ളേർ ചക്കകൂട്ടാൻ കണ്ടമാതിരി’’
‘‘ചങ്ങാതി നീയാണു ഭാഗ്യവാൻ. ചുറ്റും നടക്കുന്ന കോലാഹലങ്ങൾ ഒന്നും അറിയണ്ട. അല്ലലില്ല, അലച്ചിലില്ല, ഉത്തരവില്ല.. ഉത്തരവാദിത്തമില്ല. മൂന്നുനേരം മൃഷ്ടാന്നഭോജനം, സഹായികളായി സഹക്കള്ളന്മാർ, വരുമാനം വായന, വിശ്രമം, വാട്സാപ്പ്, സിനിമ, ഉല്ലാസം, സല്ലാപം, ഉറക്കം. ആനന്ദലബ്ധിക്കിനിയെന്തുവേണം?’’ നഷ്ടബോധത്തോടെ സുദൻ നെടുവീർപ്പിട്ടു. ഇതൊക്കെ ആസ്വദിക്കാൻ യോഗം വേണം, ഭാഗ്യം വേണം, സുകൃതം ചെയ്യണം.
‘‘നാട്ടിലൊക്കെ കാര്യങ്ങൾ എങ്ങനെ’’ ഉദ്വേഗത്തോടെ ‘മാധവൻ’ ആരാഞ്ഞു.
‘‘ഒാ അവിടെയെല്ലാം പഴയപടിെതന്നെ’’, സുദൻ തുടർന്നു. ‘‘നേരം വെളുത്താൽ ഹർത്താൽ ആണ്. നിങ്ങളൊക്കെ അകത്തായതിെൻറ കുറവ് നികത്താനായി നേരം ഇരുട്ടിയാൽ പിന്നെ തിരുട്ടു ഗ്രാമക്കാരുടെ ഉൗഴമാണ്. വന്ന് വന്ന് ഹർത്താലിന് ഇപ്പോൾ ഞായർ പോലും അവധിയില്ലാതായി. പിന്നെ പതിവ് വെട്ട്, കുത്ത് കുതിൽകാൽവെട്ട്, തല്ല്, കൈയേറ്റം, തട്ടിക്കൊണ്ടു പോകൽ, പീഡനം തുടങ്ങി സകലമാന പരിപാടികളും മുറപോലെ. ഹർത്താലൊഴിഞ്ഞ വേളകളിൽ ഞാൻ ക്യൂനിൽക്കാൻ പോകും. കാലങ്ങളായി എന്തിനും ഏതിനും ക്യൂ ആയതുകൊണ്ട് വലിയ അല്ലലില്ലാതെ കഴിഞ്ഞുകൂടുന്നു! ക്യൂ തൊഴിലാളികൾക്ക് ഇപ്പോൾ യൂനിയൻ ഉണ്ട്. അടിസ്ഥാന വേതനം ദിവസം അഞ്ഞൂറാക്കി ലേബർ ഒാഫിസർ നിശ്ചയിച്ചിട്ടുണ്ട്. അവളോടാണെങ്കിൽ മെയ്യനങ്ങിയുള്ള ജോലിയൊന്നും പാടില്ലെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്.’’
‘‘അപ്പോൾ വീട്ടിൽ ഭാര്യ വിശ്രമത്തിലാണോ?’’ കണ്ണൻ നെറ്റി ചുളിച്ചു.
‘‘അതെങ്ങെനാ. വീട്ടിലിരുന്നാൽ വിശ്രമിക്കാനൊക്കുമോ? അതിനാൽ അവളെന്നും തൊഴിലുറപ്പിന് പോകും. അവിടെയാകുമ്പം വേണ്ടത്ര വിശ്രമം കിട്ടും. ഒരു മുഴം നീളമുള്ള അവളുടെ നാക്കിന് മാത്രം വിശ്രമം കാണില്ല’’ അയാൾ തുടർന്നു. ‘‘ ശമ്പളവും പെൻഷനും കിട്ടാൻ മാത്രമേ നാട്ടിൽ റേഷൻ കാർഡ് വേണ്ടൂ. അരി വാങ്ങാൻ വേണ്ട. കാരണം അരിയില്ല തന്നെ.’’
