സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നത് തുടരുന്നു; ഒരാഴ്ച്ചക്കിടെ 17,255 നിയമവിരുദ്ധർ അറസ്റ്റിൽ
text_fieldsയാംബു : സൗദിയിൽ താമസ, തൊഴിൽ.അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനം നടത്തുന്നവരെ പിടി കൂടുന്നതിനുള്ള നിരീക്ഷണ സ്‌കോഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ 17,255 ലേറെ നിയമ ലംഘകരെ പിടി കൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ 9763 ഇഖാമ നിയമ ലംഘകരും 4911 അതിർത്തി സുരക്ഷാ ചട്ട ലംഘനം നടത്തിയവരും 2581 തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു. അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞു കടക്കാൻ ശ്രമിക്കുന്നതിനിടെ യാണ് 585 പേരെ അറസ്റ്റ് ചെയ്തത്.
തൊഴിൽ - താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസ സൗകര്യം ഒരുക്കിയതിനും ആണ് 23 പേരെ പിടികൂടിയത്. നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 52916 നിയമ ലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ എടുത്തുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കൂട്ടത്തിൽ 48,782 പേർ പുരുഷന്മാരും 4134 സ്ത്രീകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള യാത്രാ രേഖകൾ ശരിയാക്കുന്നതിന് 42113 പേരെ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്. ഒരാഴ്ച്ചക്കിടെ 10034 നിയമ ലംഘകരെ രാജ്യത്ത് നിന്ന് നാടു കടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 1 ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക,റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.