തയ്യൽക്കടയിൽ യുവതിയെ മർദിച്ചു; ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
text_fieldsമംഗളൂരു: കടം വാങ്ങിയ ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടതിന് യുവതിയെ തയ്യൽക്കടയിൽ മർദിച്ചെന്ന പരാതിയിൽ ബി.ജെ.പി പ്രവർത്തകനെ ബെൽത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ഉജ്റെയിലെ തയ്യൽക്കടയിൽ നവീൻ കന്യാഡിയാണ് (43) അറസ്റ്റിലായത്. ബെൽത്തങ്ങാടി എം.എൽ.എ ഹരീഷ് പൂഞ്ചയുടെ അടുത്ത സുഹൃത്താണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് യുവതി ഞായറാഴ്ച ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇരുവരും ചേർന്നാണ് തയ്യൽക്കട നടത്തുന്നത്. തന്നോട് വാങ്ങിയ ഏഴ് ലക്ഷം രൂപ തിരിച്ചുചോദിച്ചപ്പോൾ മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറഞ്ഞു. അനധികൃതമായി ക്വാറി നടത്തുകയും അതിന്റെ മറവിൽ വൻതോതിൽ വെടിമരുന്ന് സംഭരിക്കുകയും ചെയ്ത കേസിൽ ഹരീഷ് പൂഞ്ച എം.എൽ.എയുടെ മറ്റൊരു സുഹൃത്ത് യുവമോർച്ച ബെൽത്തങ്ങാടി താലൂക്ക് പ്രസിഡന്റ് ശശിരാജ് ഷെട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ സംഭവത്തിൽ എം.എൽ.എയും ഷെട്ടിയും ഉൾപ്പെടെ 65 ബി.ജെ.പി നേതാക്കൾക്ക് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി സമൻസ് അയച്ചിട്ടുണ്ട്.
ഈ മാസം 10ന് ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാകണം. കഴിഞ്ഞ മേയിൽ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ 28 പേർക്കും അടുത്ത ദിവസം താലൂക്ക് ഓഫിസ് പരിസരത്ത് അനുമതി ഇല്ലാതെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പൊലീസിനെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിൽ 37 പേർക്കും എതിരെയാണ് സമൻസ്. രണ്ട് കേസുകളിലും എം.എൽ.എ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.