കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവെച്ച് യുവതി മരിച്ചതായി പരാതി
text_fieldsകോഴിക്കോട്: കോഴിക്കോട്മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവെച്ച് യുവതി മരിച്ചതായി പരാതി. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധു(45)വാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാതെ ആശുപത്രിയിൽ നിന്ന് മടങ്ങാനിരുന്ന യുവതിക്കാണ് മരണം സംഭവിച്ചത്. നഴ്സിനു പറ്റിയ പിഴവാണിതെന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
ഇന്ന് രാവിലെ നഴ്സ് തുടർച്ചയായി രണ്ട് ഇൻജക്ഷൻ നൽകിയെന്നും അതു കഴിഞ്ഞയുടൻ യുവതിയുടെ ശരീരം തളരുകയുമായിരുന്നുവെന്നാണ് ഭർത്താവ് രഘു പറയുന്നത്. അൽപസമയം കഴിഞ്ഞപ്പോൾ ശരീരം നീലിക്കുന്ന അവസ്ഥയിലെത്തി. വായിൽ നിന്ന് നുരയും പതയും വന്നു.
ഡെങ്കിപ്പനി സംശയിച്ച് ബുധനാഴ്ചയാണ് സിന്ധുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ക്വാഷാലിറ്റിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഡെങ്കിപ്പനി ഇല്ലെന്ന് കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. സിന്ധുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യമന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.