കര്‍ണാടകയിലെ കഴിഞ്ഞ വർഷത്തെ 70 ശതമാനം മാതൃമരണങ്ങളും തടയാമായിരുന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
text_fieldsബംഗളൂരു: സിസേറിയന് നിരക്ക് കുറക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയില്‍ ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ കര്‍ണാടകയില്‍ 2024ല്‍ ഏപ്രില്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ നടന്ന 70 ശതമാനത്തോളം മാതൃമരണങ്ങളും തടയാമായിരുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ ഇടക്കാല മാതൃമരണ ഓഡിറ്റ് റിപ്പോർട്ട്.
കഴിഞ്ഞ നവംബറില്‍ ബെള്ളാരിയില്‍ മാതൃമരണനിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ മാതൃമരണങ്ങള്‍ അന്വേഷിക്കുന്നതിനായി ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. 2024 ഏപ്രില്‍ ഒന്നുമുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ജില്ലകളില്‍ നടന്ന 464 മരണങ്ങളില്‍ 18 എണ്ണവും ഗുണനിലവാരമില്ലാത്ത റിങ്ങര്‍ ലാക്റ്റേറ്റ് സൊലൂഷന് ഉപയോഗിച്ചതിന്റെ ഫലമായിട്ടാണെന്ന് കണ്ടെത്തി. ഇത് പശ്ചിമബംഗാളിലെ പശ്ചിം ബങ്ക ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് വിതരണം ചെയ്തിരുന്നത്.
18 മരണങ്ങളില്‍ ബെള്ളാരിയിൽ അഞ്ചും റായ്ച്ചൂര്‍, ബംഗളൂരു അര്‍ബൻ എന്നീ ജില്ലകളിൽ നാലു വീതവും ഉത്തര കന്നടയിൽ മൂന്നും യാദ്ഗിര്‍, ബെളഗാവി ജില്ലകളില്‍ ഓരോ മരണവുമാണ് രേഖപ്പെടുത്തിയത്.
65 ശതമാനം മരണങ്ങളും ഗവ. ആശുപത്രികളിലും 22 ശതമാനം സ്വകാര്യ ആശുപത്രികളിലും 10 ശതമാനം വാഹനങ്ങളിലും രണ്ടു ശതമാനം വീടുകളിലുമാണ് നടന്നത്. വാഹനങ്ങളില്‍ നടക്കുന്ന പ്രസവങ്ങളില്‍ പരിചരിച്ചവരുടെ അശ്രദ്ധ മൂലമാണ് മരണം സംഭവിക്കുന്നതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
19-25 വയസ്സിന് ഇടയിലുള്ള സ്ത്രീകളില്‍ 50 ശതമാനം, 35 വയസ്സിന് മുകളില്‍ ആറ് ശതമാനവും ബാക്കി 72 ശതമാനം മരണങ്ങളും ആദ്യത്തെ തവണയോ രണ്ടാമത്തെ തവണയോ ഗര്ഭിണിയാകുന്നവരിലുമാണ് സംഭവിക്കുന്നതെന്നും മരണപ്പെട്ട 68.5 ശതമാനം സ്ത്രീകളിലും രക്തസമ്മര്‍ദം, ഡയബെറ്റിസ്, അണുബാധ, അനീമിയ കൂടാതെ പ്രസവസമയത്തെ സങ്കീർണതകള്‍ എന്നിവ കണ്ടെത്തിയിരുന്നു.
31 ശതമാനം സ്ത്രീകളില്‍ കാരണങ്ങള്‍ പ്രകടമല്ല. ഇത്തരം കേസുകളില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സാധാരണ പ്രസവം നടന്നവരില്‍ 37 ശതമാനവും സിസേറിയന് പ്രസവം നടന്നവരില്‍ 63 ശതമാനവുമാണ് മാതൃമരണങ്ങള്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃമരണങ്ങള്‍ കുറക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ പഠനം നടത്തി വരികയാണ്.
2030ഓടെ മാതൃമരണ അനുപാതനിരക്ക് 70 ശതമാനത്തില്‍ താഴെ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാതൃമരണ നിരക്ക് കുറഞ്ഞതായി അധികൃതര്‍ പറയുന്നു. 2024 ജനുവരി-മാര്‍ച്ച് കാലയളവില്‍ 148 മരണങ്ങള് സംഭവിച്ചു. എന്നാല്‍, 2025 ജനുവരി- മാര്‍ച്ച് വരെയുള്ള കാലയളവില്‍ 102 മരണങ്ങളായി കുറഞ്ഞു.
ജനനത്തിന് മുമ്പും ശേഷവുമുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള 27 നിര്‍ദേശങ്ങള്‍ സംസ്ഥാനതല വിദഗ്ധ സമിതി സര്‍ക്കാറിന് സമർപ്പിച്ചു. ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കുക, രക്തം ശേഖരിച്ചുവെക്കാനുള്ള യൂനിറ്റുകള്‍ സജ്ജമാക്കുക.
സാധാരണ പ്രസവത്തിനുശേഷം മൂന്ന് ദിവസത്തെ ആശുപത്രിവാസവും സിസേറിയന് കഴിഞ്ഞാല്‍ ഏഴ് ദിവസത്തെ ആശുപത്രിവാസവും നിര്‍ബന്ധമാക്കുക എന്നിവ നിര്ദേശങ്ങളില്പെടും. പ്രസവാസൂത്രണം, പ്രസവസ്ഥലം, പ്രസവരീതി, വാഹനസൗകര്യം എന്നീ കാര്യങ്ങളില്‍ പ്രസവദിവസത്തിന് മുമ്പ് തീരുമാനമെടുക്കണമെന്നും നിർദേശിക്കുന്നു.
2024 ഏപ്രില്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ നടന്ന എല്ലാ മരണങ്ങളും കമ്മിറ്റി അവലോകനം ചെയ്തു. കൂടാതെ മരണപ്പെട്ട രോഗികളെ പരിചരിച്ച ഡോക്ടര്‍മാരില്‍നിന്നും സ്പെഷലിസ്റ്റുകളില്നിന്നും ലഭിച്ച മെഡിക്കല്‍ റെക്കോഡുകള്‍, അഭിപ്രായങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.