‘‘മക്കളൊക്കെ ഏതു നിലയിലായി? ‘മാധവൻ’ മീശ തടവി തിരക്കി.
‘‘ജിയോ സിമ്മിൽ ഇൻറർനെറ്റ് ഫ്രീ ആയതുമൂലം അവരൊക്കെ ഒരു വല്ലാത്തനിലയിലും തിരക്കിലുമാണ്. വേണ്ടാത്ത വിവരമാണ് പിള്ളേർക്കൊക്കെ. പകലന്തിയോളം ഫോണിൽ കുത്തികുത്തി ഒാരോ ഇരിപ്പാണ്. മൂത്തവൾ സരിതയാണ് കേമി. അവർ ഫേസ്ബുക്ക് പ്രണയം വഴി ഒാടിപ്പോയി. ഇപ്പോൾ ഒരു രണ്ടാം കെട്ടുകാരെൻറ കൂടെ സസുഖം കഴിയുന്നു. ആൺമക്കളിൽ മഹേഷും ദേവേഷും ഗണേഷുമൊക്കെ ഇന്നെസൻറാണ്.’’
‘‘സന്ദർശനസമയം തീർന്നു’’ ലക്ഷ്മി മാഡം പ്രത്യക്ഷപ്പെട്ടു.
അയാൾ പോകാനൊരുങ്ങി എഴുന്നേറ്റു.
‘‘സുഹൃേത്ത, ഇത്രേടം വരെ വന്നിട്ട് എന്നോട് ഒരു സഹായവും അവശ്യപ്പെടാതെ പോകുന്നോ?’’ കണ്ണെൻറ തൊണ്ടയിടറി.
സുദൻ തിരിഞ്ഞുനിന്നു പറഞ്ഞു. ‘‘ചെയ്ത കുറ്റത്തിെൻറ ഗൗരവം നോക്കിയാൽ താങ്കൾക്ക് അടുത്തകാലത്തൊന്നും പരോൾ പോലും കിട്ടുമെന്ന് കരുതാൻ വയ്യ. പിന്നെ താങ്കളുടെ സഹായത്തിെൻറ കാര്യം ഞാൻ സ്വയം സഹായത്തിൽ വിശ്വസിച്ചു തുടങ്ങി. പൊതുമുതൽ കൈയേറിയും തട്ടിച്ചും സ്വന്തം പേരിലാക്കിയ താങ്കളുടെ സ്വത്തെല്ലാം സർക്കാറിലേക്ക് കണ്ടുകെട്ടുമെന്നത് ഏതാണ്ട് ഉറപ്പാണ്. പിന്നെ ആകെ ബാക്കിയുള്ളത് ഞാൻ ബിനാമിയായി താങ്കൾ വാങ്ങിയ അഞ്ചേക്കർ പറമ്പും ബംഗ്ലാവും മാത്രം. പുതിയ ഡേറ്റാ ബാങ്ക് ലിസ്റ്റിലും ആ വസ്തു എെൻറ പേരിൽ തന്നെയാണ്. താങ്കളുടെ ‘പാവന സ്മരണക്കായി’ അതെങ്കിലും നഷ്ടമാകാതെ ഇൗയുള്ളവെൻറ പേരിൽ തന്നെ കിടക്കെട്ട. ചോർന്നൊലിക്കുന്ന വീട്ടിൽനിന്ന് ഞങ്ങൾ അങ്ങോട്ട് താമസംവിനാ താമസം മാറ്റുകയാണ്. അതു പറയാനാണ് വന്നത്. യോഗമുണ്ടെങ്കിൽ ഭാവിയിൽ തമ്മിൽ കണ്ടെങ്കിൽ കണ്ടു’’ സുദൻ കാലിലെ ആണിരോഗം കാരണം മാവുകുഴക്കുന്ന മാതിരി പുറത്തേക്കിറങ്ങി നടന്നകന്നു.
ഗോതമ്പുണ്ട തൊണ്ടയിൽ കുടുങ്ങിയമാതിരി കണ്ണൻ കണ്ണും മിഴിച്ചുനിന്നപ്പോൾ അനാവശ്യ ചങ്ങാത്തത്തിെൻറ അടയാളമെന്നവണ്ണം ആ കീറസഞ്ചി മാത്രം അവിടെ അനാഥമായി കിടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.